കറുകച്ചാല്‍: വ്യാജ ജിയോളജി പാസ് ഉപയോഗിച്ചു പാറ കടത്തിയ ടിപ്പര്‍ പോലീസ് പിടികൂടി. കെഎല്‍ 33 എഫ് 1134 എന്ന ടിപ്പറാണ് വാഹനപരിശോധനക്കിടയില്‍ കറുകച്ചാല്‍ പോലീസ് പിടികൂടിയത്. എന്‍എസ്എസ് എസ്സ്റ്റേറ്റ് പടിക്കല്‍ വാഹനപരിശോധന നടത്തുമ്പോള്‍ മറ്റൊരു വാഹനത്തില്‍ പാറയുമായി എത്തിയ വാഹനവും പരിശോധനക്കു വിധേയമായി. രണ്ടു വാഹനത്തിലെയും പാസ്സിന്റെ സീലിന് നിറത്തില്‍ വ്യത്യാസം കണ്ടതിനെതുടര്‍ന്ന് ജിയോളജി ഡിപ്പാര്‍ട്ടുമെന്റുമായി ബന്ധപ്പെട്ടപ്പോള്‍ പിടിയിലായ ടിപ്പറിനു പാസ് നല്‍കിയിട്ടില്ലെന്ന് അറിയിച്ചു.
ഇതില്‍ ഇട്ടിരുന്ന ഒപ്പും സീലും വ്യാജമായിരുന്നു. ഡ്രൈവര്‍ മണിമല സ്വദേശി സിബി(46) വാഹനഉടമ റജി ജോസഫ് നല്‍കിയതാണ് പാസ് എന്നറിയിച്ചു. വാഹനത്തിലുണ്ടായിരുന്ന പാറ ചാമംപതാലിലുള്ള പാറമടയില്‍ നിന്നും കൊണ്ടുവന്നതാണെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇത് അനധികൃതമായി കൊണ്ടു വന്നതാണെന്ന് പോലീസിന് അറിയാന്‍ കഴിഞ്ഞതിനെതുടര്‍ന്ന് 3 ഹിറ്റാച്ചികളും ഒരു ജാക്കി ഹാമറും പോലീസ് പിടികൂടി. ചാമംപതാലിലുള്ള സി.എം. മാത്യുവിന്റെയും പോള്‍ ജോര്‍ജ്ജിന്റെയും ഉടമസ്ഥതയിലുള്ളതാണെന്നും പോലീസ് അറിയിച്ചു.
വാഹന ഉടമ റജി കായംകുളത്ത് കെ.ബി ക്രഷര്‍ എന്നൊരു സ്ഥാപനം നടത്തുന്നതായും ദിവസേന 100ല്‍ അധികം ലോഡ് കല്ല് ഈ ക്രഷറിലേക്ക് അനധികൃതമായി കടത്തുന്നതായും പോലീസ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞു. ഇതിലൂടെ സര്‍ക്കാരിന് റോയല്‍റ്റി ഇനത്തില്‍ വന്‍തുക നഷ്ടപ്പെടുന്നതായും പോലീസ് കണ്ടെത്തി. ഒരാഴ്ചക്കുമുമ്പ് മണിമലയില്‍ ഉള്ള പാറമടയില്‍ അന്യസംസ്ഥാന തൊഴിലാളി മരിച്ചിരുന്നു. പാസ്സില്ലാതെ പാറ കടത്തുന്നു എന്നറിഞ്ഞ് വാഹനപരിശോധന ശക്തമാക്കിയപ്പോഴാണ് വ്യാജപാസ്സുകാരെ കുടുക്കാന്‍ കഴിഞ്ഞത്.
ഒരാഴ്ചക്കുമുമ്പ് വ്യാജനമ്പര്‍ പതിച്ച ടിപ്പര്‍ ലോറി കറുകച്ചാല്‍ പോലീസ് പിടികൂടിയിരുന്നു. കറുകച്ചാല്‍ എസ്.ഐ. അഭിലാഷ്, എ.എസ്ഐ ഓമനക്കുട്ടന്, സിവില്‍ പോലീസ് ഓഫീസര്‍ ബിജുക്കുട്ടന്, സിപിഒ വര്‍ഗീസ് എന്നിവരുള്‍പ്പെട്ട സംഘമാണ് വ്യാജപാറ കടത്തിയ വാഹനം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: