കൊച്ചി: കേന്ദ്ര നഗരവികസന മന്ത്രാലയം സെക്രട്ടറി സുധീര്കൃഷ്ണയ്ക്കു മുമ്പില്‍ ജിസിഡിഎ സര്‍ക്കാര്‍ ധനസഹായം പ്രതീക്ഷിച്ച് അഞ്ച് പദ്ധതികള്‍ അവതരിപ്പിച്ചു. ഇന്നലെ കൊച്ചി നഗരസഭ ഹാളിലായിരുന്നു പദ്ധതി അവതരണം. 64 കിലോമീറ്റര്‍ നീളമുള്ള റിങ് റോഡ്, ചെലവന്നൂര്‍ ബണ്ട് റോഡ്, എം.ജി.റോഡില്‍ നിന്ന് ഹൈക്കോടതി കവലയിലേക്ക് സ്കൈവാക്, മുണ്ടംവേലി സ്പോര്‍ട്സ് സമുച്ചയം, അംബേദ്കര്‍ സ്റ്റേഡിയം നവീകരണം തുടങ്ങിയ അഞ്ചുപദ്ധതികളാണ് ജിസിഡിഎ സുധീര്കൃഷ്ണയ്ക്കു മുമ്പില്‍ അവതരിപ്പിച്ചത്. കഴിഞ്ഞദിവസം ജിസിഡിഎ നടപ്പാത കാണാനെത്തിയ കേന്ദ്രസെക്രട്ടറി അതിന്റെ മനോഹാരിതയും പദ്ധതിയിലെ ദൂരക്കാഴ്ചയും എടുത്തുപറഞ്ഞിരുന്നു.
ജിസിഡിഎയുടെ നിര്‍ദിഷ്ട റിങ് റോഡിന് 64 കിലോമീറ്റര്‍ ദൂരമാണുള്ളത്. അഞ്ചുഘട്ടങ്ങളായി പണി തീരുമ്പോള്‍ റോഡ് കടന്നുപോകുന്നയിടങ്ങളിലെ 16 തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കും ജനങ്ങള്‍ക്കും പ്രയോജനം കിട്ടും. കായല്‍ നികത്താതെ തൂണിലൂടെ കടന്നുപോകുന്ന തരത്തിലാണ് ആദ്യഘട്ടത്തിലെ ചാത്യാത്ത്- ചേരാനെല്ലൂര്‍ റോഡ് നിര്‍മാണത്തിന് പദ്ധതി. പദ്ധതി ഇപ്പോള്‍ തീരദേശ മാനേജുമെന്റ് അതോറിട്ടിയുടെ മുമ്പില്‍ തീരുമാനത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്.
ആറുവരിയായി നിര്‍മിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം 4.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചാത്യാത്ത്-വരാപ്പുഴ റോഡാണ്.ആദ്യഘട്ടത്തില്‍ ഭൂമിയേറ്റെടുക്കല്‍ വേണ്ടിവരില്ല. കായല്‍ നികത്താതെ തൂണിയൂടെയാകും ചേരാനെല്ലൂര്‍ വരെ പാലം. ആദ്യഘട്ടത്തില്‍ നാലുവരി റോഡാണ് വിഭാവന ചെയ്തിട്ടുള്ളത്. 360 കോടി രൂപയാണ് ഈഘട്ടത്തിന്റെ ചെലവ്.
രണ്ടാംഘട്ടം ചേരാനെല്ലൂരില്‍ നിന്ന് വരാപ്പുഴ വരെയും മൂന്നാംഘട്ടം എന്‍.എച്ച്.17ല്‍ നിന്ന് എന്‍.എച്ച് 47 ല്‍ അത്താണിവരെയും നാലാംഘട്ടം പുത്തന്‍കുരിശില്‍ എന്‍.എച്ച്.47, എന്‍.എച്ച്.49 എന്നിവയ്ക്കിടയിലുമായിരിക്കും. അന്തിമഘട്ടം പുത്തന്കുരികില് നിന്നാരംഭിച്ച് മാടവനയില്‍ അവസാനിക്കും.
ബണ്ട് റോഡ് നിര്‍മാണപൂര്‍ത്തീകരണത്തിന് 61 കോടി രൂപയാണ് പ്രതീക്ഷിത ചെലവ്. ഇതില്‍ ഇനി മൂന്നേക്കര്‍ ഭൂമി മാത്രമാണ് ഏറ്റെടുക്കേണ്ടതായിട്ടുള്ളത്. റോഡ് നിര്‍മാണത്തിന് 26 കോടി രൂപ ചെലവുവരും. അഞ്ചു കോടി രൂപയുടെ പുനരധിവാസം വേണ്ടിവരും. ഭൂമിയുടെ ചെലവായി 30 കോടിയും ഉള്‍പ്പടെയാണ് 61 കോടി രൂപ.
നാറ്റ്പാക്ക് പഠനത്തിലാണ് സ്കൈവാക്ക് ശിപാര്‍ശ ചെയ്തത്. ഹൈക്കോടതി കവലയില്‍ നിന്നാരംഭിച്ച് എം.ജി.റോഡില്‍ ഏറ്റവുമടുത്തുള്ള മെട്രോ സ്റ്റേഷനിലേക്കാണ് സ്കൈവാക്ക്. മെട്രോ ഓടിത്തുടങ്ങുന്നതോടെ ഇവിടെ നിന്ന് കാല്‍നടയാത്രക്കാര്‍ക്ക് എളുപ്പം ഹൈക്കോടതിയെലത്താന് കഴിയുംവിധം എസ്കലേറ്റര്‍ സംവിധാനത്തോടെയാണ് ഇതിന്റെ രൂപകല്‍പ്പന. രണ്ടുഘട്ടമായി പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിക്കായി 65 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
പദ്ധതികളില്‍ സുധീര്‍കൃഷ്ണ താല്‍പ്പര്യം പ്രകടിപ്പിച്ചതായി ജിസിഡിഎ ചെയര്മാന് എന്‍.വേണുഗോപാല്‍ പറഞ്ഞു. തുടര്‍നടപടികള്‍ക്കായി ജിസിഡിഎ അധ്യക്ഷന്‍ താമസിയാതെ ദല്‍ഹിയില്‍ എത്തും. പദ്ധതിയുടെ വിശദമായ രൂപരേഖയും പഠന റിപ്പോര്‍ട്ടും സര്‍പ്പിക്കാനും കേന്ദ്രസെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: