കാഞ്ഞിരപ്പള്ളി: കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലമെന്ന ഖ്യാതി ഇത്തവണയും കാഞ്ഞിരപ്പള്ളി സ്വന്തമാക്കി. മെയ് മാസം വരെ കാഞ്ഞിരപ്പള്ളിയില്‍ 250 മില്ലിലിറ്റര്‍ മഴ ലഭിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ മെയ് ഒന്നു വരെയുള്ള കണക്കെടുത്തപ്പോള്‍ 244.2 മില്ലിലിറ്റര്‍ മഴ ലഭിച്ചിരുന്നു. കാഞ്ഞിരപ്പള്ളിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് എല്ലാ വര്‍ഷവും മഴയുടെ അളവ് ഗണ്യമായി വര്‍ധിക്കാന്‍ കാരണമെന്ന് വിലയിരുത്തുന്നു. മുണ്ടക്കയത്തിനു സമീപമുള്ള ചോറ്റി, ചിറ്റടി ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്യുന്നത്.
ഈ വര്‍ഷത്തെ വേനല്മഴയെത്തിയ ആദ്യ നാളുകള്‍ അല്‍പ്പം ഭീതി സമ്മാനിച്ചെങ്കിലും പിന്നീട് മഴ ആസ്വദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇടതടവില്ലാതെയാണ് മഴ പെയ്തത്. ആദ്യ ദിനത്തില്‍ ശക്തമായ മഴക്കൊപ്പമെത്തിയ കാറ്റില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും കൃഷി നാശം സംഭവിക്കുകയും ചെയ്തു. ഇടിമിന്നല്‍ ശക്തമായതോടെ ചില പ്രദേശങ്ങളില്‍ ആളുകള്‍ക്ക് ഇടിമിന്നലേല്‍ക്കുകയും ചെയ്തിരുന്നു. വീടുകളിലെയും സ്ഥാപനങ്ങളിലെയും മറ്റും ഇലക്ട്രോണിക്് ഉപകരണങ്ങള്‍ക്ക് ഇടിമിന്നലിനെ തുടര്‍ന്ന് നാശം സംഭവിക്കുകയും ചെയ്തു. എന്നാല്‍ സംസ്ഥാനത്ത് ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുമെന്ന് തന്നെയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതോടെ മിക്ക സ്ഥലങ്ങളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്്.
വരള്‍ച്ചയുടെയും രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന്റെയും കെടുതിയിലേയ്ക്ക് ഗ്രാമം എത്തിച്ചേര്‍ന്ന സാഹചര്യത്തിലാണ് വേനല്‍മഴ ശക്തിപ്രാപിച്ചത്. കുടിവെള്ളക്ഷാമത്തില്‍ നിന്നും കരകയറുന്നതെങ്ങനെയെന്നത് ഒരു ചോദ്യ ചിഹ്നമായി നിന്ന സാഹചര്യത്തില്‍ മഴയുടെ വരവ് തദ്ദേശഭരണകൂടത്തിന് വലിയ ആശ്വാസമാണ് നല്‍കിയത്. പഞ്ചായത്തുകള്‍ തോറുമുള്ള ജലവിതരണ പദ്ധതിയുടെ അനാസ്ഥക്കെതിരെ സമരം പ്രഖ്യാപിച്ചവര്‍ക്കും മഴ തിരിച്ചടിയായി. ആരോഗ്യ വകുപ്പിനും ഇത്തവണത്തെ മഴ തെല്ലൊരു ആശ്വാസം പകര്‍ന്നു. നാട് സാംക്രമിക രോഗങ്ങളുടെ ഭീതിയിലമര്‍ന്നതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നൊട്ടോട്ടമോടി. എന്നാല്‍ മഴ ശക്തമായതോടെ രോഗങ്ങള്‍ പരത്തുന്ന കൊതുകുകള്‍ കൂട്ടത്തോടെ പണിമുടക്കി എന്നതിനാല്‍ പകര്‍ച്ചവ്യാധികളില്‍ നിന്നും ഇത്തവണ രക്ഷ നേടി.
കാര്‍ഷിക മേഖലയ്ക്ക് ഇത്തവണത്തെ വേനല്‍മഴ ഒരേ സമയം അനുകൂലവും പ്രതികൂലവുമാണ്. ചില കൃഷികള്‍ മഴക്കാലത്ത് അനുയോജ്യമെങ്കിലും ചിലത് പ്രയാസകരമാണ്. റബ്ബര്‍ വിലയിടിവിന്റെ പ്രതിസന്ധിയില്‍ അമര്‍ന്ന റബ്ബര്‍കര്‍ഷകരെ സംബന്ധിച്ചടത്തോളം കലികാലം തന്നെയാണ് ഇത്. മിക്ക തോട്ടങ്ങളിലും ടാപ്പിങ് നടന്നിട്ട് ദിവസങ്ങളിലായി. ടാപ്പിങ് തൊഴിലാളികളുടെ അവസ്ഥയും ഏറെ പരിതാപകരമാണ്. പഴമക്കാര്‍ കല്ലുരുട്ടിയെന്നും കുറ്റിപറിക്കലെന്നുമൊക്കെ പേരിട്ടു വിളിച്ചിരുന്ന വേനല്‍മഴ ഇടതടവില്ലാതെ പെയ്തൊഴിയുമ്പോള്‍ മലയോര നാടിന് ഗൃഹാതുരത്വമുണര്‍ത്തുന്ന കാഴ്ച്ചയാണ്. ഒരു കാലത്ത് റബ്ബര്‍ കൃഷിയില്‍ പ്രശസ്്തിയാര്‍ജ്ജിച്ച എല്ലാ കാര്‍ഷിക വിളകളുടെ വിപണന കേന്ദ്രമായിരുന്ന കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പൊന്‍കുന്നം എന്നീ സ്ഥലങ്ങളിലെ കാര്‍ഷിക മേഖലയുടെ നഷ്ടപ്രതാപത്തിന്റെ കാഴ്ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: