കാഞ്ഞിരപ്പള്ളി: ആദിവാസിയായ വീട്ടമ്മയെ ആക്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച് ആദിവാസി പൊതു ഊരുകൂട്ടത്തിന്റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ആഫീസ് ധര്‍ണ്ണ നടത്തി.
എരുമേലിയ്ക്ക് സമീപം കൊരട്ടിയില്‍ പതിനാലില്താഴെ വിജയമ്മ (50) യാണ് അക്രമത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. കഴിഞ്ഞ ഏപ്രില്‍ 5 നാണ് കേസിനാസ്പദമായ സംഭവം. ഇവരുടെ വീടിനു സമീപത്തെ റബ്ബര്‍തോട്ടം ഉടമയായ കൊരട്ടി സ്വദേശി വടക്കേകുന്നേല്‍ മാത്യുവും സഹോദരനും ചേര്‍ന്നാണ് വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്. വിജയമ്മയുടെ പുരയിടത്തിലെ അരസെന്റ് വസ്തുവിനെ ചൊല്ലിയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. വിജയമ്മയുടെ പുരയിടത്തില്‍ കക്കൂസ് നിര്‍മ്മാണത്തിനായി കുഴിയെടുത്തപ്പോള്‍ അവിടെ വെള്ളം കണ്ടു. വെള്ളം കണ്ടതോടെ വീട്ടുകാരുടെ അനുവാദത്തോടെ ഇവിടെ നിന്നും മോട്ടോര്‍ വച്ച് മാത്യുവിന്റെ തോട്ടത്തിലേയ്ക്ക് ജലം പമ്പ് ചെയ്തിരുന്നു. എന്നാല്‍ ഈ വസ്തു കൈവശപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് വിജയമ്മയുടെ പരാതി. ഇക്കാര്യം ചോദ്യം ചെയതപ്പോള്‍ ഈ വസ്തുവിന്റെ അവകാശം തങ്ങള്‍ക്കാണെന്ന് പറഞ്ഞ് വിജയമ്മയെ വീട്ടില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു. ഈ സമയം ഭര്‍ത്താവ് നാസര്‍ എരുമേലിയില്‍ ജോലിക്കു പോയിരുന്നു.
സംഭവ സ്ഥലത്ത് പോലീസ് എത്തിയതിന് ശേഷം തലയ്ക്ക് ഗുരുതര പരുക്കേറ്റ വീട്ടമ്മയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചതിനു ശേഷം വിദഗ്ദ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് ഡിവൈഎസ്പി ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തിയത്. സംഭവത്തെപറ്റി പുഞ്ചവയല്‍ പട്ടികവര്‍ഗ്ഗ ഓഫീസര്‍ അന്വേഷിച്ച് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
എന്നാല്‍ പോലീസ് അന്വേഷണം വൈകിപ്പിക്കുന്നത് പ്രതികള്‍ക്ക് ജാമ്യം നേടാനുള്ള അവസരം ഒരുക്കുന്നതിനാണെന്ന് നേതാക്കള്‍ ആരോപിച്ചു. നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ 15 ദിവസത്തിനകം പ്രതിയെ കസ്റ്റഡിയിലെടുക്കാമെന്ന് ഡിവൈഎസ്പി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ധര്‍ണ്ണ അവസാനിപ്പിച്ചത്. ഡിസിയുഎഫ് ഭാരവാഹി പ്രഭുരാജ് ധര്‍ണ ഉദ്ഘാടനം ചെയ്തു.
എരുമേലി ഗ്രാമപഞ്ചായത്തംഗം എം.എസ്.സതീഷ് അദ്ധ്യക്ഷത വഹിച്ചു. രാജ്മോഹന്‍, എ.പി. ഭായി, ബോഭാനന്ദരാജ്, വിജയമ്മ തെക്കേക്കര, ശാന്തമ്മ ബാലന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: