ന്യൂദല്‍ഹി: ടി.എച്ച്. മുസ്തഫയ്ക്ക് പിന്നാലെ രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഭന്‍വര്‍ലാല്‍ ശര്‍മ്മയെയും പാര്‍ട്ടി സസ്പെന്റ്ചെയ്തു. കോണ്‍ഗ്രസ് എന്ന സര്‍ക്കസ് കമ്പനിയുടെ എംഡിയാണ് രാഹുല്ഗാന്ധിയെന്നായിരുന്നു ബന്‍വര്‍ലാല്‍ ശര്‍മ്മയുടെ പരാമര്‍ശം. എന്നാല്‍ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ച ശേഷവും വിവരമില്ലാത്ത നേതാവാണ് രാഹുലെന്ന് ശര്‍മ്മ തുറന്നടിച്ചു. മറ്റു കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും ശര്‍മ്മ പറയുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിനെതിരെ വിവിധ കോണ്‍ഗ്രസ് ഘടകങ്ങളില്‍ അഭിപ്രായ ഭിന്നത ഉയര്‍ന്നിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസുകാര്‍ രാഹുലിനെതിരെ പരസ്യ പ്രചാരണവും നടത്തി. എറണാകുളത്ത് ടി.എച്ച്. മുസ്തഫ രാഹുലിനെ വിമര്‍ശിച്ച് നടത്തിയ പത്രസമ്മേളനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും മുസ്തഫയെ സസ്പെന്റ് ചെയ്തിരുന്നു. രാഹുല്‍ഗാന്ധിയെ ജോക്കറെന്നാണ് മുസ്തഫ വിളിച്ചത്. ഇതിനു പിന്നാലെയാണ് ഭന്‍വര്‍ലാല്‍ ശര്‍മ്മയെയും പാര്‍ട്ടി സസ്പെന്റ് ചെയ്തിരിക്കുന്നത്.
രാഹുല്‍ഗാന്ധി കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രാപ്തിയില്ലാത്ത നേതാവാണെന്നാണ് ഭന്‍വര്‍ലാല്‍ ശര്‍മ്മ പറയുന്നത്. ചുരു ജില്ലയിലെ സര്‍ദാര്‍ ഷഹര്‍ നിയോജകമണ്ഡലത്തില്‍ നിന്നും ആറു തവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള നേതാവാണ് ശര്‍മ്മ. രാഹുലിന് ചുറ്റമുള്ള സംഘം കോമാളികളാണ്. പാരച്യൂട്ട് നേതാക്കളായി പറന്നിറങ്ങുന്നവരാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ നശിപ്പിക്കുന്നത്. ജനാധിപത്യ സംവിധാനത്തില്‍ വേണം പാര്‍ട്ടിയുടെ നേതൃത്വത്തെ തെരഞ്ഞെടുക്കാനെന്നും ശര്‍മ്മ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: