കൊച്ചി: ഷി ടാക്സി സംവിധാനത്തിന് സര്‍ക്കാര്‍ എല്ലാവിധ സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊച്ചിയിലും തുടക്കം കുറിക്കുന്ന ഷി ടാക്സി സര്‍വീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ 676 ദിവസങ്ങള്‍ ബാക്കിനില്‍ക്കെ പ്രഖ്യാപിച്ച പദ്ധതികള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി എം.കെ. മുനീര്‍ അധ്യക്ഷത വഹിച്ചു. ഷി ടാക്സി പദ്ധതി ഇന്ത്യമുഴുവന്‍ അംഗീകരിച്ചതായും നവംബറില്‍ ആരംഭിച്ച ഈ സര്‍വീസിലൂടെ 15 ലക്ഷം രൂപയാണ് തിരുവനന്തപുരത്ത് നേടിയതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രധാന പട്ടണങ്ങളിലും 25 വീതം 250 ഷീ ടാക്സി സര്‍വീസുകളാണ് സാമൂഹ്യനീതിവകുപ്പ് ലക്ഷ്യമിടുന്നതെന്നു എം.കെ. മുനീര്‍ അറിയിച്ചു.
സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ ഓടിക്കുന്ന അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ സഹായത്തോടെയുള്ള സംരംഭമാണ് ഷി ടാക്സിയെന്ന് ഗുഡ വില്‍ അംബാസിഡറായ മഞ്ജു വാര്യര്‍ അഭിപ്രായപ്പെട്ടു. ഷി ടാക്സിയുടെ ആദ്യ സര്‍വീസിന്റെ ഫ്ലാഗ് ഓഫ് കര്‍മവും മഞ്ജു വാര്യര്‍ നിര്‍വഹിച്ചു. എറണാകുളത്ത് ആദ്യഘട്ടത്തില്‍ എട്ട് ഷിടാക്സികളാണ് സര്‍വീസ് നടത്തുക. ഷിടാക്സിക്ക് വേണ്ടി ഫോര്‍ട്ട് കൊച്ചിയില്‍ പ്രത്യേക പാര്‍ക്കിംഗ് സൗകര്യം ഒരുക്കുമെന്ന് മേയര്‍ ടോണി ചമ്മണി പറഞ്ഞു.
ഷി ടാക്സി ഡ്രൈവര്‍മാര്‍ക്ക് താക്കോല്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് കൈമാറി. ഷി ടാക്സി രേഖകള്‍ പി. രാജീവ് എംപി മാരുതി സുസുക്കി ഓപ്പറേഷന്ഡസ് ഹെഡ് ആങ്കുര്‍ ശര്‍മയ്ക്ക് കൈമാറി. സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്കും വനിത വികസന കോര്‍പ്പറേഷനും സംയുക്തമായാണ് ഷി ടാക്സി യാഥാര്‍ത്ഥ്യമാക്കുന്നത്. ചടങ്ങില്‍ കെ.വി. തോമസ് എംപി, മന്ത്രിമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ. ബാബു, എംഎല്‍എമാരായ ഹൈബി ഈഡന്, ബെന്നി ബെഹനാന്, പി. രാജീവ് എംപി, കൗണ്‍സിലര്‍ സുധ ദിലീപ് കുമാര്‍, എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എല്‍ദോസ് പി. കുന്നപ്പള്ളില്‍, കേരള സംസ്ഥാന വനിത വികസന കോര്പ്പറേഷന് ചെയര്‍പേഴ്സണ്‍ അഡ്വ. പി. കുല്‍സു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: