കൊച്ചി: പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വൃത്തിഹീനമായ ടാങ്കറുകളില്‍ കുടിവെള്ളം വിതരണം ചെയ്ത അഞ്ച് ടാങ്കറുകള്‍ അധികൃതര്‍ പിടിച്ചെടുത്തു. 15 ഓളം ടാങ്കറുകളാണ് ഇന്നലെ പരിശോധിച്ചത്. ആരോഗ്യ വകുപ്പിന്റെ 11 ഓളം നിര്‍ദേശങ്ങള്‍ പാലിക്കാതെയും ആരോഗ്യത്തിന് ഹാനീകരമായതും പകര്‍ച്ച വ്യാധി ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ വെള്ളം വിതരണം ചെയ്ത ടാങ്കറുകളാണ് പിടികൂടിയത്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഹസീന മുഹമ്മദ്, ജില്ലാ റൂറല്‍ ഹെല്‍ത്ത് ഓഫീസര്‍ പി.എന്‍.ശ്രീനിവാസന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഡോ.ശാന്തകുമാരി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.പി.സന്തോഷ്, എ.എസ്.നവാസ്, പി.സാബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം.എം സക്കീര്‍, കെ.എം.ഷെയറെഫ്, ജോസഫ് ബിനു, കെ.ഡി.ദീപക് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
വൃത്തിഹീനമായ സാഹചര്യങ്ങളില്‍ കുടിവെള്ളം വിതരണം നടത്തുന്ന സ്രോതസ്സുകള്‍ നിര്‍ത്തി വെയ്ക്കാനും തുടര്‍ ദിവസങ്ങളിലും പരിശോധന തുടരുന്നതിനും ജില്ലാ കളക്ടര്‍ എം.ജി.രാമാണിക്യം നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: