ബ്ലേഡ് മാഫിയ എന്ന പേരില്‍ അറിയപ്പെടുന്ന കൊള്ളപ്പലിശക്കാര്‍ കേരളീയ ജനതയെ വേട്ടയാടുകയാണ്. ബ്ലേഡുകാരുടെ ഭീഷണിമൂലം തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരാണ് ആത്മഹത്യ ചെയ്തത്. കേരളത്തില്‍ ബ്ലേഡ് മാഫിയാ വിളയാട്ടം സജീവമായിരുന്ന മുന്കാലഘട്ടത്തിലും ആത്മഹത്യകള്‍ സര്‍വ്വസാധാരണയായിരുന്നു. ഒരു ഇടവേളക്കുശേഷം തമിഴ്നാട്ടുകാരായ ഇവര്‍ (മലയാളികളായവരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്) നഗരങ്ങളിലും ഗ്രാമങ്ങളിലും എത്തി വീടുവീടാന്തരം കയറിയിറങ്ങി പണം പലിശക്ക് കൊടുക്കുകയും പലിശ കൃത്യമായി വാങ്ങുകയും പലിശ നല്‍കാത്തവരില്‍നിന്ന് വീടിന്റെയോ സ്ഥലത്തിന്റെയോ ആധാരം കൈക്കലാക്കുകയും ചെയ്യുന്നു. ഉപഭോഗത്വര മൂത്ത കേരളീയര്‍ ഇവര്‍ക്ക് എളുപ്പം കുടുക്കാവുന്ന ഇരകളാണ്. വട്ടിപ്പലിശക്കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവര്‍ ദിവസവട്ടി, മണിക്കൂര്വട്ടി, മാസവട്ടി എന്നിങ്ങനെ പലിശ ഈടാക്കുന്നു. ദിവസവട്ടിയാണ് ജനങ്ങളെ പിഴിയുന്നത്. പണമോ പലിശയോ വൈകിയാല്‍ ഇവര്‍ നാട്ടുകാരുടെ മുമ്പില്‍വച്ച് അപമാനിക്കും എന്നുമാത്രമല്ല വീടും വസ്തുവും സ്വന്തമാക്കുകയും ചെയ്യും. ഇത് ഇന്ത്യാ ശിക്ഷാനിയമം 384 മുതല്‍ 389 വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമാണ്. കഴിഞ്ഞവര്‍ഷം ഇത്തരം 124 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഈവര്‍ഷം നാല് മാസത്തിനുള്ളില്‍ 40 കേസുകളും. ഇവരുടെ ഇരകള്‍ സാധാരണക്കാര്‍ മാത്രമല്ല, ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും വരെ വിഷമഘട്ടത്തില്‍ ഇവരുടെ ഇരകളാകുന്നു. ബ്ലേഡിനെതിരെ എറണാകുളം ജില്ലയില്‍ നടത്തിയ റെയ്ഡില്‍ 31 പേരെ ചൊവ്വാഴ്ച അറസ്റ്റുചെയ്തു. 60 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ 21 കേസും റൂറല്‍ പോലീസ് 15 കേസും രജിസ്റ്റര്‍ ചെയ്തു. 200 ഓളം കേന്ദ്രങ്ങളാണ് നിരീക്ഷണത്തില്‍. 5 ലക്ഷം രൂപ, ബാങ്ക് ചെക്ക്, മുദ്രപത്രങ്ങള്‍ മുതലായവ പിടിച്ചെടുത്തു. അഞ്ച് സ്ത്രീകളും അറസ്റ്റിലായവരില്‍പ്പെടുന്നു.
പലിശ 10 ശതമാനം മുതല്‍ 20 ശതമാനംവരെയാണ്. തിരുവനന്തപുരത്തെ അഞ്ചുപേരുടെ മരണശേഷമാണ് സര്‍ക്കാര്‍ ഈ ദാരുണ ചൂഷണത്തെപ്പറ്റി ബോധവാന്മാരായതും ഒാപ്പറേഷന് കുംഭകര്‍ണ, ഓപ്പറേഷന് കുബേര, ഓപ്പറേഷന് ഷൈലോക്ക് എന്നീ പേരുകളില്‍ നടപടി ആരംഭിച്ചിരിക്കുന്നതും. ഇവര്‍ക്കെതിരെ നടപടി കര്‍ശനമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറയുന്നു. ആദ്യദിവസം വിവിധ ജില്ലകളില്‍നിന്നായി 75 പേരെയാണ് അറസ്റ്റ്ചെയ്തത്. പോലീസിലെതന്നെ പലരും ബ്ലേഡ് ഇടപാടുകാരും ബ്ലേഡ് മാഫിയക്ക് സഹായം ചെയ്യുന്നവരാണെന്നും ആരോപണമുണ്ട്.
സംസ്ഥാനത്തെ ബാങ്കുകളിലെയും സഹകരണ സംഘങ്ങളിലെയും നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളിലെ വായ്പ നല്കുന്നതില് വരുത്തുന്ന താമസമാണോ അത്യാവശ്യക്കാരെ ബ്ലേഡ് ഇരകളാക്കാന്‍ നിര്‍ബന്ധിതമാകുന്നത് എന്നതും അന്വേഷണവിധേയമാക്കുന്നുണ്ട്. വെള്ളക്കടലാസിലും മുദ്രപത്രത്തിലും ഒപ്പിടുവിച്ചാണ്, അല്ലെങ്കില്‍ ബ്ലാങ്ക് ചെക്ക് ഒപ്പിട്ട് വാങ്ങിയാണ് ബ്ലേഡ് ചൂഷണം. ‘മണിക്കൂര്‍ വട്ടി’യാണ് ചെറുകിട വ്യവസായികളും ബെറ്റ് വെക്കുന്നവരും മറ്റും ഉപയോഗിക്കുന്നത്. എന്തുകൊണ്ടാണ് ജനങ്ങള്‍ അംഗീകൃത സ്ഥാപനങ്ങളെ സമീപിക്കാതെ ബ്ലേഡുകളെ സമീപിക്കുന്നതെന്ന് പരിശോധിച്ച് പ്രായോഗിക വിഷമതകള്‍ ഉണ്ടെങ്കില്‍ അത് മാറ്റാനുംകൂടി സര്‍ക്കാര്‍ ശ്രമിക്കേണ്ടതാണ്. ഉപഭോഗത്വരയില്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള ധൃതിയില്‍ എവിടെനിന്നും പണം സംഭരിക്കുക എന്ന കേരളീയ മനോഭാവം മാറാതെ ഈ ബ്ലേഡ് ബാധ ഒഴിവാക്കാനാവില്ല. അഭ്യസ്തവിദ്യരായ കേരളീയര്‍ ആലോചനയില്ലാതെ ഈ അമിതചൂഷണം പ്രോത്സാഹിപ്പിക്കുന്നതില്‍നിന്നും പിന്തിരിയണം.
ഇപ്പോള്‍ ഓപ്പറേഷന് കുബേര എന്ന പേര് വിവാദം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. ഹൈന്ദവ സങ്കല്‍പ്പമനുസരിച്ച് ധനത്തിന്റെ അധിദേവതയായ കുബേരന് അവിഹിതമായി ധനം സമ്പാദിച്ചയാളല്ലെന്നും കുബേര പ്രീതി ധനസമൃദ്ധി നല്‍കുമെന്നും ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. ബ്ലേഡ് എന്ന ഹീനമായ നടപടിയെ ഹിന്ദുത്വവുമായി ബന്ധപ്പെടുത്തിയത് ഉചിതമായില്ല എന്ന അഭിപ്രായം ശക്തമാണ്. ഓപ്പറേഷന് കുബേര പാളുന്നുവെന്നും ഓപ്പറേഷന് കുംഭകര്ണയായി പോലീസ് ഇതിനെ മാറ്റിയെന്നും ആരോപണമുണ്ട്. ഓപ്പറേഷന് കുബേര പ്രഖ്യാപിക്കപ്പെട്ടശേഷം തെളിവുകളും പണവും 5000 കോടിയിലേറെ വിലമതിക്കുന്ന ആധാരങ്ങളും രഹസ്യസങ്കേതത്തിലേക്ക് മാറ്റിയതായും ആരോപണമുണ്ട്. കുന്നംകുളത്ത് ഭരണകക്ഷി നേതാക്കളുമായി ബന്ധമുള്ള വട്ടിപ്പലിശക്കാരെ പോലീസ് ഒഴിവാക്കുന്നുവെന്നും ചില പോലീസുകാര്‍ തന്നെ ബ്ലേഡാണെന്നും പറയപ്പെടുന്നു. യുപിഎ സര്‍ക്കാര്‍ അഴിമതിയുടെ പര്യായമാണ്. യുഡിഎഫ് സര്‍ക്കാരും അഴിമതിക്കും കൊള്ളപ്പലിശക്കാര്‍ക്കും എതിരെ നിര്‍ജീവമാണ്. രാഷ്ട്രീയനേതാക്കള്‍ അധികാരത്തില്‍ കയറുന്നത് ഭരിക്കപ്പെടുന്നവരുടെ ജീവിതസുരക്ഷ ഉറപ്പുവരുത്താനാണ്. ബ്ലേഡ് മാഫിയാ പ്രചാരം ഏറ്റവും വലിയ ആത്മഹത്യാ ദുരന്തത്തിലേക്ക് കേരളത്തെ നയിക്കുമെന്നുമുള്ള തിരിച്ചറിവില്‍ അത് സുശക്തമായി തടയണം. ഓപ്പറേഷന് കുബേരയായാലും ഓപ്പറേഷന് ഷൈലോക്ക് ആയാലും ഫലപ്രദമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: