വീണ്ടുമൊരു വിദ്യാലയവര്‍ഷം കൂടി ആരംഭിക്കുന്നു. പുതിയ പ്രതീക്ഷകളും പുതിയ പാഠങ്ങളുമായി വിദ്യാലയങ്ങളിലേക്കെത്തുന്ന കുട്ടികള്‍ക്ക് സമാധാനപരമായ വിദ്യാലയാന്തരീക്ഷം നല്കാന് കഴിയണം. അതിനായി സര്‍ക്കാരും രക്ഷാകര്‍ത്താക്കളും വിദ്യാര്‍ഥി സംഘടനകളുമെല്ലാം ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് ആവശ്യം.
ഒരാളുടെ ജീവിതത്തിലെ ഏറ്റവും സമ്പന്നവും മധുരതരവും ഓര്ത്തുവയ്ക്കുന്നതുമായ കാലമാണ് വിദ്യാഭ്യാസ കാലം. വിദ്യാഭ്യാസ കാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുന്നവര്‍ക്ക് അസുഖകരമായ ഓര്‍മകള്‍ ഒന്നും പറയുവാനുണ്ടാകില്ല. എല്ലാം നിറമുള്ള അനുഭവങ്ങള്‍. പുതിയ പുസ്തകങ്ങള്‍ മഴനനയാതെ ഉടുപ്പിനുള്ളില്‍ ഒളിപ്പിച്ച്, തലയില്‍ വാഴയില ചൂടി സ്കൂളിലേക്കോടിയിരുന്ന കാലം ഗൃഹാതുരസ്മരണയാണ്. വയലും പറമ്പും കടന്ന്, ഇടവപ്പാതിയിലെ മഴവെള്ളം ഒഴുകിപ്പോയിരുന്ന ചെറിയ ചാലുകളില്‍ കാലുകള്‍ തെന്നിച്ച് ചെറുമീനുകളെ കയ്യില്‍ കോരിയെടുത്ത്, ആകെ നനഞ്ഞ് ക്ലാസ് മുറിയിലെത്തിയിരുന്ന കാലം കുട്ടികള്ക്കിന്നില്ല. പുഴയും വയലും പറമ്പും കടന്ന് മരങ്ങള്‍ക്കിടയിലൂടെ സ്കൂളിലേക്ക് പോകുകയും തിരികെ വരികയും ചെയ്തിരുന്ന ആ കാലത്ത് കുട്ടികള്‍ക്ക് പ്രകൃതിയെ അടുത്തറിയാന്‍ കഴിഞ്ഞിരുന്നു. വഴിയിലെ കിളികളോടും അണ്ണാനോടും മരങ്ങളോടുമെല്ലാം സംസാരിച്ചുള്ള യാത്രയില്‍ ക്ലാസ് മുറികളില്‍ നിന്ന് കിട്ടാത്ത പാഠങ്ങള്‍ അവര്‍ പഠിച്ചു. ഓരോ വിദ്യാലയവര്‍ഷം ആരംഭിക്കുമ്പോഴും ആ ദിവസങ്ങള്‍ അവര്‍ ആഘോഷമാക്കി. പുതിയതായി വിദ്യാലയങ്ങളിലെത്തുന്നവര്‍ക്ക് സ്വീകരണമൊരുക്കി. അത്തരം ആഘോഷങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വരുന്ന ഒരു വര്‍ഷം അവര്‍ പഠിച്ചു, കളിച്ചു.
ഇന്നിപ്പോള്‍ വീട്ടില്‍ നിന്ന് കാല്‍നടയായി പ്രകൃതിയെ അറിഞ്ഞ് സ്കൂളിലെത്തുന്ന കുട്ടികള്‍ ഇല്ല. എല്ലാവരും വാഹനങ്ങളില്‍ സ്കൂളിലെത്തുകയും വാഹനങ്ങളില്‍ തന്നെ മടങ്ങിപ്പോകുകയും ചെയ്യുന്നു. സ്കൂളിലെ പാഠങ്ങളില്‍ മാത്രം ശ്രദ്ധിച്ച് പുസ്തകപ്പുഴുക്കളായി മാറുന്നവരാണിന്നത്തെ കുട്ടികള്‍. മുമ്പ് പ്രവേശനോത്സവം സംഘടിപ്പിച്ചിരുന്നത് കുട്ടികളായിരുന്നെങ്കില്‍ ഇന്നിപ്പോള്‍ അത് സര്‍ക്കാര്‍ ഏറ്റെടുത്ത് സര്‍ക്കാര്‍ പരിപാടിയാക്കി മാറ്റി. അതിനു മുന്നില്‍ കുട്ടികള്‍ യാന്ത്രികമായി നിന്നുകൊടുക്കുന്നു.
പുതിയ കലാലയ വര്‍ഷത്തില്‍ ആദ്യമായി സ്കൂളിലെത്തുന്നത് മൂന്ന് ലക്ഷത്തോളം കുട്ടികളാണ്. അവരുടെ സന്തോഷവും പ്രതീക്ഷകളുമാണ് പരിരക്ഷിക്കപ്പെടേണ്ടത്. അതിനായി സ്കൂളിനെയും അധ്യാപകരെയും രക്ഷിതാക്കളെയും ഒരുക്കിയെടുക്കേണ്ടതുണ്ട്. പരിരക്ഷയുടെ പുതിയ പാഠങ്ങള്‍ കുഞ്ഞുങ്ങള്‍ പഠിക്കേണ്ടത് അധ്യാപകരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നുമാണ്. അവര്‍ക്കുള്ള പെരുമാറ്റചട്ടം എന്ന നിലയില്‍ ‘പരിരക്ഷയുടെ പാഠങ്ങള്‍’ എന്ന കൈപ്പുസ്തകം സര്‍വ്വ ശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ വ്യക്തിത്വവികസനത്തിനും സ്വഭാവരൂപവത്കരണത്തിനും ഉതകുന്ന ഒട്ടേറെ പുതു നിര്‍ദേശങ്ങളാണ് ‘പരിരക്ഷയുടെ പാഠങ്ങളില്‍’ ഉള്ളത്. വടിയെടുത്ത് ഭീഷണിപ്പെടുത്തി പഠിപ്പിക്കുക എന്നത് ഒഴിവാക്കണമെന്നതാണ് കൈപ്പുസ്തകത്തിലെ പ്രധാന നിര്‍ദ്ദേശം. കുസൃതി കാട്ടുന്ന കുട്ടികളെ ക്ലാസ്മുറിക്ക് വെളിയില്‍ നിര്‍ത്തുന്ന, ചെവിക്കുപിടിച്ച് തിരുമ്മുന്ന, കാര്‍ക്കശ്യം നിറഞ്ഞ ശിക്ഷകള്‍ക്ക് വിട. പകരം, കുട്ടികളോടൊപ്പം ചേര്‍ന്ന് അവരെ സ്നേഹിച്ചും അംഗീകരിച്ചും പഠിപ്പിച്ചും നീങ്ങുന്ന അധ്യാപകര്‍. അവരെ അഭിനന്ദിക്കുന്ന ക്ലാസ്ടീച്ചര്. അവരുടെ പഠനമികവുകളെ അനുമോദിക്കുന്ന ചടങ്ങുകള്‍. ചെറിയ തെറ്റുകള്‍ പറഞ്ഞ് മനസ്സിലാക്കി നേര്‍വഴിക്കുനയിക്കുന്ന ഉപദേശങ്ങള്‍. രസകരമായ പുസ്തകങ്ങള്‍, ഓഡിയോകള്‍, വീഡിയോകള്‍…
മാതാപിതാക്കളും ജനപ്രതിനിധികളും അധ്യാപകരും കുട്ടികളുമൊക്കെ ഒരുമിച്ച് കൈകോര്‍ക്കുന്ന മികവിന്റെ കേന്ദ്രങ്ങളായി വിദ്യാലയങ്ങളെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നു പറയുമ്പോള്‍, ആ ലക്ഷ്യത്തിലേക്കെത്താന്‍ സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ പോര. സമൂഹം മുഴുവന്‍ ആ സ്കൂളിനൊപ്പം നിന്ന് പ്രവര്‍ത്തിക്കണം. വിദ്യാലയം വളര്‍ച്ചയുടെ വേദിയാക്കുന്നതിനൊപ്പം വീട് അവര്‍ക്കൊരു തടവറയാകരുതെന്നും പുതിയ വിദ്യാഭ്യാസനയം ചൂണ്ടിക്കാട്ടുന്നുണ്ട്. സങ്കീര്‍ണമായ പുതിയ കാലത്ത് കുട്ടികളും പലതരത്തില്‍ വഴിതെറ്റുന്നു. പ്രലോഭനങ്ങളും സാങ്കേതികവിദ്യയുടെ തെറ്റായ ഉപയോഗവുമെല്ലാം കുട്ടികളെ തെറ്റിലേക്ക് നയിക്കുന്നുണ്ട്. അതിലൊക്കെ ഉപരി വീട്ടിലെ അന്തരീക്ഷവും കുട്ടികളെ സ്വാധീനിക്കുന്നുണ്ട്. പുതിയ കാലം പ്രശ്നസങ്കീര്‍ണമാണ്. പ്രലോഭനങ്ങളുടെ ധാരാളിത്തവും മറ്റ് പ്രതിലോമകരമായ അന്തരീക്ഷവും കുട്ടികളെ സ്വാധീനിക്കുന്നു. അതവരെ സമ്മര്‍ദത്തിലാക്കാതെ നോക്കുകയാണ് വേണ്ടത്. മുന്നിലുള്ള പല വഴികളില്‍ ഏറ്റവും ശരിയായ വഴിയിലൂടെ അവരെ തിരിച്ചുവിടുകയാണ് പ്രധാനദൗത്യം. ഇതിനെല്ലാം ഉപകരിക്കുന്നതാകണം പരിരക്ഷയുടെ പാഠങ്ങളിലൂടെ നല്കുന്ന നിര്‍ദ്ദേശങ്ങള്‍. ഭാവിയെ നയിക്കേണ്ട തലമുറയെയാണ് കുട്ടികളിലൂടെ കാണുന്നത്. അവര്‍ക്കായി പാഠ്യപദ്ധതി തയ്യാറാക്കുമ്പോഴും പഠിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്കുമ്പോഴും ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അല്‍പ്പം പിഴച്ചുപോയാല്‍ ഒരു തലമുറ തന്നെ ഇല്ലാതായിപ്പോകുമെന്ന വലിയ ദുരന്തത്തിലേക്കാകും വാതില്‍ തുറക്കുന്നത്. സര്‍വശിക്ഷാ അഭിയാന് തിങ്കളാഴ്ച എല്ലാ വിദ്യാലയങ്ങളിലും ഒരേസമയമാണ് ‘പരിരക്ഷയുടെ പാഠങ്ങള്‍’ പ്രകാശനം ചെയ്യുന്നത്. ഓരോ സ്കൂളിലും പ്രധാനാധ്യാപകര്‍, പിടിഎ പ്രസിഡന്റ്, വിദ്യാലയ പരിപാലന സമിതി, മാതൃസമിതി എന്നിവര്‍ക്ക് ഈ കൈപ്പുസ്തകം നല്‍കുന്നുണ്ട്.
അധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ കുട്ടികള്‍ക്കുള്ള പഠനസാമഗ്രികള്‍ വാങ്ങിക്കൂട്ടാനുള്ള തിരക്കിലാണ് പല രക്ഷിതാക്കളും. മറ്റു പല കാര്യങ്ങളിലുമെന്ന പോലെ വിപണി ഇതിനെയും ഉത്സവമാക്കുന്നുണ്ട്. പരസ്യങ്ങളുടെ മാസ്മരികതയില്‍ ഏറ്റവുമെളുപ്പം വീഴുന്നത് കുട്ടികളാണല്ലോ. സ്കൂളിലാകട്ടെ, പുതിയ പഠനവര്‍ഷത്തിലെ സജ്ജീകരണങ്ങളൊരുക്കുന്നതിന്റെ തത്രപ്പാടാണ്. പണ്ട് ഉടുപ്പിനുള്ളില്‍ സുരക്ഷിതമായിരിക്കുന്നവയായിരുന്നു സ്കൂളിലേക്ക് കൊണ്ടുപോയിരുന്ന പുസ്തകങ്ങള്‍. എന്നാലിപ്പോള്‍ കുട്ടികളുടെ പുറത്തു തൂങ്ങുന്ന വലിയ ഭാരമായി അത് മാറിയിരിക്കുന്നു.
നിത്യോപയോഗ സാധനങ്ങളുടെ കാര്യത്തിലെന്ന പോലെ സ്കൂള്‍ വിപണിയിലും ഇക്കുറി വിലക്കയറ്റം രൂക്ഷമാണ്. പോയ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ചു മുതല്‍ 10 ശതമാനം വരെ വര്‍ധനയാണ് ഓരോ ഇനത്തിലും ഉണ്ടായിട്ടുള്ളത്. സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ക്കു ചെലവിന്റെ കാര്യത്തില്‍ കുറച്ചൊക്കെ ആശ്വസിക്കാന്‍ വകയുണ്ട്. എന്നാല്‍ ഭൂരിപക്ഷം കുട്ടികളും ഇന്ന് സ്വകാര്യസ്കൂളുകളെ ആശ്രയിക്കുന്നതിനാല്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ നല്‍കിവരുന്ന ആശ്വാസം അനുഭവിക്കാന്‍ അവര്‍ക്കാകുന്നില്ല. ഭാരം ചുമപ്പിക്കുന്നതില്‍ മിടുക്കന്മാര് സ്വകാര്യസ്കൂളുകളാണ്. മാതാപിതാക്കളുടെ തോളിലേക്കു സാമ്പത്തിക ബാധ്യതയുടെയും കുട്ടികളുടെ ചുമലിലേക്കു സ്കൂള്‍ ബാഗിന്റെയും താങ്ങാനാകാത്ത ഭാരമാണു പല സ്കൂളുകളും ചൊരിയുന്നത്. ഫീസുകള്‍ പലവിധലാണ് പല സ്കൂളുകളും വാങ്ങുന്നത്. ആനിവേഴ്സറി ഫീ, എസ്റ്റാബ്ലിഷ്മെന്റ് ഫീ, ലൈബ്രറി, സ്പോര്‍ട്സ്, വിനോദയാത്ര, പ്രത്യേക ട്യൂഷന് ഫീ തുടങ്ങിയ പലവിധ പേരുകളിലായി വന്‍തുക മിക്ക സ്കൂളുകളും അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുമ്പു തന്നെ ഈടാക്കുന്നു. ടേം ഫീ ഇതിനു പുറമെ മൂന്നോ നാലോ തവണയായാണു വാങ്ങുക. സ്മാര്‍ട്ട് ക്ലാസ്റൂമുകള്‍ സര്‍വസാധാരണമായതോടെ ഈ സൗകര്യമുള്ള സ്കൂളുകളില്‍ ഇതിനായി പ്രത്യേക ഫീസും ഈടാക്കുന്നുണ്ട്. പിന്നെ യൂണിഫോം, പുസ്തകങ്ങള്‍, ഷൂ, സോക്സ് ഇത്യാദികളുമുണ്ട്.
കയ്യില്‍ കാശില്ലെങ്കില്‍ കടം വാങ്ങിയായാലും കുട്ടികള്‍ക്കു നല്ല വിദ്യാഭ്യാസം കൊടുക്കണമെന്ന ആഗ്രഹമാണ് എല്ലാ അച്ഛനമ്മമാര്‍ക്കും. തങ്ങളുടെ കുട്ടികള്‍ മറ്റുള്ളവരില്‍ നിന്ന് ഒട്ടും താഴെയായി കാണാന്‍ ആഗ്രഹിക്കാത്തതുകൊണ്ടുതന്നെ ഈ സമയത്തു കീശ ചോര്‍ന്നു പോകുന്നത് ആരും അത്ര കാര്യമായി എടുക്കാറില്ല. ഈ മനസ്ഥിതിയെ നന്നായി മുതലെടുക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളും കുട്ടികളുടെ മനസ്സിലേക്കു പരസ്യങ്ങളുടെ ചൂണ്ടയെറിഞ്ഞു കാത്തിരിക്കുന്ന ബ്രാന്റുകളുമാണ് എല്ലാ സ്കൂള്‍ തുറപ്പു കാലത്തും നേട്ടം കൊയ്യുന്നവര്‍.
കാര്യങ്ങളിങ്ങനെയാണെങ്കിലും പുതിയ വിദ്യാലയ വര്‍ഷത്തെ എല്ലാവരും പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. കുട്ടികള്‍ മാത്രമല്ല, സര്‍വ്വവിധ ജനങ്ങളും ഓരോ വിദ്യാലയ വര്‍ഷത്തിന്റെ തുടക്കവും ആഘോഷമാക്കുന്നു. കുട്ടികള്‍ സ്കൂളിലേക്ക് പോകുമ്പോള്‍ സജീവമാകുന്ന നിരത്തുകള്‍ ഉത്സാവാന്തരീക്ഷമാണ് പ്രദാനം ചെയ്യുന്നത്.
‘പരിരക്ഷയുടെ പാഠങ്ങള്‍’ എന്ന കൈപ്പുസ്തകത്തിന്റെ തലവാചകം വിദ്യയുടെ വെളിച്ചം എല്ലാവരിലേക്കുമെന്ന ലക്ഷ്യത്തോടെ ‘നമുക്ക് ഒന്നിച്ചു മുന്നേറാം’ എന്നാണ്. അതൊരു പ്രതിജ്ഞയാണ്. ആ പ്രതിജ്ഞ നിറവേറ്റേണ്ടത് സര്‍ക്കാരിന്റെ മാത്രം ബാധ്യതയല്ല. സമൂഹം മുഴുവന്‍ അതിനായി പ്രയത്നിക്കേണ്ടതുണ്ട്. അങ്ങനെയായാല്‍, പുതിയ കലാലയ വര്‍ഷത്തെ സമൃദ്ധമാക്കുക എന്ന ലക്ഷ്യത്തിലേക്കെത്താന്‍ നമുക്ക് സാധിക്കും.
ആര്. പ്രദീപ്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: