കൊച്ചി: പ്രശസ്തമായ പാവക്കുളം പൊങ്കാല ഇന്ന് നടക്കും. രാവിലെ 8 ന് ദേവിക്ക് പ്രത്യേക അഷ്ടാഭിഷേകം നടക്കും. തുടര്‍ന്ന് 8.30 ന് തലപ്പൊങ്കാല, 9 മണിക്ക് ദിവ്യജ്യോതി പകരും. പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ദേവിക്ക് ചാര്‍ത്തുന്നതിനുള്ള ദിവ്യതാലിയും വഹിച്ചുള്ള ശോഭായാത്ര പാലാരിവട്ടം രാജരാജേശ്വരി ക്ഷേത്രത്തില്‍നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തില്‍ എത്തിച്ചു. മേല്‍ശാന്തി കൃഷ്ണദാസ് നമ്പൂതിരി ദിവ്യതാലി ഏറ്റുവാങ്ങി.
ബുധനാഴ്ച രാവിലെ 5 മണി മുതല്‍ പൊങ്കാലകിറ്റുകള് ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പ്രത്യേകം തയ്യാറാക്കിയ കൗണ്ടറുകളില്‍നിന്നും ലഭിക്കുന്നതാണ്. പൊങ്കാല നിവേദ്യം തയ്യാറാക്കുന്നതിനുള്ള കലം, ഇഷ്ടിക, കൊതുമ്പ് തുടങ്ങിയ എല്ലാ സാധനങ്ങളും ക്ഷേത്രപരിസരത്ത് ലഭ്യമാണ്. വാട്ടര്‍ അതോറിറ്റിയുമായി സഹകരിച്ച് പൊങ്കാലക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കിയിട്ടുണ്ട്. പൊങ്കാലയര്‍പ്പിക്കുന്ന ഭക്തര്‍ക്ക് മിനറല്‍ വാട്ടര്‍ ബോട്ടിലുകളും സംഭാരവും വിതരണം ചെയ്യുന്നതാണ്. ഒരു ഡോക്ടറുടെ നേതൃത്വത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്സ്, പോലീസ് ഡിപ്പാര്‍ട്ട്മെന്റ്, കോര്പ്പറേഷന് തുടങ്ങിയവരുടെ സഹകരണം ഉറപ്പുവരുത്തിയിട്ടുണ്ട്. പൊങ്കാലയര്‍പ്പിക്കാന്‍ എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ച് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.
മെട്രോയുടെ പണി നടക്കുന്നതിനാല്‍ ബാനര്‍ജി റോഡില്‍ (കലൂര്‍-പാലാരിവട്ടം) പൊങ്കാലയിടാന്‍ അനുവദിക്കുന്നതല്ല. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് വരാത്ത രീതിയില്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള പേരണ്ടൂര്‍ റോഡില്‍ മാത്രമേ പൊങ്കാലയര്‍പ്പിക്കാവൂ എന്ന് പൊങ്കാല സമിതി ജനറല്‍ കണ്‍വീനര്‍ കെ.പി.മാധവന്‍കുട്ടിയും ക്ഷേത്രം പ്രസിഡന്റ് കെ.എ.എസ്. പണിക്കരും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: