ഹൈദരാബാദ്: രാജ്യത്തെ 29-ാമത് സംസ്ഥാനമായി നിലവില്‍ വന്ന തെലങ്കാനയില്‍ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉപമുഖ്യമന്ത്രിയായി മെഹ്മൂദ് അലിയും റാവുവിന്റെ മകന് രാമറാവു, അനന്തരവന് ഹരീഷ് റാവു തുടങ്ങിയവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
രാവിലെ 8.45ന് രാജ്ഭവനില്‍ വച്ച് ഇ.എസ്.എല്‍ നരസിംഹന് ഗവര്‍ണ്ണറായി സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്നാണ് ഗവര്‍ണര്‍ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.
നിലവില്‍ ആന്ധ്രാപ്രദേശിന്റെ ചുമതല വഹിക്കുന്ന ഗവര്‍ണര്‍ നരസിംഹന് തന്നെയാണ് തെലങ്കാനയുടേയും അധികച്ചുമതല വഹിക്കുക. ദൈവനാമത്തിലാണ് തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയായി ചന്ദ്രശേഖര റാവുവും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്. റാവുവിന്റെ മന്ത്രിസഭയില്‍ 11 മന്ത്രിമാരാണ് നിലവില്‍ അധികാരമേറ്റത്.
തെലങ്കാന എല്ലാവര്ക്കും മാതൃകയായ സംസ്ഥാനമായിരിക്കുമെന്നും അയല്‍സംസ്ഥാനങ്ങളുമായി സര്‍ക്കാര്‍ സൗഹാര്‍ദപൂര്‍വ്വമായ ബന്ധം പുലര്‍ത്തുമെന്നും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമുള്ള ആദ്യ യോഗത്തില്‍ ചന്ദ്രശേഖര റാവു പറഞ്ഞു.
രാഷ്ട്രീയ അഴിമതിക്കാരെ വച്ചു പൊറുപ്പിക്കില്ലെന്നും സുതാര്യമായ ഭരണമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചക്കും വികസനത്തിനുമാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു .
തെലങ്കാനയെ രാജ്യം ബഹുമാനപൂര്‍വ്വം നോക്കിക്കാണുന്ന നാളേക്ക് വേണ്ടി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. ഇത് ചരിത്രമുഹൂര്‍ത്തമാണെന്നും റാവു കൂട്ടിച്ചേര്‍ത്തു.
ആന്ധ്രാപ്രദേശിലെ ഹൈദരാബാദ് ഉള്‍െപ്പടെ 10 ജില്ലകളെ ഉള്‍ക്കൊള്ളിച്ചാണ് തെലങ്കാന സംസ്ഥാനം നിലവില്‍ വന്നിരിക്കുന്നത്. 119 അംഗ നിയമസഭയില്‍ 63 സീറ്റുകളും നേടിയാണ് ടിആര്‍എസ് അധികാരത്തിലെത്തുന്നത്.
10 ജില്ലകള്‍ തെലങ്കാനയുടെ ഭാഗമാകുമ്പോള്‍ 13 ജില്ലകളാണ് സീമാന്ധ്രയിലുണ്ടാവുക. 10 വര്‍ഷത്തേക്ക് ഹൈദരാബാദ് ഇരുസംസ്ഥാനങ്ങളുടെയും പൊതു തലസ്ഥാനമായിരിക്കും.
ടിആര്‍എസിന്റെ ഔദ്യോഗിക നിറമായ പിങ്കിലുള്ള പതാകകളും ബലൂണുകളും നഗരങ്ങളില്‍ നിറഞ്ഞു.
ഞായറാഴ്ച്ച രാത്രി 12 മണിക്ക് തെലങ്കാന പിറന്നതോടെ കമ്പക്കെട്ടുകളും വെടിക്കെട്ടുകളും പൂത്തിരികളുമായി ജനം തെരുവില്‍ ആഘോഷിച്ചു. നഗരം മുഴുവന്‍ ചന്ദ്രശേഖര്‍ റാവുവിന് അഭിവാദ്യമര്‍പ്പിച്ചുള്ള പടുകൂറ്റന്‍ കട്ടൗട്ടുകളും ബാനറുകളും ചുമരെഴുത്തുകളും കൊണ്ട് നിറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: