ആറ് പതിറ്റാണ്ടിലേറെക്കാലം, കൃത്യമായി പറഞ്ഞാല്‍ 63 വര്‍ക്കാലമാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ നെഹ്റു കുടുംബം ഭരിച്ചത്. അധികാരത്തിന് പുതിയൊരു അവകാശി ഉണ്ടാവുന്നതിനെ ഈ കുടുംബവും അവരുടെ പാദസേവകരും നഖശിഖാന്തം എതിര്‍ത്തുപോന്നു. അധികാരത്തില്‍നിന്ന് ഇന്ത്യയിലെ ജനങ്ങള്‍ വലിച്ചിറക്കിയ ഇടവേളകളിലും ഭരണവര്‍ഗമായി അവര്‍ നിലകൊണ്ടു. നെഹ്റു കുടുംബത്തിന്റെ അടുക്കളജോലി ചെയ്തിരുന്നവര്‍ പോലും അത്യുന്നതമായ ഭരണഘടനാ സ്ഥാപനങ്ങളില്‍ കയറിപ്പറ്റി.
അര്‍ഹതയോ യോഗ്യതയോ ഇല്ലാതെ നെഹ്റു കുടുംബം ഇത്രകാലവും കുത്തകയാക്കിവച്ചിരുന്ന ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അധികാരത്തിന് ഇതാ കരുത്തനായ മറ്റൊരു അവകാശി ഉണ്ടായിരിക്കുന്നു. പിരിച്ചുവിടണമെന്ന് മഹാത്മാഗാന്ധി നിര്‍ദ്ദേശിച്ച കോണ്‍ഗ്രസിനെ ആ മഹാത്മാവിന്റെ നാട്ടില്‍ കുഴിച്ചുമൂടിക്കൊണ്ട് 2001 ല്‍ ജനാധിപത്യത്തിന്റെ ജൈത്രയാത്രയാരംഭിച്ച നരേന്ദ്രമോദി എന്ന യഥാര്‍ത്ഥ ജനനായകനാണ് ഇന്ദ്രപ്രസ്ഥത്തിലെ അധികാര സോപാനത്തില്‍ നിന്ന് നെഹ്റു കുടുംബത്തെ ഇറക്കിവിട്ട് ഇന്ത്യന്‍ ജനതയെ രാഷ്ട്രീയാടിമത്വത്തില്‍നിന്ന് മോചിപ്പിച്ചിരിക്കുന്നത്.
മഹത്തായ ഈ വിജയം ആരെങ്കിലും വെള്ളിത്തളികയില്‍വച്ച് മോദിക്ക് സമ്മാനിച്ചതല്ല. വിജയം മോദി അക്ഷരാര്‍ത്ഥത്തില്‍ വെട്ടിപ്പിടിക്കുകയായിരുന്നു. ഗോവയില്‍ ചേര്‍ന്ന ബിജെപിയുടെ ദേശീയനിര്‍വാഹക സമിതിയോഗം 2013 ജൂണ്‍ ഒമ്പതിന് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ ചുമതല മോദിക്ക് നല്‍കിയതോടെയാണ് അതിന്റെ തുടക്കം. ബിജെപി നേതാക്കളില്‍ തുല്യരില്‍ ഒന്നാമനായി മോദി മാറുകയായിരുന്നു. 2013 സെപ്തംബര്‍ 13 ന് ദല്‍ഹിയില്‍ ചേര്‍ന്ന ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്രമോദിയെ പ്രഖ്യാപിച്ചത് പലരുടേയും വിയോജിപ്പുകളെ മറികടന്നായിരുന്നു. എന്നാല്‍ നിര്‍ണായകമായ ഈ തീരുമാനമെടുത്തവര്‍ക്ക് സംശയങ്ങളോ ആശങ്കകളോ ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇനിയുള്ള കാലം മോദിയുടേതാണെന്ന് അവര്‍ ഉറപ്പിച്ചിരുന്നു.
മിഷന് 272 എന്നതായിരുന്നു ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും മോദിയും മുന്നോട്ടുവച്ച ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കാനായി കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെയും കച്ച് മുതല്‍ കാമരൂപം വരെയും മോദി നടത്തിയ പ്രചാരണം സമാനതകളില്ലാത്തതായിരുന്നു. മൂന്ന് ലക്ഷത്തിലേറെ കിലോമീറ്ററുകള്‍ പര്യടനം നടത്തി 5800 ഇടങ്ങളിലെത്തി മോദി ജനങ്ങളുമായി സംവദിച്ചു. 440 വന്‍ സമ്മേളനങ്ങളെയാണ് മോദി അഭിസംബോധന ചെയ്തത്. കാശ്മീരിലെ വൈഷ്ണവദേവിയുടെ അനുഗ്രഹം ഏറ്റുവാങ്ങിക്കൊണ്ട് മാര്‍ച്ച് 26 ന് തുടക്കമിട്ടതും ജനകോടികള്‍ ഒഴുകിയെത്തിയതുമായ ഭാരത് വിജയ് റാലികളും ഇതിലുള്‍പ്പെടുന്നു. ആര്‍എസ്എസിന്റെ പ്രചാരകന് എന്ന നിലയില്‍ ഇന്ത്യയിലെ നൂറ് കണക്കിന് ഗ്രാമഗ്രാമാന്തരങ്ങളില്‍ അന്തിയുറങ്ങിയിട്ടുള്ള മോദി ഒരു രാഷ്ട്രീയ നേതാവെന്ന നിലയ്ക്കും ഭരണാധികാരിയെന്ന നിലയിലും ഒരിക്കല്‍ക്കൂടി ഇന്ത്യയെ കണ്ടെത്തുകയായിരുന്നു.
യുപിയിലെ കുപ്രസിദ്ധനായ ആ കോണ്‍ഗ്രസ് നേതാവിന്റെ ദുഷ്ടമായ വാക്കുകള്‍ കടമെടുത്താല്‍ മോദിയെ തുണ്ടം തുണ്ടമായി വെട്ടിനുറുക്കുന്ന പ്രചാരണ ശൈലിയാണ് എതിരാളികള്‍ നടത്തിയത്. എല്ലാം ഏതാണ്ട് ഒറ്റയ്ക്കുതന്നെ നേരിട്ട മോദി താന്‍ ജനങ്ങള്‍ക്കൊപ്പമാണെന്നും ആരോപണങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും മറുപടി പറയുകയല്ല, ജനങ്ങളുടെ കണ്ണീരൊപ്പുകയെന്നതാണ് തന്റെ കടമയെന്നും പ്രഖ്യാപിക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസ് ആറ് പതിറ്റാണ്ടുകൊണ്ട് ചെയ്തത് അധികാരത്തിലേറാന്‍ കഴിഞ്ഞാല്‍ 60 ദിവസംകൊണ്ട് ചെയ്തു കാണിക്കാമെന്ന മോദിയുടെ വാക്കുകള്‍ ജനങ്ങള്‍ വരദാനം പോലെ ഏറ്റെടുത്തു. എന്നാല്‍ വൃത്തികെട്ട കുടുംബപാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുകയും രാഷ്ട്രീയ സദാചാരം തൊട്ടുതീണ്ടാത്ത വിധത്തില്‍ മോദിക്കെതിരെ ശാപവചസ്സുകള്‍ ചൊരിയുകയുമായിരുന്നു കപടഗാന്ധിമാരായ സോണിയയും രാഹുലും പ്രിയങ്കയും. യുപിയിലെ ബേനി പ്രസാദ് വര്‍മ എന്ന കോണ്‍ഗ്രസിന്റെ കേന്ദ്രമന്ത്രി തന്റെ അറപ്പുളവാക്കുന്ന നാവുകൊണ്ട് മോദിയെ വിമര്‍ശിച്ചു. മോദിക്കെതിരായ എല്ലാ വിമര്‍ശനങ്ങള്‍ക്കും ഇപ്പോള്‍ ജനങ്ങള്‍ മറുപടി നല്‍കിയിരിക്കുകയാണ്.
ഒരര്‍ത്ഥത്തില്‍ ബിജെപി നേടിയ വിജയത്തിനൊപ്പം പ്രാധാന്യമര്‍ഹിക്കുന്നതാണ് കോണ്‍ഗ്രസിന്റെ ചരിത്രപരമായ പരാജയം. ജവഹര്‍ലാല്‍ നെഹ്റുവില്‍ തുടക്കമിട്ട് ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി, രാഹുല്‍ എന്നിവരിലൂടെ തുടര്‍ന്നതുമായ നെഹ്റു യുഗത്തിനാണ് അന്ത്യം കുറിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി തെരഞ്ഞെടുക്കുമ്പോള്‍ മോദിക്ക് ഗുജറാത്തിനപ്പുറത്തേക്ക് സ്വീകാര്യതയില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ മോദിക്ക് ലഭിച്ച സ്വീകാര്യതയും സ്വീകരണവും എതിരാളികളെ സ്വന്തം തട്ടകത്തില്‍നിന്ന് ആട്ടിപ്പായിച്ചു. വാരാണസിയില്‍ മോദിയെ സ്വീകരിക്കാന്‍ ഗംഗാസാഗരം പോലെ അലയടിച്ച ജനലക്ഷങ്ങള്‍ ലോകത്തോട് വിളിച്ചുപറഞ്ഞത് വിജയം വെട്ടിപ്പിടിക്കുന്നത് ബിജെപിയും മോദിയും മാത്രമെന്നാണ്.
ഒരു സീറ്റില്‍ക്കൂടി വിജയിക്കുക എന്നതിനപ്പുറം ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിയുടെ കരുത്തറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗുജറാത്തിലെ വഡോദര മണ്ഡലത്തിനുപുറമെ ഉത്തര്‍പ്രദേശിലെ വാരാണസിയിലും മത്സരിക്കാന്‍ മോദി തീരുമാനിച്ചത്. രണ്ടിടത്തുനിന്നും ഐതിഹാസികമായ ഭൂരിപക്ഷത്തോടെ മോദി തെരഞ്ഞെടുക്കപ്പെട്ടതോടെ ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ നേതാവ് ആരെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുകയാണ്.
1953 സെപ്തംബര്‍ 17 ന് ഗുജറാത്തിലെ വടനഗറില്‍ ജനിച്ച മോദിയെന്ന നേതാവിന്റെ മുന്നേറ്റം ചരിത്രത്തില്‍ പണ്ടേ കുറിക്കപ്പെട്ടതാണ്. ഈ മകന് ഒന്നുകില്‍ സര്‍വസംഗ പരിത്യാഗിയായ സന്ന്യാസിയോ അല്ലെങ്കില്‍ സര്‍വതും നിയന്ത്രിക്കുന്ന ചക്രവര്‍ത്തിയോ ആവുമെന്നായിരുന്നു ജാതകം പരിശോധിച്ച ഒരു അവധൂതന് പ്രവചിച്ചത്. ഇന്ത്യയുടെ പതിനാലാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഗാന്ധിനഗറില്‍നിന്ന് ദല്‍ഹിയിലെ സെവന് റേഴ്സ് കോഴ്സ് റോഡിലെ ഔദ്യോഗിക വസതിയിലേക്ക് മോദി ചുവടുവയ്ക്കുമ്പോള്‍ പതിറ്റാണ്ടുകള്‍ കാത്തിരുന്ന ഒരു ഭരണാധികാരിയെയാണ് ഭാരതത്തിന് ലഭിക്കുന്നത്.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: