കോണ്‍ഗ്രസ്സിന് ഒരു ഭൂകമ്പമാണ് പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പുഫലം ഉണ്ടാക്കിയത്. അതിന്റെ ആഘാതത്തില്‍ നിന്നും കരകയറാന്‍ ഇതുവരെ ആ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. എണ്ണപ്പെട്ട നേതാക്കളെല്ലാം തോറ്റു. ഉറച്ചതും പരമ്പരാഗതവുമായ സംസ്ഥാനങ്ങളെല്ലാം കൈവിട്ടു. കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരെ ജയിപ്പിച്ചുവിട്ട ഉത്തര്‍പ്രദേശില്‍ ആകെയുള്ള എണ്‍പത് സീറ്റില്‍ രണ്ടേ രണ്ടുപേര്‍ മാത്രമാണ് ജയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയയും മകനും ഉപാധ്യക്ഷനുമായ രാഹുലും. ബാക്കിയുള്ള സീറ്റുകളില്‍ ദയനീയ തോല്‍വിയാണ് നേരിട്ടത്. ഭൂരിപക്ഷംപേര്‍ക്കും കെട്ടിവച്ച കാശുപോലും പോയി. മറ്റുസംസ്ഥാനങ്ങളിലെ സ്ഥിതിയും മറിച്ചല്ല. എന്തിന് രാജ്യതലസ്ഥാനത്ത് ഒരു സീറ്റില്‍ പോലും രണ്ടാംസ്ഥാനത്തെത്താന്‍ ആ പാര്‍ട്ടിക്ക് കഴിഞ്ഞില്ല.
എല്ലായിടത്തും കെട്ടിവച്ച കാശ് ഖജനാവിന് മുതല്‍ക്കൂട്ടായി. തെരഞ്ഞെടുപ്പ് ഭൂകമ്പത്തിനുശഷം തുടര്‍ചലനങ്ങള്‍ ആരംഭിച്ചിരിക്കുന്നു. അത് ആ പാര്‍ട്ടിയുടെ സര്‍വനാശത്തിലേക്കാണ് നീങ്ങുന്നത്. കോണ്‍ഗ്രസിന്റെ ദൗത്യം തീര്‍ന്നു. ഇനി അനിവാര്യമായ പതനം. തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെച്ചൊല്ലി പാര്‍ട്ടി വൈസ് പ്രസിഡന്റ് രാഹുലിനെതിരെ യുവനേതാക്കളുടെ നിര പരസ്യമായി ഇറങ്ങിയത് കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റയും സുനില്‍ ദത്തിന്റെ മകള്‍ പ്രിയാ ദത്തുമാണ് നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരിച്ചത്.
യാഥാര്‍ത്ഥ്യം മനസിലാക്കണമെങ്കില്‍ ജനങ്ങള്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിക്കണമെന്ന് മിലിന്ദ് ദേവ്റ തുറന്നടിച്ചു. തെരഞ്ഞെടുപ്പ് യുദ്ധം നേരിടണം. കോണ്‍ഗ്രസിലെ നേതൃപദവി വഹിക്കുന്നവര്‍ക്ക് ഇതിനു ശേഷിയുണ്ടാകണം, ദേവ്റ ട്വിറ്ററില്‍ കുറിച്ചു. ഒരു തെരഞ്ഞെടുപ്പ് പരിചയവും ഇല്ലാത്തവരാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. പാര്‍ട്ടിയോട് ആഴത്തില്‍ കൂറുള്ളതുകൊണ്ടും കനത്ത പരാജയത്തില്‍ വേദനയുള്ളതുകൊണ്ടുമാണ് പാര്‍ട്ടി അധികാരത്തില്‍ തിരിച്ചുവരണമെന്ന് ആഗ്രഹത്തില്‍ ചിലരെങ്കിലും പ്രതികരിക്കുന്നത്. പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ളവരും ഉയര്‍ന്ന നേതാക്കളും തമ്മില്‍ ഒരു ബന്ധവുമില്ലായിരുന്നെന്ന് എഐസിസി സെക്രട്ടറി പ്രിയാ ദത്ത് തുറന്നടിച്ചു. പ്രിയ ഇക്കുറി തോറ്റവരില്‍ പ്രമുഖയാണ്. നേതാക്കള്‍ എംപിമാരില്‍ നിന്നും പല തട്ടിലുള്ള ജനങ്ങളില്‍ നിന്നും അഭിപ്രായമാരായണം. കോണ്‍ഗ്രസ് ഹൈക്കമാന്റിനെതിരെ ആദ്യമായാണ് യുവനേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തിയത്. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് തോല്‍വിയിലും രാഹുല്‍ഗാന്ധിയുടെ ഉപദേശക വൃന്ദത്തിന്റെ പ്രവര്‍ത്തന രീതിയിലും അതൃപ്തിയുള്ള മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ മിണ്ടാതെയിരുന്നതിനിടെയാണ് യുവനിര രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. മന്മോഹന് സിംഗ് ആരോടും ഒന്നും പറയാറില്ലെന്ന മുതിര്‍ന്ന നേതാവ് കമല്‍നാഥിന്റെ പ്രസ്താവനയില്‍ ഗാന്ധികുടുംബത്തെ കുറ്റപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ഇസ്രയേലി ചാര സംഘടനയായ മൊസാദാണെന്നുവരെ രാഹുല്‍ഗാന്ധിയുടെ ഉപദേശകസംഘം പറഞ്ഞിരുന്നു.
ഇത്തരത്തില്‍ രാജ്യത്തെ ജനവികാരം തിരിച്ചറിയാന്‍ കഴിവില്ലാത്തവരാണ് രാഹുല്സംഘമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രവര്‍ത്തകസമിതിയില്‍ സോണിയാഗാന്ധിയുടേയും രാഹുല്‍ഗാന്ധിയുടേയും രാജിനാടകമാണ് നടന്നത്. ഇത്തരം നാടകങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലുള്ള കടുത്ത രോഷമാണ് യുവ നേതാക്കളിലൂടെ പുറത്തേക്ക് വരുന്നത്. മുന്‍ കേന്ദ്ര മന്ത്രിയും എന്‍സിപി നേതാവുമായ പ്രഫുല്‍ പട്ടേലും കോണ്‍ഗ്രസിനെ അതിരൂക്ഷമായി വിമര്‍ശിച്ച് രംഗത്തു വന്നിരുന്നു. പ്രധാനമന്ത്രിയും സര്‍ക്കാരും ജനങ്ങളോട് ആശയവിനിമയം നടത്തുന്നതില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ് സഖ്യകക്ഷികളോട് ഒരു കാര്യവും കൂടിയാലോചിക്കാറുമുണ്ടായിരുന്നില്ല. സഖ്യകക്ഷികളുമായി രാഷ്ട്രീയ സംഭാഷണങ്ങള്‍ നടക്കാറില്ല, പ്രധാനമന്ത്രിയെന്ന നിലയ്ക്ക് അധികാരം പ്രയോഗിക്കാന്‍ മന്മോഹന് സിംഗ് പരാജയപ്പെടുകയും ചെയ്തു. ചാലക്കുടിയില്‍ മത്സരിക്കാനെത്തിയപ്പോള്‍ പി.സി.ചാക്കോയും പറഞ്ഞത് മറ്റൊന്നുമല്ല. എത്ര നിര്‍ബന്ധിച്ചിട്ടും പ്രധാനമന്ത്രി വായതുറന്നില്ലെന്നും വിജയം വിദൂരത്താണെന്നും ചാക്കോ പറഞ്ഞിരുന്നു. ചാക്കോ ചാലക്കുടിയില്‍ മത്സരിച്ചതാണ് രണ്ടുസീറ്റും നഷ്ടപ്പെടുത്തിയെന്നാണ് തൃശ്ശൂരിലെ നേതാക്കള്‍ പ്രതികരിക്കുന്നത്. തൃശ്ശൂര്‍ മാത്രമല്ല കണ്ണൂരിലും ഇടുക്കിയിലും ആലപ്പുഴയിലുമെല്ലാം കോണ്‍ഗ്രസുകാരുടെ വാഗ്വാദം തടരുകയാണ്. ഇടുക്കിയില്‍ നിന്നും കെപിസിസി ഉപാധ്യക്ഷന്‍ എ.കെ.മണി രാജി നല്‍കിക്കഴിഞ്ഞു. ഇനിയും ഒരുപാടുപേര് പരസ്യമായ യുദ്ധത്തിനിറങ്ങും. കോണ്‍ഗ്രസ് അതിന്റെ അനിവാര്യമായ അന്ത്യം കാത്തുകഴിയുകയാണ്. ജനദ്രോഹത്തിനുള്ള ശിക്ഷയാണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: