കൊച്ചി: വോട്ടെണ്ണല്‍കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്ന ഏതൊരു വ്യക്തിയും തിരഞ്ഞെടുപ്പിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥരാണെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം. രഹസ്യസ്വഭാവം ലംഘിക്കുന്ന തരത്തില്‍ ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ ഏതെങ്കിലും വ്യക്തികള്‍ക്ക് കൈമാറാനും പാടില്ല. ഈ മുന്‍കരുതലുകള്‍ ലംഘിക്കുന്നവര്‍ പിഴയോ മൂന്നുമാസം ജയില്‍വാസമോ അല്ലെങ്കില്‍ രണ്ടും കൂടിയോ ഉള്ള ശിക്ഷയ്ക്ക് അര്‍ഹരാണ്. വോട്ടെണ്ണല്‍ തുടങ്ങും മുമ്പ് ഹാളില്‍ സന്നിഹിതരായവരുടെ അറിവിലേക്കും നിയമം നടപ്പാക്കുന്നുവെന്നുറപ്പാക്കാനുമായി വരണാധികാരി ഈ വ്യവസ്ഥകള്‍ വായിച്ച് വിശദീകരിക്കും.
വോട്ടെണ്ണല്‍ മേശകളുടെ വേര്‍തിരിക്കല്‍
കൗണ്ടിങ് ഏജന്റ് വോട്ടുയന്ത്രം കൈകാര്യം ചെയ്യാതിരിക്കുന്നുതിന് ഓരോ കൗണ്ടിങ് ഹാളിലും ഓരോ മേശയിലും പ്രതിരോധമോ കമ്പിവേലിയോ ക്രമീകരിച്ചിരിക്കും. എന്നാല്‍ കൗണ്ടിങ് മേശയില്‍ നടക്കുന്ന എണ്ണല്‍ പ്രക്രിയ കൗണ്ടിങ് ഏജന്റിന് കാണാവുന്ന രീതിയില്‍ ന്യായമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.
പ്രതിരോധങ്ങളും കമ്പിവലകളും സുതാര്യമാണെന്നും എണ്ണുന്നത് ഏജന്റിന് കാണാന്‍ കഴിയുന്നതാണെന്നും ഉറപ്പാക്കിയിട്ടുണ്ട്. വോട്ടെണ്ണലിനിടയില്‍ അധികാരപ്പെടുത്താത്ത അന്യവ്യക്തികള്‍ക്ക് വോട്ടിങ് യന്ത്രങ്ങള്‍ കൈകാര്യം ചെയ്യാനോ കൃത്രിമം കാണിക്കാനോ സാധ്യമല്ലെന്ന ഉദ്ദേശ്യം ഉറപ്പാക്കുംവിധമായിരിക്കും വരണാധികാരിയുടെ സമീപനം.
പരിശീലനം പൂര്‍ത്തിയായി
വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലുള്ള കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ് എന്നിവര്‍ക്കായുള്ള പരിശീലനം പൂര്‍ത്തിയായി. ഇന്നലെ കാക്കനാട് നഗരസഭ കമ്യുണിറ്റി ഹാളിലായിരുന്നു പരിശീലനം. തപാല്‍വോട്ടുകള്‍ എണ്ണുന്ന ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലനം ഇന്ന് രാവിലെ കാക്കനാട് കളക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും.
കൗണ്ടിങ് മേശയ്ക്കരികിലെ ഇരിപ്പടക്രമീകരണം
നിരയായി ക്രമീകരിച്ചിരിക്കുന്ന മേശകളിലാണ് വോട്ടെണ്ണല്‍. ഓരോ നിരയിലെ മേശയ്ക്കും ക്രമമായി നമ്പര്‍ നല്കിയിട്ടുണ്ടാവും. കൗണ്ടിങ് ഏജന്റുമാര്‍ക്ക് ഇവിടെയുള്ള ഇരിപ്പടങ്ങളില്‍ മുന്‍ഗണനക്രമത്തിലാണ് സൗകര്യം നല്‍കുക. ആദ്യമായി അംഗീകാരമുള്ള ദേശീയ കക്ഷികളുടെ സ്ഥാനാര്‍ഥികള്‍, രണ്ടാമതായി സംസ്ഥാനതലത്തില്‍ അംഗീകാരമുള്ള പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍, മൂന്നാമതായി ഇതരസംസ്ഥാനങ്ന്ഘളില് സംസ്ഥാനതലത്തില്‍ അംഗീകാരമുള്ള പാര്‍ട്ടികളുടെ ചിഹ്നമുപയോഗിക്കാന് അനുവാദം ലഭിച്ച സ്ഥാനാര്‍ഥികള്‍, നാലാമതായി അംഗീകാരമില്ലാത്തതും രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍, അഞ്ചാമതായി സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ എന്നീ ക്രമത്തിലാണ് ഏജന്റുമാരുടെ ഇരിപ്പടം.
വോട്ടെണ്ണല്‍ കഴിയാതെ പുറത്തിറങ്ങാനാവില്ല
വോട്ടെണ്ണല്‍ നടക്കുമ്പോള്‍ കൗണ്ടിങ് ഏജന്റിനോ മറ്റാര്‍ക്കെങ്കിലുമോ കൗണ്ടിങ് ഹാളിന് വെളിയില്‍ പോകാന്‍ അനുവാദമില്ല. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് പുറത്തുപോകണമെങ്കില്‍ വോട്ടെണ്ണല്‍ പൂര്‍ണമായും തീര്‍ന്ന് ഫലപ്രഖ്യാപനം വരെ കാത്തിരിക്കേണ്ടിവരും. കുടിവെള്ളം, ടോയ്ലറ്റ് തുടങ്ങിയ ന്യായമായ സൗകര്യങ്ങള്‍ കൗണ്ടിങ് ഹാളിന് സമീപം ഒരുക്കിയിട്ടുണ്ടാവും. കൗണ്ടിങ് ഹാളില്‍ നിശ്ചയിക്കപ്പെട്ട മേശയ്ക്കരികിലല്ലാതെ ഏജന്റുമാര്‍ മറ്റു മേശയ്ക്കരികിലും മറ്റും കറങ്ങിത്തിരിഞ്ഞു നടക്കാന്‍ അനുവദിക്കില്ല. സ്ഥാനാര്‍ഥിക്കും തിരഞ്ഞെടുപ്പ് ഏജന്റിനും അവരുടെ അസാന്നിധ്യത്തില്‍ വരണാധികാരിയുടെ മേശയ്ക്കരികിലേക്ക് നിയോഗിച്ചിരിക്കുന്ന കൗണ്ടിങ് ഏജന്റിനും മാത്രമേ കൗണ്ടിങ് ഹാളിലെ മറ്റുമേശകള്ക്കരികില് പോകാന്‍ അനുവാദമുള്ളു. ഇതിനു വിപരീതമായി പ്രവര്‍ത്തിക്കുന്നവരെ ഹാളിനു പുറത്താക്കാന്‍ വരണാധികാരിക്ക് അധികാരമുണ്ട്.
എല്ലാ മേശയിലും മൈക്രോ നിരീക്ഷകന്
വോട്ടെണ്ണല്‍ കേന്ദ്രത്തിലെ എല്ലാ മേശയ്ക്കിരികിലും മൈക്രോ നിരീക്ഷകരുണ്ടാകും. ഓരോ റൗണ്ടിലും എണ്ണുന്ന വോട്ടുകളുടെ വിശദാംശങ്ങള്‍ അപ്പപ്പോള്‍ അവര്‍ കുറിച്ചെടുക്കും. യന്ത്രത്തിന്റെ നമ്പര്‍, റൗണ്ട് നമ്പര്‍, ടേബിള്‍ നമ്പര്‍, പോളിങ് സ്റ്റേഷന്, സ്ഥാനാര്‍ഥികളുടെ പേര് തുടങ്ങിയവയടങ്ങിയ ഷീറ്റ് ഓരോ റൗണ്ട് കഴിയുമ്പോഴും ഇവര്‍ ഒപ്പിട്ട് കേന്ദ്രനിരീക്ഷകന് കൈമാറണം. ഇതിനു പുറമെ ഓരോ അസംബ്ലിമണ്ഡലം തലത്തിലും രണ്ട് അധിക മൈക്രോ നിരീക്ഷകരുമുണ്ടാകും. ഇതിലൊരാള്‍ ഡാറ്റ എന്‍ട്രിയുടെ കൃത്യത പരിശോധിക്കും. രണ്ടാമത്തേയാള്‍ നിരീക്ഷകനെ അച്ചടിചചുവരുന്ന രേഖകളുടെ പരിശോധനയില്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: