ന്യൂദല്‍ഹി : ജമ്മുകാശ്മീരില്‍ 370-ാം വകുപ്പു നീക്കാന്‍ പോകുന്നുവെന്ന പ്രചാരണം ചിലര്‍ക്ക് വികാരമിളക്കാനുള്ള വിഷയമാണ്. ആ താല്കാലിക വകുപ്പ് സംസ്ഥാനത്തിനെന്തു ഗുണം ചെയ്തു, അതോ ദോഷമോ എന്ന ചര്‍ച്ച വേണമെന്ന ആവശ്യം ന്യായമാണ് താനും. പക്ഷേ നിയമത്തിന്റെ പേരില്‍ വാദപ്രതിവാദങ്ങള്‍ നടത്തുന്നവര്‍ പക്ഷേ ജീവിതത്തില്‍ ഒരു വിഭാഗം ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെ കണ്ടില്ലെന്നു നടിക്കുകയാണ്.
പക്ഷേ, കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം ഒരു തെരഞ്ഞെടുപ്പു വാഗ്ദാനം മാത്രം പോലുമല്ലായിരുന്നു ബിജെപിക്ക്. അതുകൊണ്ടുതന്നെ അധികാരത്തിലേറിയപ്പോള്‍, ദീര്‍ഘനാളായി സ്വന്തം സംസ്ഥാനത്തുനിന്നു പലായനം ചെയ്യേണ്ടിവന്നവരെ തിരികെ പാര്‍പ്പിക്കുന്നതിനുള്ള പദ്ധതിയൊരുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തുടക്കമിട്ടുകഴിഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാര്‍ പറയുക മാത്രമല്ല, പറഞ്ഞതു പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നതിന്റെ തെളിവാകുകയാണ് ഈ പദ്ധതി.
എന്നാല്‍ കാശ്മീര്‍ പണ്ഡിറ്റുകളുടെ പുനരധിവാസം മാത്രമായിരിക്കില്ല ഇതില്‍ ഉള്‍പ്പെടുക. മതവും ജാതിയും മറ്റു പരിഗണനകളും നോക്കാതെ ജമ്മു കാശ്മീരില്‍ വിവിധ കാരണങ്ങളാല്‍ അനാഥാവസ്ഥയില്‍ കഴിയുന്നവരുടെ പുനരധിവാസമായിരിക്കും പദ്ധതി. ആഭ്യന്തരമായി അനാഥരായിപ്പോയവരുടെ (ഇന്റേണലി ഡിസ്പേഴ്സ്ഡ് പേഴ്സണ്‍സ്-ഐഡിപി) പുനരധിവാസം എന്നായിരിക്കും പദ്ധതി വിഭാവനം ചെയ്യുന്നത്.
മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികൂടിയാണ് കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം. ചുമതലയേറ്റ് ഒരാഴ്ച്ച മാത്രം പിന്നിടുന്നതിനിടെത്തന്നെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളേപ്പോലെ താമസിക്കേണ്ടി വന്നവര്‍ക്ക് വീടുകള്‍ നല്‍കുക എന്നത് നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതികളിലൊന്നായിരുന്നു. കാശ്മീരി പണ്ഡിറ്റുകള്‍ക്കു മാത്രമല്ല, ഇന്ത്യാ വിഭജനത്തിനു മുമ്പും അതിനുശേഷവും പാക്കിസ്ഥാനില്‍ നിന്നും പാക്-അധിനിവേശ കാശ്മീരില്‍ നിന്നും ജമ്മുകാശ്മീരിലെത്തിയ അഭയാര്‍ത്ഥികള്‍ക്ക് വീടുകള്‍ നല്‍കിയായിരിക്കും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക.
ജമ്മുകാശ്മീരെന്ന സംസ്ഥാനത്തിന്റെ മാത്രം പ്രശ്നമായല്ല ഇതിനെ കണുന്നത്, ഇന്ത്യയിലെ പൗരന്മാരാണ് അവര്‍ ഓരോരുത്തരും. തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഇവര്‍ക്ക് വീടുകള്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അതാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നതെന്നും ആഭ്യന്തരമന്ത്രാലത്തിലെ ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ഇന്ത്യ- പാക്കിസ്ഥാന് യുദ്ധകാലത്ത് വീടുവിട്ടു വന്നവരാണ് ജമ്മുകാശ്മീരില്‍ അധികവും. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ഇവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പാതിവഴിയിലാണ്.
സംസ്ഥാനത്ത് അഭയാര്‍ത്ഥികളായി കഴിയുന്നവരെ കണ്ടെത്തി അവരുടെ പ്രശ്നങ്ങള്‍ പഠിച്ചായിരിക്കും പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. ഒരേസമയം തന്നെ സംസ്ഥാന സര്‍ക്കാരിന്റെ പുനരധിവാസ പ്രവര്ത്തനങ്ങള്ക്കൊപ്പമായിരിക്കും കേന്ദ്രസര്‍ക്കാരും പദ്ധതി നടപ്പാക്കുക. പ്രാദേശികമായോ, സാമൂഹികപരമായോ വേര്‍തിരിവ് ഇക്കാര്യത്തിലില്ലെന്നും ജമ്മുകാശ്മീരിലെ അഭയാര്‍ത്ഥികളുടെ പ്രശ്നമാണ് നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഏറ്റവും അധികം പറഞ്ഞിരുന്നതെന്നും പദ്ധതിയില്‍ കാശ്മീരി പണ്ഡിറ്റുകളായിരിക്കും പ്രധാനപ്പെട്ടതെങ്കിലും അവരില്‍ മാത്രം അത് ഒതുങ്ങില്ലെന്നും മന്ത്രാലയ അധികൃതര്‍ പറയുന്നു.
ആകര്‍ഷകമായ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക എന്നതല്ല ലക്ഷ്യം. അനുയോജ്യമായ ജീവിത ചുറ്റുപാടുകള്‍ക്കൊപ്പം സുരക്ഷിതമായ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുക എന്നതാണ് പദ്ധതി ഉറപ്പു നല്‍കുന്നത്.
ശ്രീനഗറിലോ മറ്റ് പ്രദേശങ്ങളിലോ വ്യത്യസ്ത കോളനികള്‍ സ്ഥാപിക്കുകയല്ല, മറിച്ച് ജോലി, വൈദ്യസഹായം, വിദ്യാഭ്യാസം, മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കിക്കൊണ്ടുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളായിരിക്കും നടപ്പാക്കുക. സ്വന്തമായി വീടുകളില്ലാതെ കഴിയുന്നവരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
സുരക്ഷിതമായ ജീവിത സാഹചര്യങ്ങള്‍ക്കൊപ്പം അതിസുന്ദരമായ ഭാവികൂടി ഉണ്ടാകുമെന്ന് ഉറപ്പുനല്കിക്കൊണ്ടാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. പാക് അധിനിവേശ കാശ്മീര്‍ എന്ന പേര് പാക് അധിനിവേശ ജമ്മുകാശ്മീര്‍ എന്നാക്കാനും കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: