എരുമേലി: അഴിമതിക്കും-തട്ടിപ്പിനും പുതിയ മുഖം. എരുമേലി ഹോമിയോ ആശുപത്രിയില്‍ പാവപ്പെട്ടവര്‍ക്കും കോപ്പി അറ്റസ്റ്റ് ചെയ്യാന്‍ രണ്ടു പേപ്പറിന് 250 രൂപ. ആശുപത്രിയിലെ ഗസറ്റഡ് ഓഫീസറുടെ ചെയ്തികള്‍ പുറത്തറിയുന്നത് ഇന്നലെ രാവിലെ 10 മണിയോടെയാണ്. ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിനായി എസ്എസ്എല്‍സി ബുക്കിന്റെയും വോട്ടേഴ്സ് തിരിച്ചറിയല്‍ കാര്‍ഡിന്റേയും കോപ്പികള്‍ സാക്ഷ്യപ്പെടുത്താന്‍ ആശുപത്രിയിലെത്തിയ യുവാവിനോട് ഡോക്ടര്‍ 250 രൂപ ചോദിക്കുകയായിരുന്നു.
സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ രോഗി ഡോക്ടറുടെ അടുത്തിരിക്കുമ്പോള്തന്നെയാണ് വിദ്യാര്‍ത്ഥികളടക്കമുള്ളവരുടെ പക്കല്‍നിന്നും പണം ചോദിച്ചുവാങ്ങുന്നത്. ‘കോപ്പികളില്‍ ഒപ്പിട്ടാല്‍ മാത്രം മാത്രം പോരല്ലോ സീലും ചെയ്യേണ്ടേ അതിനാണ് പണം’ എന്നാണ് ഡോക്ടര്‍ പറയുന്നത്. രണ്ടു പേപ്പറില്‍ കൂടുതല്‍ ഒപ്പിട്ട ഡോക്ടര്‍ 300 രൂപ കൈനീട്ടി വിദ്യാര്‍ത്ഥിയുടെ കൈയില്‍നിന്നും വാങ്ങുന്നതുകണ്ട ചില രോഗികളാണ് ഇതു പുറത്തു പറയുന്നത്.
വെറും രണ്ടു പേപ്പറില്‍ ഒപ്പിട്ടതിനുശേഷം നന്ദിപറയാന്‍ തുടങ്ങിയ യുവാവിനോട് നന്ദി വേണ്ട 250 രൂപ മതിയെന്നു ഡോക്ടര്‍ പറഞ്ഞതായും യുവാവ് ‘ജന്മഭൂമി’യോട് പറഞ്ഞു. രോഗികളെ നോക്കിക്കൊണ്ടിരിക്കുന്നതിനിടക്ക് ‘കിമ്പളം’ വാങ്ങുന്ന ഡോക്ടറുടെ പകല്‍ക്കൊള്ളക്കെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്.
എരുമേലിയിലെ ഒരു സര്‍ക്കാര്‍ ഓഫീസില്‍പോലും ഇത്തരത്തില്‍ കോപ്പികള്‍ സാക്ഷ്യപ്പെടുത്തുന്നതിന് പണം വാങ്ങാറില്ല. ചില സര്‍ക്കാര്‍ സ്കൂളുകളില്‍ ചിലപ്പോള്‍ 10 രൂപയുടെ സ്റ്റാമ്പ് അധ്യാപകര്‍ പകര്‍പ്പ് സാക്ഷ്യപ്പെടുത്താന്‍ എത്തുന്നവര്‍ക്കു നല്കുന്നതല്ലാതെ മറ്റൊരു നിര്‍ബന്ധവും വയ്ക്കാറുമില്ല. ചില ഓഫീസുകളില്‍ ഉച്ചക്ക് ശേഷം കോപ്പികള്‍ സാക്ഷ്യപ്പെടുത്താമെന്ന് പോലും പുറത്ത് എഴുതി ഒട്ടിക്കുന്ന രീതിയും നിലവിലുള്ളപ്പോഴാണ് സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ഒരു ഗസറ്റഡ് ഓഫീസറായ ഡോക്ടര്‍ ഓരോ കോപ്പിക്കും കണക്ക് പറഞ്ഞ് പണം വാങ്ങുന്നത്.
എരുമേലി ഗ്രാമപഞ്ചായത്തോഫീസിനു സമീപമുള്ള ഹോമിയോ ആശുപത്രിയിലെ പകല്‍കൊള്ള കഴിഞ്ഞ കുറെനാളുകളായി നടക്കുന്നുവെന്നാണ് നാട്ടുകാരും പറയുന്നത്. ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ രോഗികള്‍ നോക്കിയും കാത്തുംനില്ക്കെ കോപ്പികള്‍ സാക്ഷ്യപ്പെടുത്താന്‍ ഡോക്ടര്‍ പണം ചോദിച്ചു വാങ്ങുന്നത് നീതിക്ക് നിരക്കാത്തതാണെന്നും സര്‍ക്കാര്‍ അടക്കമുള്ള ഉന്നതാധികാരികള്‍ക്ക് നാണക്കേടും മാനക്കേടും ഉണ്ടാക്കുന്ന നടപടിയാണെന്നും ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: