ന്യൂദല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരുമായുള്ള ബന്ധം ശക്തമാക്കുന്നതിനായി ചൈനീസ് വിദേശകാര്യമന്ത്രി ഉടന്‍ ഇന്ത്യയിലെത്തും. ചൈനീസ് വിദേശകാര്യമന്ത്രി വാങ്ങ് യി ജൂണ്‍ എട്ടിന് ദല്‍ഹിയിലെത്തുമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന് ലഭിക്കുന്ന അറിയിപ്പ്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായും വാങ്ങ് യി കൂടിക്കാഴ്ച നടത്തും.
നരേന്ദ്രമോദിയുമായി ചൈനീസ് പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചതിനു പിന്നാലെയാണ് വിദേശകാര്യമന്ത്രിയെ ഇന്ത്യയിലേക്കയക്കാന്‍ ചൈനീസ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. അധികാരമേറ്റ ശേഷം ഇന്ത്യയിലേക്ക് എത്തുന്ന ആദ്യ വിദേശരാഷ്ട്ര പ്രതിനിധിയാണ് വാങ്ങ് യി.
മോദിയുമായി 25 മിനിറ്റ് സംസാരിച്ച ചൈനീസ് പ്രധാനമന്ത്രി കൂടുതല്‍ സംഭാഷണങ്ങള്‍ ഹോട്ട്ലൈന്‍ വഴി തുടരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ചൈനയും ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തില്‍ 900 മില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ഇടപാടുകളാണ് നിലവില്‍ ഗുജറാത്ത് സര്‍ക്കാരുമായുള്ളത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം 66 ബില്യണ്‍ അമേരിക്കന്‍ ഡോളറായി കഴിഞ്ഞ വര്‍ഷം ഉയര്‍ന്നതും ഒരു വര്‍ഷം നീളുന്ന സാംസ്ക്കാരിക പരിപാടി ചൈനയില്‍ ഇന്ത്യ നടത്തുന്നതുമെല്ലാം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാകുന്നതിന്റെ സൂചനകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: