മട്ടാഞ്ചേരി: ഐക്യബോധത്തോടെയുള്ള ശക്തമായ സമാജമാണ് ക്ഷേത്രങ്ങളുടെ ശക്തിക്കും നിലനില്‍പ്പിനും ആധാരമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു.
ആത്മീയവും ധാര്‍മ്മികവും സഹകരണവുമായുള്ള സമാജസൃഷ്ടിക്കായി മാതൃസമൂഹവും ക്ഷേത്രാധികാരികളും പ്രവര്‍ത്തിക്കണം. ക്ഷേത്രാനുബന്ധമായി പരമ്പരാഗത-പൈതൃക-ധാര്‍മ്മിക മാനബിന്ദുക്കള്‍ നിലനിര്‍ത്താനും സംരക്ഷിക്കാനും തയ്യാറാകണം. ഇതിന് ശക്തവും ഐക്യവുമാര്ന്ന സമാജം അനിവാര്യമാണ്, അവര്‍ കൂട്ടിച്ചേര്‍ത്തു. കരുവേലിപ്പടി മുതലിയാര്‍ രാമേശ്വരം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ‘ക്ഷേത്രവും സമാജവും’ വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ശശികല ടീച്ചര്‍.
ക്ഷേത്രഭൂമിയും സ്വത്തുക്കളും അന്യാധീനപ്പെടുന്നത് ഒഴിവാക്കുന്നതോടൊപ്പം മതപഠനങ്ങളും ധാര്മ്മികപ്രചരണവും സാമുദായിക സാഹോദര്യബന്ധങ്ങള്‍ വളര്‍ത്തുന്നതിലും ക്ഷേത്രഭരണ സാരഥികള്‍ മുന്നിട്ടിറങ്ങണം. സമാജത്തിനും ഭക്തര്ക്കുമുണ്ടാകുന്ന അപചയങ്ങള്‍ ക്ഷേത്രനിലനില്പ്പിനെയും ഭാവിയെയും ബാധിക്കും. വരുംതലമുറയ്ക്ക് ആത്മീയവിഷയങ്ങള്‍ പകര്‍ന്നു നല്കുന്നതില് സമാജിക സംഘടനകള്‍ മുന്നിട്ടിറങ്ങണം. ക്ഷേത്രവും സമാജവും തമ്മിലുള്ള ബന്ധം വൈയക്തികം എന്നതിനെക്കാള്‍ ഐക്യത്തിന്റെയും ശക്തിയുടെയും ധാര്മികതയുടെതുമായി വളരണം, ശശികല ടീച്ചര്‍ പറഞ്ഞു.
ക്ഷേത്രഭരണസമിതി അംഗം സി.ജി.ഗിരീഷ്, പ്രമീള ചന്ദ്രശേഖരന്, ആഘോഷകമ്മറ്റി കണ്‍വീനര്‍ കെ.എന്‍. രാധാകൃഷ്ണപിള്ള, വേലുപിള്ള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: