എന്തുകൊണ്ട് വിശ്വകര്‍മ്മ ജയന്തി?
ലോകം ഉപേക്ഷിച്ചുകഴിഞ്ഞ മെയ്ദിനം വീണ്ടും 1929 മുതല്‍ 1940 വരെ “ഫാസിസത്തെ ചെറുക്കുക” എന്ന മുദ്രാവാക്യവുമായി പ്രത്യക്ഷപ്പെട്ടു. ഈ കാലഘട്ടത്തില്‍ ഹിറ്റ്ലറുടെ ഉദയവും മറ്റും കാരണം മെയ്ദിനം “ഫാസിസത്തെ ചെറുക്കുവാനും, പുതിയ ലോകമഹായുദ്ധം തടയുവാനുള്ള ജനാധിപത്യശക്തികളുടെ ഐക്യത്തിനും” വേണ്ടി ആചരിക്കുവാന്‍ കമ്മ്യൂണിസ്റ്റുകാര്‍ ആഹ്വാനം ചെയ്തു. യുദ്ധകാലത്ത് പണിയെടുത്തുകൊണ്ടാണ് കമ്യൂണിസ്റ്റ് തൊഴിലാളികള്‍ മെയ്ദിനം ആചരിച്ചത്.
എന്നാല്‍ പിന്നീട് പെട്ടെന്ന് ലോക കമ്യൂണിസം മലക്കം മറിച്ചില്‍ നടത്തുകയും സ്റ്റാലിന് ഹിറ്റ്ലറുമായി സഖ്യമുണ്ടാക്കുകയും റഷ്യ ഫാസിസ്റ്റ് ചേരിയിലേക്കു മാറുകയും ചെയ്തു. ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ സംഘടിത വഞ്ചനകളിലൊന്നായിരുന്നു ഇത്. അങ്ങിനെ രണ്ടാം ലോകമഹായുദ്ധത്തിനു കാരണക്കാരനായ ഹിറ്റ്ലറുടെ കരങ്ങള്‍ക്ക് ശക്തി പകര്‍ന്നതോടെ “ഫാസിസത്തെ ചെറുക്കുവാന്‍” കമ്യൂണിസ്റ്റുകാര്‍ക്ക് കഴിയാതെ വന്നു. മെയ്ദിനത്തിന് പുതിയ ഉദ്ദേശം കണ്ടെത്തേണ്ടതായും വന്നു. അങ്ങിനെ തൊഴിലാളികളുടെ കണ്ണില്‍ പൊടിയിടാനും കബളിപ്പിക്കുവാനും ഈ ഫാസിസ്റ്റ് വഞ്ചകര്‍ മെയ്ദിനം തൊഴിലാളിദിനമായി മാറ്റി ആചരിക്കുവാന്‍ തീരുമാനിച്ചു. റഷ്യയുടെ ഈ വഞ്ചനയുടെ ഫലമായാണ് തുടര്‍ന്ന് ഇങ്ങോട്ട് ഇന്നുവരെ മെയ്ദിനം കമ്യൂണിസ്റ്റുകാര്‍ തൊഴിലാളിദിനമായി ആചരിച്ചു വന്നിട്ടുള്ളത്.
ഭാരതത്തിലെ ഐഎന്‍ടിയുസി മുതലായ സംഘടനകളും കാര്യമറിയാതെ മെയ്ദിനത്തെ അംഗീകരിച്ചുവരുന്നു. കോണ്‍ഗ്രസ്സ് സര്‍ക്കാറിന്റെ കാലത്തും മെയ്ദിനാചരണം ഔദ്യോഗികമായി തുടര്‍ന്നുവന്നു. തൊഴിലാളി വഞ്ചനയുടെ ഓര്‍മ്മ പുതുക്കുന്ന മെയ്ദിനം ആചരിക്കുന്നത് ലോക തൊഴിലാളി സമൂഹത്തിന് അപമാനകരമാണ്.
പല കത്തോലിക്കാ രാജ്യങ്ങളിലും ഇപ്പോള്‍ മെയ് ഒന്ന് വിശുദ്ധപിതാവ് ഔസേപ്പിന്റെ തിരുനാളാണ്. 1955 ല്‍ കമ്യൂണിസ്റ്റ് മെയ്ദിനത്തിനെതിരെ മാര്‍പ്പാപ്പ, ജോസഫിന്റെ സ്മരണക്കായി മെയ്ദിനം ആചരിക്കണമെന്ന് പ്രഖ്യാപിച്ചു. 1955 മെയ് ഒന്നിന് ഇറ്റലിയിലെ കത്തോലിക്കാ തൊഴിലാളി സംഘടനാംഗങ്ങള്‍ റോമിലെ സെന്റ് പീറ്റേഴ്സ് ദേവാലയത്തിന്റെ വിശാലാങ്കണത്തില് ഒന്നിച്ചു കൂടിയപ്പോള്‍ അവിടെ വച്ചാണ് പന്ത്രണ്ടാം പിയൂസ് മാര്‍പ്പാപ്പ തൊഴിലാളികളുടെ പ്രതിനിധിയായി നസ്രത്തിലെ തച്ചനായ ഔസേപ്പിനെ പ്രഖ്യാപിച്ചത്. അന്നുമുതല്‍ ആഗോളവ്യാപകമായി സഭ മെയ് ഒന്നിന് ഔസേപ്പ് പിതാവിന്റെ തിരുനാളായി ആഘോഷിച്ചു വരുന്നു.
ലോകത്തെ പ്രമുഖ രാജ്യങ്ങളെല്ലാം ഉപേക്ഷിച്ച മെയ്ദിനാഘോഷം എന്തിന് ഭാരതത്തില്‍ പലയിടത്തും ഇന്നും തുടരുന്നു എന്ന ചോദ്യം പ്രസക്തമാണ്. കേരളത്തില്‍ 1958ലെ വ്യവസായ സ്ഥാപനങ്ങളിലെ ദേശീയ-ഉത്സവാവധി നിയമമനുസരിച്ച് റിപ്പബ്ലിക്ക് ദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി എന്നിവയോടൊപ്പം മെയ്ദിനത്തിന് നിര്‍ബന്ധ അവധി നടപ്പാക്കിയിട്ടുണ്ട്.
ഭാരതത്തില്‍ മെയ്ദിനാഘോഷം തുടങ്ങിയതിനെക്കുറിച്ച് പവനന് “വിപ്ലവചരിത്രത്തിലെ ഏടുകള്‍” എന്ന പുസ്തകത്തില്‍ പറയുന്നു: “1926 ല്‍ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ഭാഗമെന്ന നിലയില്‍ വര്‍ക്കേഴ്സ് ആന്റ് പെസന്റ്സ് പാര്‍ട്ടി സംഘടിപ്പിച്ചശേഷം മാത്രമാണ് എഐടിയുസിക്ക് തൊഴിലാളിവര്‍ഗത്തിന്റെ കാഴ്ചപ്പാടുണ്ടാക്കാനുള്ള ശ്രമം ആരംഭിച്ചത്. അതുകൊണ്ട് ഇന്ത്യയില്‍ ആദ്യമായി എഐടിയുസിയുടെ നേതൃത്വത്തില്‍ മെയ്ദിനം ആഘോഷിച്ചത് 1927 ല്‍ മാത്രമാണ്.” എന്നാല്‍ രാജസ്ഥാന് യൂണിവേഴ്സിറ്റിയിലെ നിയമവകുപ്പിന്റെ റീഡറായ എസ്.എന്‍.ധ്യാനി “- Trade Union and the Right to Strike എന്ന പുസ്തകത്തില്‍ പറയുന്നത് 1926 ലെ ട്രേയ്ഡ് യൂണിയന് നിയമം നടപ്പിലാക്കിയ ദിവസം എന്ന നിലയിലാണ് 1927ല്‍ മെയ് ഒന്ന് ആഘോഷിക്കപ്പെട്ടതെന്നാണ്.
തൊഴിലാളിദിനാചരണം സംബന്ധിച്ച് ഭാരതത്തില്‍ പലയിടത്തും വ്യത്യസ്ത രീതികളാണ് പിന്തുടരുന്നത്. അഹമ്മദാബാദിലെ ഒരു പ്രമുഖ മില്ലുടമയുടെ മകളായ അനസൂയ ബെന്‍ സാറാബായ് തന്റെ ഇംഗ്ലണ്ടിലെ തൊഴിലാളിസംഘടനാ അനുഭവങ്ങളുടെ വെളിച്ചത്തില്‍ 1917ല്‍ തൊഴിലാളി സേവനപ്രവര്‍ത്തനങ്ങള്‍ക്കായി അഹമ്മദാബാദില്‍ മില്‍ തൊഴിലാളികളുടെ ഒരു സംഘടനയുണ്ടാക്കി. അവര്‍ തന്നെ അതിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. ആ യൂണിയന്റെ സ്ഥാപനദിനമായി ഡിസംബര്‍ നാലിന് അവിടെ തൊഴിലാളിദിനമായി പലരും ആചരിക്കുന്നുണ്ട്. മെയ് ഒന്ന് അല്ല അവിടെ തൊഴിലാളിദിനം.
ഭാരതത്തില്‍ പലയിടത്തും തൊഴിലിന്റെ ആചാര്യനായ, തൊഴിലിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച വിശ്വകര്‍മ്മാവിന്റെ ജയന്തിദിനമാണ് തൊഴിലാളിദിനം. തൊഴിലിനു മഹത്വമുണ്ടായിരുന്ന പൗരാണികകാലത്ത് സകലജനങ്ങള്‍ക്കും വിശ്വകര്‍മ്മാവ് ദേവതുല്യനായി ഉയര്‍ന്നിരുന്നു. ജാംഷെഡ്പൂരിലെ ടാറ്റാസ്ഥാപനത്തിലെ തൊഴിലാളികള്‍ വിശ്വകര്‍മ്മജയന്തി ആഘോഷിച്ചു വരുന്നു. ആസ്സാം, യു.പി., മദ്ധ്യപ്രദേശ്, രാജസ്ഥാന്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഇത് വേതനത്തോടുകൂടിയ അവധി ദിവസമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ വിശ്വകര്മ്മപുരസ്കാരം തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭാരതീയ മസ്ദൂര്‍സംഘം വളരെകാലമായി മെയ്ദിനത്തിനുപകരം വിശ്വകര്‍മ്മജയന്തി ദേശീയതൊഴിലാളിദിനമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുവരികയാണ്. മെയ്ദിനം ഒഴിവുദിനമായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ പ്രത്യേകിച്ച് കേരളത്തില്‍ ആ പ്രഖ്യാപനം പിന്‍വലിച്ച് വിശ്വകര്‍മ്മജയന്തി ഒഴിവുദിനമായി പ്രഖ്യാപിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
(അവസാനിച്ചു)
അഡ്വ. സികെ. സജിനാരായണന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: