ഇന്ത്യയുടെ ഹൃദയഭൂമിയായ ഉത്തര്‍പ്രദേശില്‍ നിന്നും നാള്‍ക്കുനാള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ഹൃദയം പിളര്‍ക്കുന്നതാണ്. ഒരാഴ്ചയ്ക്കിടയില് ആറ് നിഷ്ഠുരമായ സ്ത്രീപീഡനങ്ങളുടെ കഥയാണ് കേള്‍ക്കാനായത്. ഏറ്റവും ഒടുവിലത്തെതാണ് 22 കാരിയെ കൂട്ടബലാത്സംഗ ത്തിനിരയാക്കി ആസിഡ് കുടുപ്പിച്ചുകൊന്നത്. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ശനിയാഴ്ചയാണ് ബലാത്സംഗം ചെയ്ത് കൊന്നതിനുശേഷം ആസിഡ് ഒഴിച്ച് മൃതദേഹം വികൃതമാക്കി വലിച്ചെറിഞ്ഞത്.
ഉത്തരാഖണ്ഡ് സ്വദേശിനിയാണ് പെണ്‍കുട്ടിയെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ 27നാണ് രണ്ടു പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നതിനുശേഷം കെട്ടിത്തൂക്കിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ആളിക്കത്തുമ്പോഴാണ് സമാനമായ മറ്റൊരു സംഭവംകൂടി നടന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ ഭാരതീയ ജനതാപാര്‍ട്ടിയുടെയും മഹിളാ മോര്‍ച്ചയുടെയും പ്രവര്‍ത്തകര്‍ക്കു നേരെ ബലപ്രയോഗം നടത്താന്‍ മുതിര്‍ന്ന പോലീസ് കുറ്റക്കാര്‍ക്കെതിരെ മൃദുസമീപനമാണ് സ്വീകരിക്കുന്നത്. യുപിയിലെ സംഭവങ്ങള്‍ രാജ്യത്താകമാനം നടുക്കം സൃഷ്ടിച്ചിരിക്കുകയാണ്. സോഷ്യലിസവും മതേതരത്വവും മനുഷ്യസ്നേഹവുമെല്ലാം മൊത്തക്കച്ചവടം നടത്തുന്ന മുലായം സിംഗിന്റെ പാര്‍ട്ടിയാണ് ഉത്തര്‍പ്രദേശ് ഭരിക്കുന്നത്. മുലായത്തിന്റെ മകന് അഖിലേഷ് യാദവ് ഭരണം കുട്ടിക്കളിയെന്ന മട്ടിലാണ് കാര്യങ്ങളെ കാണുന്നത്.
ഇരട്ടക്കൊലപാതകം സംബന്ധിച്ച് പ്രതിഷേധം ഉയര്‍ന്നപ്പോള്‍ വിഷയം സിബിഐക്ക് വിടുമെന്ന് അഖിലേഷ് യാദവ് പ്രഖ്യാപിച്ചെങ്കിലും അതിനാവശ്യമായ നടപടികളൊന്നും സ്വീകരിച്ചില്ല. സംഭവം നടന്ന ബദൗനില്‍ മുന്‍ മുഖ്യമന്ത്രി മായാവതിയും കോണ്‍ഗ്രസ് നേതാവ് രാഹുലും സന്ദര്‍ശിച്ച് നാടകം കളിക്കുകയായിരുന്നു. എന്തുകൊണ്ട് ദളിതരെ പീഡിപ്പിച്ചുകൊന്നു എന്ന വകുപ്പു പ്രകാരം കേസെടുത്ത് നടപടി സ്വീകരിച്ചില്ലെന്ന് വിശദീകരിക്കാന്‍ യുപി സര്‍ക്കാരിന് കേന്ദ്രസര്‍ക്കാര്‍ നോട്ടീസയച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് ചെന്ന് സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രമന്ത്രിമാരായ രാംവിലാസ് പാസ്വാനെയും കല്‍രാജ് മിശ്രയെയും പ്രധാനമന്ത്രി നിയോഗിച്ചിരിക്കുകയാണ്. രാജ്യത്താകമാനം നടുക്കവും നാണക്കേടും സൃഷ്ടിച്ച സംഭവമാണിതെന്നതില്‍ സംശയമില്ല. ലഖ്നൗവില്‍ കഴിഞ്ഞദിവസം ബലാത്കാരം ചെറുത്തതിന് പതിനാറുകാരിയെ തീയിലെറിഞ്ഞ് കൊന്ന സംഭവവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. മുന്‍ഗ്രാമത്തലവനും കൂട്ടാളികളുമാണ് ഈ ക്രൂരകൃത്യം ചെയ്തത്. ആരാണ് യുപി ഭരിക്കുന്നത് ? മുഖ്യമന്ത്രി എന്ന നിലയില്‍ ഭരണത്തില്‍ തുടരാന്‍ അഖിലേഷ് യാദവിന് ധാര്‍മികാവകാശം ഇല്ലാതായി.
യുപിയില്‍ ക്രമസമാധാനനില പാടെ തകര്‍ന്നിരിക്കുന്നു. രണ്ടുപെണ്‍കുട്ടികളെ കൊന്ന് കെട്ടിത്തൂക്കിയതിന് അറസ്റ്റിലായത് പോലീസുകാരാണ്. മുഖ്യമന്ത്രി ചെയ്തതാകട്ടെ ചീഫ്സെക്രട്ടറിയെ മാറ്റി പ്രതിഷ്ഠിക്കലും. പ്രതിവര്‍ഷം യുപിയില്‍ ആയിരത്തോളം പേര് കൊല്ലപ്പെടുന്നു. കൊള്ളയും കൊള്ളിവയ്പ്പും നിര്‍ബാധം നടക്കുന്നു. അസംഗഢില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിനാളുകള്‍ക്ക് മാസങ്ങളോളം അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയേണ്ടി വന്നു. ക്യാമ്പുകളില്‍ ആവശ്യത്തിന് വെള്ളവും ഭക്ഷണവും മറ്റ് അത്യാവശ്യ സൗകര്യങ്ങളും ഏര്‍പ്പെടുത്താനായില്ല.
പോഷകാഹാരക്കുറവും പകര്‍ച്ചവ്യാധികളും മൂലം നാല്‍പ്പതിലധികം കുട്ടികള്‍ ക്യാമ്പുകളില്‍ മരിക്കുകയുണ്ടായി. എന്നിട്ടും ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അഖിലേഷ് യാദവിന് മനസ്സുണ്ടായില്ല. അഭയാര്‍ഥി ക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ പോലും മുഖ്യമന്ത്രി കൂട്ടാക്കിയിട്ടില്ല. അതിന്റെയെല്ലാം പ്രതിഫലനം തന്നെയാണ് ജനങ്ങള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്കു നല്കിയ തിരിച്ചടി. സമാജ്വാദി പാര്‍ട്ടിയുടെ സൗജന്യംകൊണ്ട് രാജ്യം ഭരിച്ച കോണ്‍ഗ്രസും ദേശീയബദലുണ്ടാക്കാന്‍ മുലായത്തിന്റെ മുതുകിനെ ആശ്രയിച്ച കമ്മ്യൂണിസ്റ്റുകളും യുപിയില്‍ ഇന്നു നടന്നുകൊണ്ടിരിക്കുന്ന അത്യന്തം നടുക്കമുണ്ടാക്കുന്ന സംഭവങ്ങള്‍ കണ്ടെന്നു നടിക്കുന്നു പോലുമില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചിലര്‍ക്ക് നിസ്സാര പ്രശ്നങ്ങളുണ്ടായാല്‍ പോലും മുഖ്യമന്ത്രിയുടെ രാജിക്കുവേണ്ടി മുറവിളി ഉയര്‍ത്തുന്ന ഇക്കൂട്ടരുടെ നിശബ്ദത ഭയാനകമാണ്. യുപിയില്‍ ഇന്നു വേണ്ടത് കാര്യഗൗരവമുള്ള സര്‍ക്കാരാണ്. അഖിലേഷ് യാദവ് അങ്ങനെയൊരു സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയില്ലെന്ന് തെളിയിച്ചിരിക്കുകയുമാണ്. ഒന്നുകില്‍ സമാജ്വാദി പാര്‍ട്ടി അതിന് സംവിധാനമുണ്ടാക്കണം. അല്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന ഭരണസംവിധാനമുണ്ടാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: