ന്യൂദല്‍ഹി: ഐക്യആന്ധ്രാപ്രദേശില് ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം തെലങ്കാനയില്‍ ഇന്നു തീരും. പുതിയ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ഐക്യആന്ധ്രയെ വിഭജിച്ച് രൂപീകരിച്ച തെലുങ്കാനയെന്ന ഇന്ത്യയിലെ 29-ാമത്തെ സംസ്ഥാനത്തിന്റെ ചുമതല ഏല്ക്കാന് പോകുകയാണ്. ഇതിനു മുന്നോടിയായാണ് രാഷ്ട്രപതിഭരണം പിന്‍വലിക്കുന്നത്. കെ.ചന്ദ്രശേഖരറാവുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കാന രാഷ്ട്രസമിതിയാണ് (ടിആര്‍എസ്) സംസ്ഥാനത്തില്‍ അധികാരത്തിലേറാന്‍ പോകുന്നത്.
എന്‍.ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കുദേശം പാര്‍ട്ടി(ടിഡിപി) അധികാരമേല്‍ക്കുന്നതിന്റെ തീരുമാനം ഇനിയും നീളുന്നതിനാല്‍ ആന്ധ്രയില്‍ രാഷ്ട്രപതി ഭരണം തുടരുമെന്നും രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു. തെലങ്കാനയിലെ രാഷ്ട്രപതിഭരണം പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്നു കാലത്തിറങ്ങും.
കേന്ദ്രസര്‍ക്കാര്‍ ആന്ധ്രാപ്രദേശിനെ വിഭജിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മാര്‍ച്ച് ഒന്നിന് രാജിവയ്ക്കുകയായിരുന്നു. 119 നിയമസഭാ സീറ്റുകളുള്ള തെലങ്കാനയില്‍ 63 സീറ്റോടുകൂടി ടിആര്‍എസ് അധികാരത്തിലേറുമ്പോള്‍ സീമാന്ധ്രയില്‍ തെലുങ്കുദേശവും ബിജെപിയും ചേര്‍ന്നുള്ള സഖ്യം 175 സീറ്റില്‍ 106 സീറ്റും നേടി വ്യക്തമായ ആധിപത്യം ഉറപ്പിച്ചാണ് അധികാരത്തിലേറാന്‍ പോകുന്നത്. സംസ്ഥാനങ്ങളുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ ഇ.എസ.്എല്‍. നരസിംഹം ആഭ്യന്തരമന്ത്രിയായ രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: