ജമ്മു-കാശ്മീരിലെ ഉദ്ദംപൂരില്‍ നിന്നു വിജയിച്ച് ലോക്സഭയിലെത്തിയ ഡോ. ജിതേന്ദ്രസിംഗ് ഇന്ന് കേന്ദ്രമന്ത്രിയാണ്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജിതേന്ദ്ര ചുമതലയേറ്റശേഷം മാധ്യമ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വളഞ്ഞു. നിരവധി ചോദ്യങ്ങള്‍ക്കിടയില്‍ സ്വാഭാവികമായും കാശ്മീരുമായി ബന്ധപ്പെട്ട വിഷയവും കടന്നുവന്നു, പ്രത്യേകിച്ച് 370-ാം വകുപ്പ്. ബിജെപി പ്രകടനപത്രികയില്‍ 370-ാം വകുപ്പ് റദ്ദാക്കുന്നത് സംബന്ധിച്ച് സമവായമുണ്ടാക്കാന്‍ ശ്രമിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജിതേന്ദ്ര അതാവര്‍ത്തിച്ചു. മാധ്യമങ്ങള്‍ക്കെന്നും വിവാദമാണല്ലോ പ്രിയം. പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങള്‍ക്ക്. ജിതേന്ദ്ര ഒരു വാക്കാണ് പറഞ്ഞതെങ്കില്‍ മാധ്യമങ്ങളില്‍ അത് പലതായി, പലവിധമായി. കോണ്‍ഗ്രസും ഇടതുപക്ഷവും മാത്രമല്ല ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും അതേറ്റു പിടിച്ചു. ”ഭരണഘടനയിലെ അനുച്ഛേദം 370 നീക്കം ചെയ്താല്‍ ജമ്മു കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലാതാകും ചോരയൊഴുകും” എന്നൊക്കെയാണ് ഒമര്‍ അലമുറയിട്ടത്. ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് ആവര്‍ത്തിക്കുമ്പോള്‍ തന്നെയാണ് ജമ്മു കാശ്മീരിന്റെ പേര് മിണ്ടിപ്പോകരുതെന്ന നിലപാടാവര്‍ത്തിക്കുന്നത്. ഇതിന് ശക്തമായ മറുപടി ആര്‍എസ്എസ് വക്താവ് രാം മാധവ് നല്കുകയുണ്ടായി.
”അനുച്ഛേദം 370 ഉണ്ടെങ്കിലും ഇല്ലെങ്കിലും ജമ്മുകാശ്മീര്‍ ഇന്ത്യയുടെ ഭാഗമായിതന്നെ തുടരുമെന്ന് രാംമാധവ് വ്യക്തമാക്കുകയും ചെയ്തു. ജമ്മുകാശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യഘടകമാണ്. അതു ഭരണഘടനയുടെ ഈ പ്രത്യേക വകുപ്പുണ്ടെങ്കിലും ഇല്ലെങ്കിലും അങ്ങനെതന്നെയായിരിക്കും. ജമ്മു കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലാതായി മാറുമെന്നാണോ കരുതുന്നത്. ഒമര്‍ അബ്ദുള്ള ചിന്തിക്കുന്നതെന്താണ,് ജമ്മുകാശ്മീര്‍ അദ്ദേഹത്തിന്റെ പൈതൃകസ്വത്താണെന്നോ” രാംമാധവിന്റെ ചോദ്യം പരക്കെ സ്വാഗതം ചെയ്യപ്പെട്ടപ്പോഴാണ് ഒമര്‍ ഒന്നടങ്ങിയത്.
ഇന്ത്യയുടെ ഭാഗമായ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ സംസ്ഥാനം ഇന്ത്യയുടെ ഭാഗമല്ലാതാക്കി മാറ്റുമെന്ന ഭീഷണി മുഴക്കിയിരിക്കുകയാണ്. ഒമര്‍ അബ്ദുള്ളക്കെതിരെ ആര്‍എസ്എസ് രൂക്ഷമായി പ്രതികരിച്ചതോടെ ജമ്മുകാശ്മീര്‍ തന്റെ പൈതൃക സ്വത്താണെന്ന് പറഞ്ഞിട്ടില്ലെന്നും സംസ്ഥാനത്തെ ഒരു പൗരനെന്ന നിലയില്‍ സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും ഒമര്‍ വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. പഴയ ജമ്മു കാശ്മീരല്ലെന്നാണ് ലോക്സഭാ തെരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുന്നത്. ജമ്മു കാശ്മീരിലടക്കം 370-ാം വകുപ്പ് പുനഃപരിശോധിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചതാണ്. ജനങ്ങള്‍ അതിനെ അനുകൂലിക്കുകയും ചെയ്തു.
സംസ്ഥാനത്തെ ജനങ്ങളില്‍ ഭൂരിപക്ഷവും ഇത്തവണ ബിജെപിക്കൊപ്പമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്ക് മൊത്തം ലഭിച്ച വോട്ടിലുമധികം ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചു. ജമ്മുകാശ്മീര്‍ ജനത ആറു ലോക്സഭാ സീറ്റുകളില്‍ മൂന്നും നല്കി ബിജെപിക്കൊപ്പം നില്‍ക്കുകയാണ്. ലോക്സഭാ സീറ്റുകളില്‍ ബിജെപി നേടിയ വോട്ടുകളുടെ കണക്കുകള്‍ ജമ്മുകാശ്മീരിലെ പ്രാദേശിക പാര്‍ട്ടികളുടെ ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.
ലഡാക്ക്, ജമ്മു എന്നീ ലോക്സഭാ സീറ്റുകളിലും ബിജെപിയാണ് ഇത്തവണ വിജയിച്ചത്. കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗുലാംനബി ആസാദിനെ 60,976 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഡോ. ജിതേന്ദ്രസിംഗ് പരാജയപ്പെടുത്തിയത്. ഇവിടെ ജിതേന്ദ്രസിംഗിന് 4,87,369 വോട്ടുകളും ഗുലാംനബി ആസാദിന് 4,26,393 വോട്ടുകളുമാണ് ലഭിച്ചത്.
ബിജെപി ജയിച്ച ജമ്മുവില്‍ ബിജെപി സ്ഥാനാര്‍ഥി ജുഗല്‍ കിഷോറിന് 2,57,280 വോട്ടുകളുടെ ഭൂരിപക്ഷം നേടാനായി. ഇവിടെ ജുഗല്‍ കിഷോര്‍ 6,19,995 വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിന്റെ മദന്‍ലാല്‍ ശര്‍മയ്ക്ക് ലഭിച്ചത് 3,62,715 വോട്ടുകള്‍ മാത്രമാണ്. ലഡാക്കിലും ബിജെപി സ്ഥാനാര്‍ഥി 3,11,11 വോട്ടുകള്‍ നേടി വിജയിച്ചു. ബാരാമുള്ള, ശ്രീനഗര്‍, അനന്ത്നാഗ് എന്നീ മൂന്ന് ലോക്സഭാ സീറ്റുകളിലും കൂടി ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തുമെത്തിയ പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ഥികള്‍ക്ക് ആകെ ലഭിച്ച വോട്ടുകളെക്കാള്‍ രണ്ടര ലക്ഷത്തോളം വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചിരിക്കുന്നത്. അതായത് സംസ്ഥാനത്ത് പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ രണ്ടു സംഘടനകളെയും പിന്തുണച്ചതിലുമധികം വോട്ടര്‍മാര്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കിയെന്ന് സാരം.
ജമ്മുകാശ്മീരിന് യാതൊരു പ്രയോജനവുമില്ലാത്ത അനുച്ഛേദം 370-ാം വകുപ്പ് റദ്ദാക്കി സംസ്ഥാനത്തെ എല്ലാ അര്‍ഥത്തിലും ഇന്ത്യയുടെ ഭാഗമാക്കുന്നതിനുള്ള ബിജെപിയുടെ നിലപാടുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ സംസ്ഥാനത്തെ ജനങ്ങള്‍ ഇത്തവണ ബിജെപിക്കൊപ്പമാണെന്നതാണ് യാഥാര്‍ഥ്യം. ഇതുതന്നെയാണ് ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ വിഷമിപ്പിക്കുന്നതും. മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായതിനാലാണ് ജമ്മു കാശ്മീരിന് ഒരു താത്കാലിക ഏര്‍പ്പാടെന്ന് ഭരണഘടനാ നിര്‍മാതാക്കള്‍ തന്നെ എഴുതിവച്ച 370-ാം വകുപ്പ് ഇന്നും നിലനില്‍ക്കുന്നത്. സ്വാതന്ത്ര്യം നേടി 67 വര്‍ഷം പിന്നിട്ടിട്ടും താത്കാലിക ഏര്‍പ്പാട് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും പറ്റില്ലത്രെ.
370-ാം വകുപ്പുകൊണ്ട് ആര്‍ക്കാണ് നേട്ടം ? ഷെയ്ക്ക് അബ്ദുള്ളയ്ക്കും മകന് ഫാറൂഖ് അബ്ദുള്ളയ്ക്കും ഫാറൂഖിന്റെ മകന് ഒമറിനും മാത്രം. ബഹുഭൂരിപക്ഷം മുസ്ലിങ്ങള്‍ക്കും ഈ വകുപ്പുകൊണ്ടുണ്ടായ നേട്ടമെന്താണ് ? വകുപ്പ് നീക്കണമെന്ന വാദക്കാരെ കടിച്ചുകീറാന്‍ വരുന്ന ഇടതു-വലതു രാഷ്ട്രീയക്കാര്‍ അത് വിശദീകരിക്കേണ്ടതല്ലേ ? എന്താണ് 370-ാം വകുപ്പ് നല്കുന്ന അധികാരമെന്ന് പരിശോധിക്കുമ്പോഴാണ് ഇങ്ങനെയൊക്കെയാണോ കാര്യങ്ങളെന്ന സംശയം ഉയരുക.
ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കുന്ന നിയമങ്ങള്‍ ജമ്മു കാശ്മീരിന് ബാധകമാകണമെങ്കില്‍ അവിടത്തെ നിയമസഭ അംഗീകരിക്കണം. കോണ്‍ഗ്രസ് കൊട്ടിഘോഷിക്കുന്ന നേട്ടങ്ങളാണല്ലോ ഭക്ഷ്യസുരക്ഷാ ബില്‍, വിവരാവകാശ നിയമം എന്നിവ. അതു രണ്ടും ജമ്മു കാശ്മീരില്‍ നടപ്പാക്കാന്‍ കഴിയുമോ ? രാഹുലിന്റെ അച്ഛന് ഉണ്ടാക്കിയ വിപ്ലവമാണല്ലോ പഞ്ചായത്തീരാജ്. 25 വര്‍ഷമായിട്ടും ജമ്മു കാശ്മീരില്‍ അത് നടപ്പായോ ? ജമ്മു കാശ്മീരില്‍ നിന്നുള്ള വ്യവഹാരങ്ങളില്‍ നമ്മുടെ പരമോന്നത നീതിപീഠത്തിന് ഇടപെടാന്‍ സാധിക്കുമോ ? ജമ്മു കാശ്മീരില്‍ ഒരിഞ്ചു ഭൂമി മറ്റ് സംസ്ഥാനങ്ങളിലുള്ള ആര്‍ക്കെങ്കിലും വാങ്ങാന്‍ കഴിയുമോ ? ഇന്ത്യാ ഗവണ്മെന്റിനു പോലും സ്വന്തമായി സ്ഥലം ലഭ്യമാക്കാന്‍ കഴിയില്ല. പോസ്റ്റോഫീസും തീവണ്ടി ആഫീസുമെല്ലാം പാട്ടത്തിനെടുത്ത സ്ഥലത്തല്ലേ പ്രവര്‍ത്തിക്കുന്നത്. വരവുചെലവ് കണക്കുകള്‍ നോക്കാന്‍ സിഎജിക്ക് അധികാരമുണ്ടോ ? ദേശീയ പതാകയെ അപമാനിക്കുന്നതും അനാദരിക്കുന്നതും കുറ്റമാണ്. ജമ്മു കാശ്മീരില്‍ അങ്ങനെയല്ലെന്ന് കോണ്‍ഗ്രസുകാര്‍ അറിയുന്നുണ്ടോ ? ഒരു പാക്കിസ്ഥാനിയെ കല്യാണം കഴിച്ചാല്‍ ജമ്മു കാശ്മീരില്‍ പൗരത്വം കിട്ടും. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുള്ളവരെ കല്യാണം കഴിച്ചാല്‍ കാശ്മീരികള്‍ക്ക് പൗരത്വം നഷ്ടപ്പെടും. നേരത്തെ ജമ്മു കാശ്മീരിന് പ്രത്യേക പതാകയായിരുന്നു. മുഖ്യമന്ത്രിക്ക് പകരം ജമ്മു കാശ്മീരില്‍ പ്രധാനമന്ത്രിയായിരുന്നല്ലോ. ഷെയ്ക്ക് അബ്ദുള്ള കാശ്മീര്‍ പ്രധാനമന്ത്രി എന്നാണറിയപ്പെട്ടിരുന്നത്. ജമ്മു കാശ്മീരില്‍ പ്രവേശിക്കണമെങ്കില്‍ എന്‍ഒസി എടുക്കേണ്ടിയിരുന്നു. ഇത് മൂന്നും ഇല്ലാതായത് ഡോ. ശ്യാമപ്രസാദ് മുഖര്‍ജി നടത്തിയ സമരം മൂലമാണ്. 370-ാം വകുപ്പില്‍ നിന്ന് പ്രധാനമന്ത്രിക്കു പകരം മുഖ്യമന്ത്രി എന്നാക്കിയതുകൊണ്ട് മുസ്ലിങ്ങള്ക്കെന്തെങ്കിലും നഷ്ടപ്പെട്ടോ ? ദേശീയ പതാക രണ്ട് എന്നത് നീക്കിയതുകൊണ്ട് അപകടമെന്തെങ്കിലും സംഭവിച്ചോ ? എന്‍ഒസി വേണ്ടെന്ന തീരുമാനം കൊണ്ട് മുസ്ലിങ്ങളുടെ മാനം നഷ്ടപ്പെട്ടോ ? ഇല്ലെങ്കില്‍ താല്കാലികമെന്ന് ഭരണഘടനാ നിര്‍മാതാക്കള്‍ എഴുതിവച്ച 370-ാം വകുപ്പ് നീക്കിയാല്‍ ഇന്ത്യയുടെ ശിരസ്സ് പാതാളത്തില്‍ താഴാനൊന്നും പോകുന്നില്ല.
370-ാം വകുപ്പ് തൊടണമെങ്കില്‍ ഭരണഘടനാ നിര്‍മാണസഭ വീണ്ടും വിളിച്ചു കൂട്ടണം പോലും. ഇതിനെക്കാള്‍ കേമന്‍ വകുപ്പുകള്‍ ഭരണഘടനയില്‍ നിന്ന് നീക്കിയിട്ടുണ്ട്, കൂട്ടിച്ചേര്‍ത്തിട്ടുമുണ്ട്. എത്രയോ തവണ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. അന്നൊന്നും ഭരണഘടന ബ്രഹ്മാവിന്റെ സൃഷ്ടിയാണെന്നും തൊട്ടാല്‍ പൊട്ടിത്തെറിക്കുമെന്നൊന്നും ആരും പറഞ്ഞു കേട്ടില്ല. മുസ്ലിങ്ങളെ ഇക്കിളിപ്പെടുത്താനാണ് ഇമ്മാതിരി ഉറഞ്ഞാട്ടങ്ങളൊക്കെ എന്ന് അവര്‍ മനസ്സിലാക്കണം. 370-ാം വകുപ്പ് മുസ്ലിങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍, അത് ഏറെ ഗുണകരമാണെങ്കില്‍ കേരളത്തിലെ മുസ്ലിങ്ങള്‍ക്കത് വേണ്ടെ ? തമിഴ്നാട്ടിലെയും യുപിയിലെയും മുസ്ലിങ്ങള്‍ക്കും ആവശ്യമില്ലേ ? കാശ്മീരിലെ ജനങ്ങളെ ഇന്ത്യാക്കാരായി കാണുന്നതിനു പകരം മുസ്ലിങ്ങളായി മാത്രം കാണുന്ന രീതി ആര്‍ക്കുവേണ്ടിയാണ് ? മുസ്ലിം ഭൂരിപക്ഷമുള്ള ഹൈദ്രാബാദ് ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചപ്പോള്‍ ഒരു പ്രത്യേകാവകാശവും നല്‍കിയില്ല. അത് കൈകാര്യം ചെയ്തത് പട്ടേലാണ്. കാശ്മീര്‍ നോക്കിയതോ നെഹ്റുവും ! രാജ്യദ്രോഹക്കുറ്റത്തിന് 10 വര്‍ഷം ശിക്ഷിക്കപ്പെട്ട ഷെയ്ക്ക് അബ്ദുള്ളയുടെ കൊച്ചുമകന് 370-നെ തൊട്ടാല്‍ ജമ്മു കാശ്മീര്‍ ഇല്ലാതാകുമെന്ന് പറയുമ്പോള്‍ അതങ്ങ് അനുവദിച്ചുകൊടുക്കാനാകുമോ ? പട്ടിണി മാറ്റാനും തൊഴിലുണ്ടാക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനുമെല്ലാമായി ഇന്ത്യാ ഗവണ്മെന്റ് ആവിഷ്കരിക്കുന്ന പദ്ധതികള്‍ രാജ്യമാകെ വ്യാപിപ്പിക്കുമ്പോള്‍ ജമ്മു കാശ്മീരിനെ ഒഴിച്ചു നിര്‍ത്താന്‍ പറ്റില്ല. 370-ാം വകുപ്പ് തൊടാനെ പറ്റില്ലെന്ന വാശി എന്നും ജമ്മു കാശ്മീരിനെ മുഖ്യധാരയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിനാണ്. അത് അവിടത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് 370-ാം വകുപ്പ് നീക്കാനാഗ്രഹിക്കുന്ന ബിജെപിയെ അവര്‍ പിന്തുണച്ചതെന്ന യാഥാര്‍ഥ്യമെങ്കിലും മനസ്സിലാക്കേണ്ടതല്ലേ !
പ്രതികരിക്കാൻ ഇവിടെ എഴുതുക: