കോട്ടയം: ഡോ.എ.വി.ജോര്‍ജ്ജിന്റെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സേര്‍ച്ച് കമ്മിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ച പാനല്‍ കാലഹരണപ്പെട്ടു എന്നും നിലവിലില്ലാത്ത പട്ടികയില്‍ നിന്ന് പുതിയ വൈസ്ചാന്സിലറെ നിയമിക്കുന്നത് ചട്ടവിരുദ്ധമാണെന്നും കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന നേതൃത്വം.
ചീഫ് സെക്രട്ടറി അദ്ധ്യക്ഷനും,യു.ജി.സി.യുടെയും സെനറ്റിന്റെയും പ്രതിനിധികള്‍ അംഗങ്ങളും ആയ ഔദ്യോഗിക സേര്‍ച്ച് കമ്മറ്റിയാണ് കൂടിയാലോച നയിലൂടെ വൈസ്ചാന്സിലറെ കണ്ടെത്തേണ്ടത്.കമ്മറ്റി നല്കുന്ന പട്ടികയില്‍ നിന്ന് ഒരാളെ തെരഞ്ഞെടുത്ത് ഗവര്‍ണ്ണര്‍ ഒപ്പ് രേഖപ്പെടുത്തുന്നതോടെ അതിനായി രൂപീകരിച്ച സേര്ച്ച്കമ്മറ്റിയും അവര്‍ സമര്‍പ്പിച്ച പട്ടികയും കാലഹരണപ്പെടും.അതുകൊണ്ട് കാലഹരണപ്പെട്ട പട്ടികയില്‍ നിന്ന് പുതിയ വൈസ് ചാന്‍സിലറെ നിയമിക്കാനുള്ള നീക്കം ചട്ടപ്രകാരമല്ല.
ഡോ.എ.വി.ജോര്‍ജ്ജിന്റെ നിയമനം അസാധുവാണെന്ന് പ്രഖ്യാപിക്കുമ്പോള്‍ 2013 ജനുവരി 5 മുതല്‍ എം.ജി.സര്‍വ്വകലാശാലയില്‍ അദ്ദേഹം കൈക്കൊണ്ട മുഴുവന്‍ നടപടികളും അനുവദിച്ച മുഴുവന്‍ സര്‍ട്ടിഫിക്കേറ്റുകളും അസാധുവാണെന്ന നിലപാട് സ്വീകരിക്കേണ്ടിവരും. നേരെമറിച്ച് ഇവയെല്ലാം സാധുവാണെന്ന് വരുന്നപക്ഷം ഡോ.ജോര്‍ജ്ജിന്റെ നിയമനം ചോദ്യം ചെയ്യാന്‍ കഴിയില്ല. മതിയായ യോഗ്യതകളുള്ള വ്യക്തിയെ കണ്ടെത്തി അവരുടെ പാനല്‍ സമര്‍പ്പിക്കുക എന്നത് സേര്ച്ച്കമ്മറ്റിയുടെ ചുമതലയാണ്.
നിയമിതനായ ഒരു വൈസ് ചാന്‍സിലറെ നീക്കം ചെയ്യണമെങ്കില്‍ അത് സര്‍വ്വകലാശാല ചട്ടങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം. ഡോ.എ.വി.ജോര്‍ജ്ജിന് ഈ സ്വാഭാവികനീതി നിഷേധിച്ചിരിക്കുകയാണെന്നും വീഴ്ചതിരിച്ചറിഞ്ഞ് തിരുത്തുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് സംഘടനാ നേതാക്കളായ ഡോ.സി.കെ.ജയിംസ്,പ്രൊഫ.സെബാസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: