കൊച്ചി: ജനറം പദ്ധതിയില്‍ പശ്ചിമകൊച്ചിയിലേക്കുള്ള കുടിവെള്ള പൈപ്പിടുന്നതിനുവേണ്ടി റോഡ് വെട്ടിപ്പൊളിച്ചതിനെ തുടര്‍ന്ന് പതിനഞ്ചോളം കുടുംബങ്ങള്‍ക്ക് വഴി നഷ്ടപ്പെട്ടതായി പരാതി. ഉദയംപേരൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍പ്പെട്ട റെയില്‍വേ ലിങ്ക്നടപ്പറമ്പ് നടപ്പാതയെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങള്‍ക്കാണ് ഈ ദുരവസ്ഥ. നാലു മാസങ്ങള്‍ക്കു മുന്‍പാണ് ഈ റോഡ് വെട്ടിപ്പൊളിച്ചത്.
1998 ല്‍ നാട്ടുകാര്‍ സ്ഥലം സറണ്ടര്‍ ചെയ്ത് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പറമ്പ് നടപ്പാത കോണ്‍ക്രീറ്റ് ചെയ്തു സഞ്ചാരയോഗ്യമാക്കി. കണ്ടനാട്, വട്ടുകുന്ന്, മുളന്തുരുത്തി എന്നിവിടങ്ങളിലേക്കുള്ള നടവഴിയായിരുന്നു ഇത്.
പൈപ്പിടല്‍ പൂര്‍ത്തിയായികഴിഞ്ഞാല്‍ ഉടന്‍ തന്നെ റോഡ് കോണ്‍ക്രീറ്റ് ചെയ്ത് യാത്രായോഗ്യമാക്കി നല്‍കാം എന്ന് അന്നത്തെ ജില്ലാ കളക്ടറായിരുന്ന പി.ഐ.ഷേയ്ക്ക് പരീത് ഈ കുടുംബങ്ങള്‍ക്കു വാക്കു നല്‍കിയിരുന്നു. എന്നാല്‍ അധികാരികള്‍ അത് മനപൂര്‍വ്വം അവഗണിക്കുകയായിരുന്നു എന്നാണ് ആക്ഷേപം. കുടിവെള്ള പൈപ്പു സ്ഥാപിക്കാനായാണ് റോഡ് പൊളിച്ചത് എന്നതിനാല്‍ ജലസേചന വകുപ്പില്‍ നിന്നുളള തുക കിട്ടിയാന്‍ മാത്രമെ റോഡ് നന്നാക്കാന്‍ നിവൃത്തിയുള്ളു എന്നാണ് പഞ്ചായത്തധികൃതര്‍ പറയുന്നത്.
നിലവില്‍ റോഡിനു നടുവില്‍ വലിയ ഗര്‍ത്തമാണുള്ളത്. മഴ പെയ്തതോടെ ചെളി നിറഞ്ഞ് കുണ്ടും കുഴിയുമായതോടെ ഈ വഴി തീരെ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. രോഗികളായവരെ ആശുപത്രിയിലെത്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥ പരിഹരിക്കാത്ത അധികൃതരുടെ നിലപാടില്‍ പ്രദേശവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: