കോട്ടയം: മെയ് 16ന് രാവിലെ വോട്ടെണ്ണല്‍ ആരംഭിക്കുന്ന എട്ടു മണിവരെ ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ പരിഗണിക്കുമെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ അജിത്ത് കുമാര്‍ അറിയിച്ചു. ബിസിഎം കോളേജിലെ കേന്ദ്രത്തില്‍ വരണാധികാരിയുടെ മേശയിലാണ് തപാല്‍ വോട്ടുകള്‍ എണ്ണുക.
വരണാധികാരിയെ സഹായിക്കാന്‍ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ പി.എസ് ബഷീറുമുണ്ടാകും. നിരീക്ഷകന്റെ സാന്നിധ്യത്തില്‍ നടക്കുന്ന വോട്ടെണ്ണലിന് സ്ഥാനാര്‍ഥിക്കോ തിരഞ്ഞെടുപ്പ് ഏജന്റിനോ കൗണ്ടിംഗ് ഏജന്റിനോ ഹാജരാകാം. തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി അരമണിക്കൂറിനു ശേഷം കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തില്‍ സ്ട്രോംഗ് റൂമുകള്‍ തുറന്ന് വോട്ടിംഗ് യന്ത്രങ്ങളെടുത്ത് അവയിലെ വോട്ടുകള്‍ നിയമസഭാ മണ്ഡലം അടിസ്ഥാനത്തില്‍ എണ്ണിത്തുടങ്ങും.
തപാല്‍ വോട്ടടങ്ങുന്ന 13-സി നമ്പര്‍ കവറുകള്‍ ഒന്നൊന്നായി തുറന്ന് അതിലുളള ബാലറ്റ് പേപ്പര്‍ അടങ്ങുന്ന 13-ബി നമ്പര്‍ കവറും 13-എ നമ്പര്‍ സത്യവാങ്മൂലവും പരിശോധിക്കുന്നതോടെയാണ് വോട്ടെണ്ണല്‍ തുടങ്ങുക. സത്യവാങ്മൂലം ഇല്ലാതിരിക്കുക, സത്യവാങ്മൂലത്തില്‍ സമ്മതിദായകന്റെ ഒപ്പില്ലാതിരിക്കുക, യോഗ്യത യുളള ഉദ്യോഗസ്ഥന്റെ സീലോടുകൂടിയ കൂടിയ സാക്ഷ്യപ്പെടുത്തല്‍ ഇല്ലാതിരിക്കുക, ഉള്ളിലെ കവറിലും സത്യവാങ്മൂലത്തിലുമുളള ബാലറ്റ് പേപ്പര്‍ സീരിയല്‍ നമ്പര്‍ വ്യത്യസ്തമായിരിക്കുക എന്നീ സാഹചര്യങ്ങളില്‍ പോസ്റ്റല്‍ വോട്ട് അസാധുവാകും. ഇത്തരം ബാലറ്റുകള്‍ പ്രത്യേക കവറുകളില്‍ സൂക്ഷിക്കും.
പോസ്റ്റല്‍ ബാലറ്റ് സാധുവാണെങ്കില്‍ അവയുടെ സത്യവാങ്മൂലം പരിശോധിച്ച് സീല്‍ ചെയ്ത് പ്രത്യേകം സൂക്ഷിക്കും. തുടര്‍ന്ന് ഉള്ളിലെ കവര്‍ തുറന്ന് ബാലറ്റ് പുറത്തെടുത്ത് തരംതിരിച്ച് വിലയിരുത്തും. വ്യക്തമാകുന്ന ഏതെങ്കിലും അടയാളം ഒരു സ്ഥാനാര്‍ഥിയുടെ കോളത്തില്‍ രേഖപ്പെടുത്തിയാല്‍ വോട്ട് സാധുവാണ്.
ഒന്നിലധികം കോളങ്ങളില്‍ വോട്ട് രേഖപ്പെടുത്തുക, ബാലറ്റ് പേപ്പറിന് സാരമായ കേടു വരിക, 13-ബി കവറില്‍ അല്ലാതെ ബാലറ്റ് അടക്കം ചെയ്യുക, വോട്ടറെ തിരിച്ചറിയുന്ന അടയാളമോ എഴുത്തോ ബാലറ്റ് പേപ്പറില്‍ രേഖപ്പെടുത്തുക എന്നീ സാഹചര്യങ്ങളില്‍ വോട്ട് അസാധുവാകും. ഏതെങ്കിലും കാരണവശാല്‍ വിജയം തപാല്‍ വോട്ടിന്റെ എണ്ണത്തെ ആശ്രയിച്ചാണെങ്കില്‍ തപാല്‍ വോട്ടുകളുടെ പുനഃപരിശോധനയ്ക്ക് വ്യവസ്ഥയുണ്ട്.
വോട്ടിംഗ് യന്ത്രത്തിന്റെ കണ്ട്രോള് യൂണിറ്റില്‍ നിന്നാണ് രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം ലഭിക്കുക. വോട്ടര്‍മാര്‍ വോട്ടു രേഖപ്പെടുത്തിയ ബാലറ്റ് യൂണിറ്റ് വോട്ടെണ്ണലിന് ആവശ്യമില്ല. പോളിംഗ് സ്റ്റേഷനില്‍ വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ 17 സി രജിസ്റ്റര്‍ കണ്ട്രോള് യൂണിറ്റിനൊപ്പം വോട്ടെണ്ണല്‍ മേശയില്‍ പരിശോ ധിക്കും. വോട്ടെണ്ണലിന് മുമ്പായി കൗണ്ടിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കണ്ട്രോള് യൂണിറ്റിന്റെ സീലുകള്‍ പരിശോധിക്കും. അതിന് മുന്‍പ് കണ്ട്രോള് യൂണിറ്റ് സൂക്ഷിച്ചിട്ടുളള വലിയ പെട്ടിയുടെ പേപ്പര്‍ സീലുകളും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. ഓരോ ടേബിളിലും കൗണ്ടിംഗ് സൂപ്പര്‍വൈസര്‍ക്കു പുറമെ ഓരോ കൗണ്ടിംഗ് അസിസ്റ്റന്റിനേയും നിയോഗിക്കും. കൂടാതെ ടേബിളുകള്‍ കേന്ദ്രീകരിച്ച് മൈക്രോ ഒബ്സര്‍വര്‍മാരുമുണ്ടാകും.
വോട്ടെണ്ണല്‍ ഓരോ റൗണ്ടും പിന്നിടുമ്പോള്‍ കേന്ദ്ര നിരീക്ഷകന് രണ്ട് വോട്ടിംഗ് യന്ത്രങ്ങള്‍ തെരഞ്ഞെടുത്ത് അവയിലെ വോട്ടുകള്‍ എണ്ണി, വോട്ടെണ്ണല്‍ പ്രക്രിയയുടെ കൃത്യത ഉറപ്പുവരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: