ഐതിഹാസികമായ ജനവിധിയോടെ അധികാരമേറ്റിരിക്കുന്ന പ്രധാമന്ത്രി നരേന്ദ്രമോദി തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നയം വ്യക്തമാക്കിയിരിക്കുന്നു. സല്‍ഭരണം ലക്ഷ്യമാക്കിയുള്ള പത്തിന മാര്‍ഗരേഖയാണ് മോദി മുന്നോട്ടുവച്ചിട്ടുള്ളത്. ഉദ്യോഗസ്ഥര്‍ക്ക് ആത്മവിശ്വാസം പകരുകയെന്നതാണ് ഇതില്‍ ആദ്യത്തേത്. ബന്ധുക്കളായവരെ പേഴ്സണല്‍ സ്റ്റാഫിലെടുക്കരുതെന്ന് ആദ്യ മന്ത്രിസഭായോഗത്തിനുശേഷം മോദി കേന്ദ്രമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന്റെ തുടര്‍ച്ചയാണിത്. ബന്ധുക്കളായവരെ പേഴ്സണല്‍ സ്റ്റാഫിലുള്‍പ്പെടുത്തി മുന്‍ കേന്ദ്രസര്‍ക്കാരുകളിലെ മന്ത്രിമാര്‍ വിവാദത്തിലകപ്പെട്ടിരുന്നു. മോദിയുടെ ഈ നിര്‍ദ്ദേശം തീരുമാനമാവുന്നതോടെ അനാരോഗ്യകരമായ ഒരു പ്രവണതയ്ക്ക് അന്ത്യമാവും. നവീനമായ ആശയങ്ങളെ സ്വാഗതം ചെയ്യുന്നതിനായി സോഷ്യല്‍ മീഡിയ വഴി പൊതുജനങ്ങളുമായി നിരന്തരബന്ധം പുലര്‍ത്തണമെന്ന നിര്‍ദ്ദേശം കാലാനുസൃതമയ മാറ്റം ഉള്‍ക്കൊള്ളുന്നതാണ്. ഉദ്യോഗസ്ഥവൃന്ദത്തിന്റെ കാര്യശേഷി വര്‍ധിപ്പിക്കാനും ‘ചുവപ്പുനാട’ പ്രതിഭാസം അവസാനിപ്പിക്കാനും ഇതിടയാക്കുമെന്ന് വ്യക്തമാണ്. താന്‍ മുന്നോട്ടുവച്ച അജണ്ടയ്ക്ക് അനുസൃതമായി നൂറ് ദിവസത്തെ കര്‍മപരിപാടി തയ്യാറാക്കാന്‍ മന്ത്രിമാര്‍ക്ക് മോദി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം പുതിയൊരു അധ്യായത്തിന് വഴിതുറക്കും.
വിദ്യാഭ്യാസം, ആരോഗ്യം, ജലവിതരണം എന്നിവയ്ക്കാണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിരിക്കുന്നു. ഗ്രാമീണമേഖലകളിലായിരിക്കും ഇതിന് അടിയന്തര ശ്രദ്ധ പതിപ്പിക്കുക. സ്കൂളുകള്‍, കോളേജുകള്‍, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, ജില്ലാ ആശുപത്രികള്‍, ഓരോ സംസ്ഥാനങ്ങള്‍ക്കുമുള്ള ദല്‍ഹിയിലെ ‘എയിംസ്’ മാതൃകയിലെ ആശുപത്രികള്‍ എന്നിവ പ്രാദേശിക സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തും. അസംഘടിത തൊഴില്‍ മേഖലയ്ക്കായിരിക്കും ഇതിന്റെ ആദ്യഫലം ലഭിക്കുകയെങ്കിലും അധ്യാപകര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങിയവര്‍ക്ക് തുടര്‍ന്ന് തൊഴില്‍ ലഭ്യമാവും. കുടിവെള്ളത്തിനൊപ്പം ശുചീകരണത്തിനും കൃഷിക്കും ആവശ്യമായ വെള്ളം ഗ്രാമഗ്രാമാന്തരങ്ങളില്‍ എത്തിക്കുന്നതോടെ ഗ്രാമീണ സമ്പദ്വ്യവസ്ഥയില് മഹത്തായൊരു കുതിച്ചുചാട്ടം തന്നെ സംഭവിക്കും.
സുതാര്യമായ ഭരണവും മന്ത്രാലയങ്ങള്‍ തമ്മിലെ ഏകോപനവും ഉറപ്പുവരുത്തണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം. ഭരണസംവിധാനം ജനാഭിമുഖ്യമുള്ളതാക്കണമെന്നും സമ്പദ്വ്യവസ്ഥയുടെ കാര്യത്തിലുള്ള ആശങ്ക പരിഹരിക്കണമെന്നും മോദിയുടെ നിര്‍ദ്ദേശങ്ങളില്‍പ്പെടുന്നു. തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നല്കിയ വാഗ്ദാനമനുസരിച്ചുള്ള അടിസ്ഥാന മേഖലയുടെ നവീകരണത്തിലൂടെ വികസനത്തിന്റെ ഗതിവേഗം വര്‍ധിക്കും. വാജ്പേയിയുടെ ഭരണകാലത്ത് തുടക്കമിട്ട ദേശീയപാത വികസനം, റെയില്‍ഗതാഗത വികസനം, ചരക്ക് ഇടനാഴി, അതിവേഗ തീവണ്ടികള്‍, തുറമുഖ നവീകരണം എന്നിവ നടപ്പാക്കി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ മുഖഛായ മാറ്റാന്‍ തന്നെയാണ് മോദി ആഗ്രഹിക്കുന്നത്. സര്‍ക്കാരിന്റെ നയങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണമെന്ന മോദിയുടെ ആഹ്വാനം പൊതു-സ്വകാര്യ മേഖലകളില്‍ വന്‍ നിക്ഷേപത്തിന് വഴിയൊരുക്കുമെന്ന പ്രത്യാശ ജനിപ്പിച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരുകളില്‍നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കണമെന്നും എല്ലാ കാര്യങ്ങളിലും മന്ത്രിമാരുടെ പ്രതികരണം വൈകരുതെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ വ്യത്യസ്തമായ പാര്‍ട്ടിയുടെ വ്യത്യസ്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് തെളിയിക്കുന്നു. രാജ്യത്ത് ഇതിനുമുമ്പ് അധികാരമേറ്റ ഒരു പ്രധാനമന്ത്രിക്കും കഴിയാത്തവിധത്തിലുള്ള ഉജ്ജ്വലമായ തുടക്കം തന്നെയാണ് മോദി നടത്തിയിരിക്കുന്നതെന്ന് നിസ്സംശയം പറയാം.
കാര്യശേഷിയുള്ള ഭരണനിര്‍വഹണമാണ് മോദി മുന്നോട്ടുവച്ചിട്ടുള്ള പത്തിന മാര്‍ഗരേഖയുടെ കാതല്‍. യാതൊരു വിവേചനവുമില്ലാതെ എല്ലാ സംസ്ഥാനങ്ങളെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകാന്‍ തന്റെ മന്ത്രിമാര്‍ക്ക് മോദി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം ഒരു പ്രധാനമന്ത്രിയില്‍നിന്ന് കേള്‍ക്കാന്‍ ജനങ്ങള്‍ കാലങ്ങളായി കാത്തിരുന്നതാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വാരക്കോരി നല്‍കുകയും പ്രതിപക്ഷ ഭരണസംസ്ഥാനങ്ങളോട് ചിറ്റമ്മ നയം പുലര്‍ത്തുകയും ചെയ്ത പത്തുവര്‍ഷക്കാലത്തെ യുപിഎ സര്‍ക്കാരിന്റെ ഭരണത്തിന് മൗലികമായ ഒരു തിരുത്താണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. താന്‍ നേതൃത്വം നല്കുന്ന ഗുജറാത്ത് സര്‍ക്കാരിനോട് കോണ്‍ഗ്രസിന്റെ കേന്ദ്രസര്‍ക്കാര്‍ കടുത്ത അനീതിയാണ് കാണിച്ചതെങ്കിലും ബിജെപി അധികാരത്തില്‍ വരികയാണെങ്കില്‍ ഇത്തരം ഒരു വിവേചനവും ഉണ്ടാവില്ലെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. അധികാരമേറ്റെടുത്ത മൂന്നാംദിവസം തന്നെ ഇക്കാര്യത്തില്‍ മോദി വാക്ക് പാലിച്ചിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന ബന്ധത്തിന്റെ കാര്യത്തില്‍ പുതിയൊരധ്യായത്തിനാണ് മോദി വഴിതുറന്നിരിക്കുന്നത്. അനാവശ്യമായ വിവാദങ്ങള്‍ കുത്തിപ്പൊക്കി മോദി ഭരണത്തിന്റെ തിളക്കം കെടുത്താമെന്നാണ് ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് വ്യാമോഹിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് നിരാശപ്പെടേണ്ടിവരും. വികസനത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷക്കാലം ഗുജറാത്തില്‍ സംഭവിച്ചതെന്താണോ അതായിരിക്കും മോദിയുടെ ഭരണത്തിന് കീഴില്‍ മുഴുവന്‍ ഭാരതത്തിലും സംഭവിക്കുക. ‘നല്ല നാളുകള്‍ വരവായി’ എന്നത് വെറുംവാക്കല്ലെന്ന് മോദി തെളിയിക്കുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: