ക്യാബിനറ്റില്‍ ഒരു മന്ത്രിപോലും അല്ലാത്ത സോണിയാ ഗാന്ധിയാണ് പ്രധാനമന്ത്രി ചമഞ്ഞു നടക്കുന്ന മന്മോഹന് സിംഗിനെ ഭരിച്ചതും ഭരിച്ചുകൊണ്ടിരിക്കുന്നതുമെന്ന് ഒരു പ്രമുഖ മലയാളം ചാനല്‍ പുറത്തുവിട്ട വാര്‍ത്ത ഒരു പുതിയ വാര്‍ത്തയല്ല. ഇന്ത്യയിലെ സാമാന്യ ബുദ്ധിയുള്ള സകലര്‍ക്കും അറിയാവുന്ന യാഥാര്‍ത്ഥ്യം മാത്രമാണ്. പ്രധാനമന്ത്രിയും സോണിയയും ഒരുമിച്ചു നടന്നുവരുമ്പോഴുള്ള മന്മോഹന്റെ ശരീരഭാഷപോലും ഇത് സ്ഥിരീകരിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പരസ്യങ്ങള്‍ക്ക് അനുമതി നല്കുന്നതുപോലും സോണിയയാണെന്ന് വിവരാവകാശ രേഖകള്‍ സ്ഥിരീകരിക്കുമ്പോള്‍ സര്‍ക്കാരിന് പുറത്തുള്ള അധികാര കേന്ദ്രമാണ് സോണിയ എന്ന ബിജെപിയുടെ ആരോപണം ശരിവയ്ക്കുന്നു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ പരസ്യങ്ങള്‍ ഡയറക്ടറേറ്റ് ഓഫ് അഡ്വെര്‍ടൈസിംഗ് ആന്റ് പബ്ലിസിറ്റി വിഭാഗം തയ്യാറാക്കുന്നതുപോലും സോണിയയുടെ നിര്‍ദ്ദേശപ്രകാരമാണ്. പിന്നീടാണ് പാവ പ്രധാനമന്ത്രി അത് കാണുന്നതുപോലും. ഫയലുകള്‍ പരിശോധിക്കാനും വിവരങ്ങള്‍ അറിയിക്കാനും സോണിയയ്ക്ക് ആളുകള്‍ ഉണ്ട്. ഇന്ത്യന്‍ വംശജയല്ലാത്ത, ആര്‍ഷ സംസ്ക്കാരം എന്തെന്നറിയാത്ത, ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ പോലും മനസ്സിലാക്കാന്‍ ഭാഷാ വൈദഗ്ദ്ധ്യമോ വിവേചന ബുദ്ധിയോ ഇല്ലാത്ത ഒരാളാണ് കോടാനുകോടികള്‍ ചെലവിട്ട് തെരഞ്ഞെടുപ്പ് നടത്തി എംപിമാരെ തെരഞ്ഞെടുക്കുന്നതെന്ന് ഇന്ത്യയിലെ ജനകോടികള്‍ അറിയുന്നില്ല.
ഇന്ത്യാ മഹാരാജ്യത്ത് സര്‍ക്കാരില്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടെന്ന യാഥാര്‍ത്ഥ്യമാണ് ഇപ്പോള്‍ വിവരാവകാശ കമ്മീഷന് വഴി സ്ഥിരീകരിച്ചിട്ടുള്ളത്. ഫയലുകള്‍ പോലും സോണിയ ഗാന്ധി പരിശോധിച്ച ശേഷമാണത്രെ പ്രധാനമന്ത്രി കാണുന്നതുതന്നെ. ഇത് ബിജെപിയും നരേന്ദ്രമോദിയും പ്രചരിപ്പിക്കുന്ന അസത്യമാണെന്ന വാദം വിവരാവകാശ കമ്മീഷന് പൊളിച്ചടുക്കി. ഇന്ത്യ എന്ന മഹാരാജ്യത്തിലെ ഭരണകൂടം എന്തുചെയ്യുന്നതും ഹൈക്കമാന്റ് എന്ന് കോണ്‍ഗ്രസുകാര്‍ വിശേഷിപ്പിക്കുന്ന സര്‍വാധിപതി സോണിയാ ഗാന്ധിയുടെ അനുവാദപ്രകാരമാണെന്നത് ഒരു ജനായത്ത ഭരണത്തില്‍ അക്ഷന്തവ്യമായ അപരാധമാണ്. ഭരണഘടനാ സംവിധാനത്തിന് പുറത്തുള്ള ഒരാള്‍ രാജ്യത്തിന്റെ ഭരണനിര്‍വഹണ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഏകാധിപത്യത്തിന് സമമാണ്.
ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ അന്തസ്സും അഭിമാനവുമാണ് ഇത് വ്രണപ്പെടുത്തുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന ചട്ടങ്ങളുടെ ലംഘനവുമാണത്. രാജ്യം ഭരിക്കാന്‍ 56 ഇഞ്ച് നെഞ്ചിന്റെ ആവശ്യമില്ലെന്ന് ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ, ഭരണശേഷി ഗുജറാത്തിന്റെ വികസനത്തില്‍ക്കൂടി ജനങ്ങള്‍ക്ക് മുന്നില്‍ തെളിയിച്ച നരേന്ദ്രമോദിയോട് പറയുന്നത് ബുദ്ധിയും വിവേകവുമില്ലാത്ത അധികാരഭ്രമം ബാധിച്ച ഒരു സ്ത്രീയുടെ ജല്‍പ്പനമായേ കരുതാനാകൂ.
സോണിയാ ഭരണത്തില്‍ പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര നേടിയ വന്‍ സമ്പത്തിന്റെ വിവരങ്ങളും ഇങ്ങ് തെക്ക് ആറന്മുളയിലെ കെജിഎസ് ഗ്രൂപ്പിനെ നിയന്ത്രിക്കുന്നതുപോലും വാദ്രയാ ണെന്നുമുള്ള അറിവ് തന്നെ ജനങ്ങളെ ഞെട്ടിക്കുന്നതാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോഴെല്ലാം അതിന്റെ ഗുണം നേടിയത് പ്രിയങ്ക തന്നെയാണല്ലോ. കോര്‍പ്പറേറ്റ് നിയന്ത്രിത ഭരണം നടത്തുന്ന മന്മോഹനെ വെല്ലുന്ന കോര്‍പ്പറേറ്റ് അടിമയാണ് റോബര്‍ട്ട് വാദ്ര.
നരേന്ദ്രമോദിയെപ്പറ്റിയുള്ള നുണപ്രചാരണങ്ങള്‍ മാത്രം ആയുധമാക്കുന്ന കോണ്‍ഗ്രസിന് തങ്ങളുടെ പത്തുവര്‍ഷത്തെ ഭരണം നാടിന് എന്തുനല്‍കി എന്ന് ഉദ്ഘോഷിക്കാനാകുന്നില്ല. ‘ഗരീബി ഹഠാവോ’ എന്ന ഇന്ദിരാഗാന്ധിയുടെ പഴയ പ്രചാരണം ഇപ്പോഴും ആവര്‍ത്തിക്കുകയാണ്. ദരിദ്രര്‍ക്ക് വീടും വെള്ളവുമില്ലാതെ, ആദിവാസികള്‍ക്ക് ഭക്ഷ്യ-ആരോഗ്യ സുരക്ഷ നല്‍കാതെ ‘വികസനം’ എന്ന മന്ത്രം ജപിക്കുന്ന കോണ്‍ഗ്രസ് വികസനം കൊണ്ടുദ്ദേശിക്കുന്നത് സ്വന്തം കീശയുടെ വികസനമാണോ അതോ ജനക്ഷേമ വികസനമാണോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്. രണ്ടു തവണത്തെ മന്മോഹന് സിംഗ് ഭരണത്തിന് ഇന്ത്യയെ ലോകശക്തികളുടെ മുന്പില് ഉയര്ത്തിക്കാണിക്കാനായില്ല. എന്നാല്‍ നരേന്ദ്രമോദിയുടെ ഗുജറാത്ത് മോഡല്‍ അമേരിക്ക പോലും അഭിനന്ദിക്കുന്നു. അധികാരത്തിനുള്ള വ്യഗ്രതയില്‍ അര്‍ത്ഥശൂന്യമായ ജല്പ്പനങ്ങള് നടത്തരുതെന്ന് പോലും അറിയാത്ത രാഷ്ട്രീയ നിരക്ഷരയാണ് പ്രിയങ്കാഗാന്ധിയും സോണിയാഗാന്ധിയും ‘കിരീടാവകാശി’ രാഹുലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: