ലോകജനതയുടെ പലായനം ഗ്രാമങ്ങളില്‍നിന്നും നഗരങ്ങളിലേക്കാണ്. ശതലക്ഷക്കണക്കിനാളുകളാണ് ഗ്രാമങ്ങള്‍ ഉപേക്ഷിച്ച് പട്ടണങ്ങളില്‍ ചേക്കേറുന്നത്. കച്ചവടത്തിനായും തൊഴിലിനായും വ്യവസായത്തിനായും നഗരങ്ങളില്‍ എത്തിച്ചേരുന്നവര്‍ വര്‍ധിച്ചുവരികയാണ്. കൂടുതല്‍ സൗകര്യങ്ങള്‍ക്കായി നഗരങ്ങളില്‍ കുടിയേറുന്നവരും നിരവധിയാണ്. അതുകൊണ്ട് ഗ്രാമങ്ങളുടെ തന്നെ നഗരവല്‍ക്കരണം ലോകമെമ്പാടും നടക്കുന്ന പ്രതിഭാസമാണ്. എന്നാല്‍ മറ്റു ഗ്രാമങ്ങളുടെ ചെലവിലാണ് നഗരവല്‍ക്കരണം നടക്കുന്നതെന്നാണ് വസ്തുത. ഗ്രാമങ്ങള്‍ നഗരവല്‍ക്കരണത്തിനായി പാറയും പുഴമണലും കുന്നിടിച്ച് മണ്ണും ശുദ്ധജലവും നഗരങ്ങളിലേക്ക് എത്തിച്ചു കൊടുക്കുന്നു. പകരം ഏറ്റുവാങ്ങുന്നതോ നഗരങ്ങളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന നല്ലൊരു പങ്ക് ഖരമാലിന്യങ്ങളും. നഗരങ്ങളില്‍ റോഡുകളും അംബരചുംബികളായ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും ഉയരുന്നു. തോടുകളും ഇടതോടുകളും പുഴതീരവും കായലോരവും കടല്‍തീരവും പാടശേഖരങ്ങളും ചതുപ്പുകളും നികത്തിയെടുത്ത് നഗരങ്ങള്‍ വികസിക്കുന്നു. കുടിവെള്ളക്ഷാമവും മലിനീരണവും നഗരങ്ങള്‍ ഏറ്റുവാങ്ങുന്നു. കോണ്‍ക്രീറ്റ് സൗധങ്ങളും റോഡുകളും നഗരങ്ങളിലെ അന്തരീക്ഷ ഊഷ്മാവ് രാത്രിയും പകലും ഒരുപോലെ ഉയര്‍ത്തുന്നു. ഇത് എസി, ഫാന്‍, മറ്റു ശീതീകരണ ഉപകരണങ്ങള്‍ എന്നിവയുടെ ഉപയോഗം വര്‍ധിപ്പിക്കുന്നു. തുടര്‍ന്ന് വൈദ്യുതിക്ഷാമം രൂക്ഷമായി മാറുന്നു.
ഇന്ന് നഗരങ്ങള്‍ വന്‍ ഊര്‍ജ്ജപ്രതിസന്ധിയെ നേരിടുകയാണ്. പട്ടണപ്രദേശങ്ങളിലെ ചുരുങ്ങിയ സ്ഥലത്ത് ആയിരക്കണക്കിന് വീടുകളും വ്യവസായശാലകളും കച്ചവട-വാണിജ്യ സ്ഥാപനങ്ങളും ബാങ്കുകളും തിയേറ്ററുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും ക്രമാതീതമായി ഊര്‍ജ്ജം ഉപയോഗിക്കുന്നതുകൊണ്ടും ഫോസില്‍ ഇന്ധന ക്ഷാമം മൂലവും വിലവര്‍ധനവു കാരണവും ഊര്‍ജ്ജ പ്രതിസന്ധി നഗരത്തിലെ എല്ലാ മേഖലയിലേക്കും പടരുന്നു. അങ്ങനെ നഗരങ്ങളിലെ ജനസാന്ദ്രതയും വാഹനക്കുരുക്കും മലിനീകരണവും കുടിവെള്ളക്ഷാമവും ഊര്‍ജക്ഷാമവും അവയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുന്നു. ലോകം മുഴുവനും ഇത് തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്ര സംഘടന 2014 ഏപ്രില്‍ 22 ലെ ഭൗമദിനാചരണത്തിന് ഹരിത നഗരങ്ങള്‍ എന്ന ആപ്തവാക്യം തിരഞ്ഞെടുത്തത്. നഗരങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ബോധവല്‍ക്കരണം വഴി സുസ്ഥിരവും ആരോഗ്യകരവുമായ നഗരപരിസ്ഥിതി സൃഷ്ടിക്കലാണ് ഇതുകൊണ്ട് ഐക്യരാഷ്ട്ര സംഘടന ലക്ഷ്യം വയ്ക്കുന്നത്.
ലോകത്തെമ്പാടും ഉടലെടുക്കുന്ന ഹരിതസമൂഹങ്ങള്ക്ക് മാത്രമേ ലോകനഗരങ്ങള്‍ നേരിടുന്ന ഊര്‍ജ്ജ പ്രതിസന്ധി പോലുള്ള പ്രശ്നങ്ങളെ നേരിടാനാകൂ. ലോകജനസംഖ്യയുടെ പകുതിയിലധികം പേരും താമസിക്കുന്നത് നഗരങ്ങളിലാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്നങ്ങള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ ഹരിതനഗരങ്ങള്‍ സൃഷ്ടിക്കുകയല്ലാതെ വേറെ പോംവഴികളൊന്നുമില്ലെന്നതാണ് വാസ്തവം. കാലാവസ്ഥാ വ്യതിയാനത്തിലൂടെയുള്ള പ്രകൃതി ദുരന്തങ്ങള്‍ കുറയ്ക്കുവാനും നേരിടുവാനും ലോകനഗരങ്ങളെ സുസജ്ജമാക്കണം. അതിനായി നമ്മുടെ നഗരങ്ങളുടെ ഊര്‍ജ്ജസ്രോതസ്സുകള്‍ കഴിവുറ്റതും ഗുണപരവുമായ പാരമ്പര്യേതര മാഗ്ഗങ്ങളിലൂടെയാക്കി പുനഃസൃഷ്ടിക്കണം. എങ്കില്‍ മാത്രമേ നഗരജനസാന്ദ്രത വളരുന്നതും കാലാവസ്ഥാ വ്യതിയാന പ്രതിസന്ധി സൃഷ്ടിക്കുന്നതുമായ പ്രശ്നങ്ങളെ നഗരങ്ങള്‍ക്ക് നേരിടാനാകൂ. അതുകൊണ്ടാണ് ഈ വര്‍ഷത്തെ ലോകഭൗമദിനാചരണത്തില് ഹരിതനഗരമെന്ന ആശയത്തിന് ഐക്യരാഷ്ട്ര സംഘടന ഇത്രയും പ്രാധാന്യം നല്‍കുന്നത്.
നഗരങ്ങള്‍ പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളില്‍ മുതല്മുടക്കുവാനാണ് ഐക്യരാഷ്ട്ര സംഘടന ആഹ്വാനം ചെയ്യുന്നത്. ഓരോ വര്‍ഷവും ലോകത്തിലെ ഏകദേശം 190 രാഷ്ട്രങ്ങളാണ് ഏപ്രില്‍ 22 ലോക ഭൗമദിനമായി ആചരിക്കുന്നത്. 1970 മുതല്‍ ലോകം എല്ലാ വര്‍ഷവും ഏപ്രില്‍ 22 ലോകഭൗമദിനമായി ആചരിച്ചുവരുന്നുണ്ട്. 1969 ല്‍ കാലിഫോര്‍ണിയയിലെ സാന്റാ ബാര്‍ബറയിലുണ്ടായ വന്‍ എണ്ണചോര്‍ച്ച ഭൂമിയ്ക്ക് സൃഷ്ടിച്ച കനത്ത പ്രതിസന്ധി ലോകത്തെ അറിയിക്കാനാണ് അമേരിക്കന്‍ സെനറ്ററായിരുന്ന ഗോലോര്ഡ് നെല്‍സണ്‍ ഭൗമദിനാചരണത്തെക്കുറിച്ചുള്ള ചിന്ത ആദ്യമായി മുന്നോട്ടുവച്ചത്. കോടിക്കണക്കിന് ജീവജാലങ്ങളുടെ നിലനില്‍പ്പിന് ആധാരമായ ഭൂമിയെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം ലോകരാഷ്ട്രങ്ങള്‍ ഏറ്റെടുത്തതിന്റെ സൂചനയാണ് എല്ലാ വര്‍ഷവുമുള്ള ഏപ്രില്‍ 22 ലെ ഭൗമദിനാചരണം. ഇന്ന് ലോകത്തിലെ വിവിധരാജ്യങ്ങളിലെ കോടിക്കണക്കിനാളുകളാണ് ലോകഭൗമദിനാചരണ പരിപാടികളില്‍ പങ്കാളികളാകുന്നത്. ഇതിന്റെ ഭാഗമായി 2012 ല്‍ ഒരു ശതകോടി മരങ്ങളാണ് ലോകമെമ്പാടും നട്ട് സംരക്ഷിച്ചത്. ലോകഭൗമദിനാചരണത്തിന്റെ 44-ാം വര്‍ഷമാണ് 2014. ഈ ദിവസം ഭൂമിയെ സംരക്ഷിക്കുവാനുള്ള നയങ്ങള്‍ക്കും പദ്ധതികള്‍ക്കും രൂപം നല്കി നടപ്പിലാക്കുവാനുള്ള പ്രോത്സാഹനമാണ് ഭരണകര്‍ത്താക്കള്‍ ജനങ്ങള്‍ക്ക് നല്‍കേണ്ടത്.
ഭൂമി സംരക്ഷിക്കപ്പെടണമെങ്കില്‍ വായുവും വെള്ളവും മണ്ണും സംരക്ഷിക്കപ്പെടണം. എങ്കില്‍ മാത്രമേ ലോകത്ത് സുസ്ഥിരവികസനം സാധ്യമാകൂ. ഭൂമുഖത്തെ വനവും കടലും ജലസ്രോതസ്സുകളും കാര്‍ഷിക മേഖലയും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇത് മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളുടെയും നിലനില്‍പ്പിന് അത്യന്താപേക്ഷിതവുമാണ്. മുമ്പിവിടെ ജീവിച്ച തലമുറ നമുക്കായി ശേഷിപ്പിച്ച ഭൂമിയെ പരുക്കേല്പ്പിക്കാതെ വരുംതലമുറയ്ക്ക് നല്‍കേണ്ടതുണ്ട്. നഗരങ്ങളുടെ വളര്‍ച്ചയ്ക്കായി ഗ്രാമങ്ങളുടെ മേല്‍ കനത്ത സമ്മര്ദ്ദമേല്പ്പിക്കുന്നത് ഗ്രാമ-നഗര നിലനില്‍പ്പിനുമേല്‍ കരിനിഴല്‍ വീഴ്ത്തും. ഈ തിരിച്ചറിവില്‍നിന്നാണ് ഹരിതനഗരങ്ങള്‍ എന്ന ആശയത്തിന്റെ ഉറവിടം. ഐക്യരാഷ്ട്രസംഘടന മുന്നോട്ടുവെച്ച ആപ്തവാക്യത്തോട് പ്രതികരിച്ച ചില രാജ്യങ്ങളുടെ നയപരിപാടികള്‍ ചുവടെ ചേര്‍ക്കുന്നു:
ആഫ്രിക്കയിലെ എത്യോപ്യയില്‍ അഷെഗോഡ കാറ്റാടി യന്ത്രങ്ങളുടെ പാടത്തുനിന്നും മണിക്കൂറില്‍ 400 ദശലക്ഷം കിലോവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കപ്പെടുന്നത്. എത്യോപ്യയുടെ ഊര്ജആവശ്യങ്ങളുടെ സിംഹഭാഗവും പാരമ്പര്യേതര ഊര്ജസ്രോതസുകളില്നിന്നാണത്രെ! പാരീസ് നഗരം വായുമലിനീകരണം മൂലം മിക്കവാറും ദിവസങ്ങളില്‍ കനത്ത പുകമഞ്ഞിന്റെ പിടിയിലാണ്. പൊടിപടലങ്ങള്‍ ഒരു ക്യൂബിക് മീറ്ററില്‍ 180 മൈക്രോഗ്രാം എന്ന നിലയിലെത്തി. ക്യൂബിക് മീറ്ററില്‍ 80 മൈക്രോഗ്രാം എന്ന നിലയില്‍ അന്തരീക്ഷത്തിലെ പൊടിപലടങ്ങളെ പിടിച്ചുനിര്‍ത്തുവാന്‍ വേണ്ടി നഗരത്തിലെ 50 ശതമാനം വാഹനങ്ങളെയും നിരോധിച്ചു. ചൈനീസ് നഗരങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ഒരു നടപടിയാണ് പാരീസില്‍ പരീക്ഷിച്ചത്. ഒറ്റസംഖ്യയുള്ള നമ്പറുകളുള്ള കാറുകള്‍ക്ക് ഒരു ദിവസം നിരത്തിലിറങ്ങുന്നതിന് നിരോധനം. അടുത്ത ദിവസം ഇരട്ടനമ്പറുകളുള്ള കാറുകള്‍ക്ക് നിരോധനം. വൈദ്യുതിയിലും ഡീസലിലും ഓടുന്ന ഹൈബ്രിഡ് കാറുകള്‍ക്ക് നിരോധനം ബാധകമല്ലതാനും. പൊതുയാത്രാ സൗകര്യങ്ങളായ ബസുകളിലെയും ട്രെയിനുകളിലെയും യാത്രകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. നഗരത്തില്‍ ഇത് നടപ്പിലാക്കുവാന്‍ 60 ചെക്ക്പോസ്റ്റുകളിലായി 700 പോലീസുദ്യോഗസ്ഥരെ അധികമായി നിയോഗിച്ചു. പാരീസ് നഗരത്തില്‍ ഈ നടപടിമൂലം പൊടിപലടം മൂലമുള്ള മലിനീകരണം ഗണ്യമായി കുറഞ്ഞു.
വാഹനങ്ങളില്‍ പാരമ്പര്യ ഊര്‍ജസ്രോതസ്സുകള്‍ ഉപയോഗിക്കുന്നത് കുറയ്ക്കുവാനായി പടിഞ്ഞാറെ കാനഡയില്‍ ഹോട്ടലുകളോട് അനുബന്ധിച്ച് വാഹനങ്ങളില്‍ വൈദ്യുതി ചാര്‍ജ് ചെയ്യുവാനുള്ള നിരവധി സ്റ്റേഷനുകള്‍ സ്ഥാപിച്ചു. ഇത് വൈദ്യുതിയില്‍ ഓടുന്ന വാഹന ഉപയോഗം ഗണ്യമായി വര്‍ധിപ്പിച്ചു. ഒപ്പം വായുമലിനീകരണം കുറക്കുവാനും കഴിഞ്ഞു. ഹോട്ടലുകളോടനുബന്ധിച്ചുള്ള വൈദ്യുതി ചാര്ജറുകളില്നിന്നും വൈദ്യുതി ചാര്ജുചെയ്യുവാനുള്ള സംവിധാനം പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ കഴിയുന്നതിനാല്‍ പരിപാടി വന്‍വിജയമായിരിക്കുകയാണ്. അമേരിക്കയില്‍ സഹകരണ മേഖലയില്‍ നടപ്പിലാക്കിയിരിക്കുന്ന സൗരോര്‍ജ വൈദ്യുതി ഉല്പാദനവും വിതരണവും പ്രായോഗികമായി വിജയിച്ചിരിക്കുകയാണ്. അംഗങ്ങള്‍ക്കുള്ള സൗരോര്‍ജ വൈദ്യുതി വിതരണത്തില്‍ മിഡ്വെസ്റ്റ് സംഘം വന്‍വിജയം നേടിയിരിക്കുന്നു. ബോസ്റ്റണ്‍ നഗരത്തില്‍ ബൈക്കുകള്‍ ഷെയര്‍ ചെയ്യുവാന്‍ അനുവദിക്കുന്നതുമൂലം തടിയന്മാരുടെ എണ്ണം കുറയ്ക്കുവാന്‍ കഴിയുന്നുവെന്നാണ് മേയര്‍ മാര്‍ട്ടി വാഷ് പറയുന്നത്. “ബെക്കില് സഞ്ചരിക്കുക ഡോക്ടറെ അകറ്റുക”യെന്ന മുദ്രാവാക്യത്തിന് ഇവിടെ വന്‍പ്രചാരമാണ് ലഭിച്ചിരിക്കുന്നത്. ബൈക്കിന് വാടക പിരിക്കുമെങ്കിലും ഹെല്‍മറ്റ് ഉപയോഗത്തിന് നല്‍കുന്നത് സൗജന്യമായാണ്. ഈ സംവിധാനം സമൂഹത്തിലെ താഴ്ന്ന വരുമാനക്കാര്‍ക്ക് ഉപകാരപ്രദമാണ്.
കാനഡയിലെപ്പോലെ കിഴക്കന്‍ യൂറോപ്പിലും വൈദ്യുതി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വര്‍ധിച്ചുവരികയാണ്. ഈ വൈദ്യുതി ഉല്‍പ്പാദനം സൗരോര്‍ജം ഉപയോഗിച്ചാണെന്നു മാത്രം. ചാര്‍ജിംഗ് സ്റ്റേഷനുകളെ ‘സ്റ്റേട്രോബറി മരങ്ങള്‍’ എന്നാണ് വിളിക്കുന്നത്. സെര്‍ബിയ, ബോസ്നിയ, ഹെര്‍സെഗോവിന എന്നിവിടങ്ങളില്‍ സോളാര്‍ വൈദ്യുതിചാര്ജിംഗ് സ്റ്റേഷന് വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നു. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ഒരു കമ്പനി ഇത്തരം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ അമേരിക്കയില്‍ വ്യാപകമാക്കുവാന്‍ പദ്ധതി തയ്യാറാക്കി കഴിഞ്ഞു. ഇത് പ്രാവര്‍ത്തികമാകുമ്പോള്‍ ഡീസല്‍, പെട്രോള്‍ വാഹനങ്ങളുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാനാകും. പാരീസിലെ നോട്ടര്‍ഡാം കത്തീഡ്രല്‍ പള്ളിയില്‍ ഈയിടെ 400 എഇഡി ലൈറ്റുകളാണ് പുതിയതായി സ്ഥാപിച്ചത്. പഴയ ലൈറ്റുകള്‍ 140 കിലോവാട്ട് വൈദ്യുതി ഉപയോഗിച്ചിരുന്നത് എഇഡി ലൈറ്റിന് വഴിമാറിയപ്പോള്‍ ഉപയോഗം വെറും 30 കിലോവാട്ട് മാത്രമായി കുറയ്ക്കുവാന്‍ കഴിഞ്ഞു. അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിയുള്ള ചെലവും ഗണ്യമായി കുറഞ്ഞതായി പള്ളി അധികാരികള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഡെട്രിയോട്ട് സിറ്റിയിലെ ഹൈലാന്റ് പാര്‍ക്കിലെ തെരുവുവിളക്ക് കത്തുന്നത് സൗരോര്‍ജ പാനല്‍ ഉപയോഗിച്ചാണ്. ഇതുമൂലം വൈദ്യുതിയുടെ പൊതുവിതരണം കൂടുതല്‍ ഭാഗത്തേക്ക് വ്യാപിപ്പിക്കാനായി. യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയ്സിലെ ഒരു സംഘം ഗവേഷകര്‍ പ്ലാസ്റ്റിക്കില്‍നിന്നും ഡീസല്‍ ഉണ്ടാക്കുവാനുള്ള ഉദ്യമത്തിലാണ്. പ്രതിവര്‍ഷം അമേരിക്കയില്‍ മാത്രം 100 ശതകോടി പ്ലാസ്റ്റിക് സഞ്ചികളാണ് മാലിന്യമായി പുറന്തള്ളുന്നത്. ഇത് സമുദ്രത്തിലും ജലാശയങ്ങളിലുമെത്തി ആയിരക്കണക്കിന് ജലജീവികളാണ് വര്‍ഷാവര്‍ഷവും ചത്തൊടുങ്ങുന്നത്. തിമിംഗലങ്ങള്‍, ഡോള്‍ഫിനുകള്‍, കടലാമകള്‍, കടല്പക്ഷികള്, കടല്‍ പന്നികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഗവേഷകരുടെ ഈ പരിശ്രമം വിജയം കണ്ടാല്‍ രക്ഷപ്പെടുക ലക്ഷക്കണക്കിന് വന്യമൃഗങ്ങളും ജലജീവികളുമായിരിക്കും.
2015ഓടെ ഭൂട്ടാനില്‍ 100 ശതമാനവും ജൈവരീതിയിലുള്ള കൃഷിയായിരിക്കും നടപ്പിലാവുക. ലോസ്ഏഞ്ചല്‍സ്, കാലിഫോര്‍ണിയ, ഇതുകൂടാതെ നിരവധി ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും സൈക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളാണ് ഭൗമദിനത്തോടനുബന്ധിച്ച് നടപ്പാക്കുന്നത്. ലോകം മുഴുവന്‍ ഭൂമിയെ സംരക്ഷിക്കുവാനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുമ്പോള്‍ കേരളവും നമ്മുടെ നഗരങ്ങളും 2014 ലോകഭൗമദിനത്തോട് അനുകൂലമായ നടപടികള്‍ സ്വീകരിക്കാത്തത് ജനവിരുദ്ധ നിലപാടുകള്‍ കൊണ്ടാണ്. കാറ്റില്‍നിന്നും സൂര്യപ്രകാശത്തില്‍നിന്നും തിരമാലയില്‍നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് ഉപയോഗിക്കാമെന്നിരിക്കെ സംസ്ഥാനത്തിന്റെ ഇക്കാര്യത്തിലുള്ള നിലപാടെന്താണ്? സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കുവാന്‍ നഗരങ്ങള്‍ എന്ത് ചെയ്യും? പൊതുവാഹന സൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുവാനും വൈദ്യുതി കാറുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും നഗരങ്ങള്‍ മരങ്ങള്‍ നട്ട് ഹരിതവല്ക്കരിക്കുവാനും സര്‍ക്കാര്‍ പരിശ്രമിച്ചില്ലെങ്കില്‍ 2014ലെ ഭൗമദിനാചരണത്തിന് അര്‍ത്ഥമില്ലാതാകും.
ഡോ.സി.എം ജോയ്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: