ഭോപ്പാല്‍: ആം ആദ്മി പാര്‍ട്ടി ദേശീയ വക്താവ് ഷാസിയ ഇല്‍മിക്കു നേരെ അജ്ഞാതരുടെ ആക്രമണം. ഭോപ്പാലില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഞായറാഴ്ച ഷാസിയ ഇല്‍മിയുടെ റാലിക്കു നേരെ കല്ലേറുണ്ടായി.
രാത്രി 9.30ന് കമാല്‍ സ്ക്വയറില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെ ഒരു സംഘം ആളുകള്‍ കല്ലെറിയുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ആം ആദ്മി പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്കി.
അജ്ഞാതരായ അക്രമികളുടെ പേരില്‍ കേസെടുത്തതായി പൊലീസ് പറഞ്ഞു. റാലി വീഡിയോയില്‍ പകര്‍ത്തിയിരുന്നതിനാല്‍ അതിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
നളന്ദയിലെ എഎപി സ്ഥാനാര്‍ത്ഥി പ്രണബ് പ്രകാശ് ഉദര്ഭു ഗ്രാമത്തില്‍ പ്രചരണത്തിനായി എത്തിയപ്പോള്‍ ഇരുപത്തിയഞ്ചോളം വരുന്ന സംഘം കാര്‍ തടഞ്ഞു. കാറില്‍ നിന്ന് പ്രകാശിനെ വലിച്ചിറക്കിയ അക്രമികള്‍ കമ്പുകളും മറ്റും ഉപയോഗിച്ച് അടിക്കുകയായിരുന്നെന്ന് എഎപി പ്രവര്‍ത്തകര്‍ പറഞ്ഞു. ആക്രമണത്തില്‍ കാറിനും കേടുപാട് പറ്റി.
സംഭവത്തെ തുടര്‍ന്ന് എഎപിയുടെ നേതൃത്വത്തില്‍ ജില്ലാ മജിസ്ട്രേറ്റിന്റേയും പൊലീസ് സൂപ്രണ്ടിന്റെയും വീടിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. ജനതാദള്‍ യു പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് എഎപി ആരോപിച്ചു. ഏപ്രില്‍ 17നാണ് നളന്ദയില്‍ വോട്ടെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: