കൊല്‍ക്കത്ത: കടുംപിടുത്തം ഉപേക്ഷിച്ച്, ഇലക്ഷന് കമ്മീഷന് നിര്‍ദേശിച്ച ഏഴ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സമ്മതിച്ചു. ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള ഉത്തരവ് പുനപ്പരിശോധിക്കണമെന്ന മമതയുടെ ആവശ്യം കമ്മീഷന് തള്ളിയിരുന്നു. ഇന്നു പത്തുമണിയോടെ നിര്‍ദേശം നടപ്പിലാക്കണമെന്നും സര്‍ക്കാരിന് കമ്മീഷന് അന്ത്യശാസനം നല്കി. ഈ സാഹചര്യത്തിലാണ് മമതയുടെ കീഴടങ്ങല്‍.
നാല് എസ്പിമാര്, ഒരു കളക്ടര്‍, രണ്ട് സബ് കളക്ടര്‍മാര്‍ എന്നിവരെ സ്ഥലംമാറ്റണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് തിങ്കളാഴ്ച ഉത്തരവിട്ടത്. ഉദേ്യാഗസ്ഥരെക്കുറിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാതിപ്പെട്ടതിനാലാണിതെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി. എന്നാല്‍ താന്‍ ഭരിക്കുമ്പോള്‍ ഏതെങ്കിലും ഉദ്യോഗസ്ഥരെ മാറ്റാന്‍ ഇലക്ഷന് കമ്മീഷന് സാധിക്കുമെങ്കില്‍ അതുകാണട്ടെയെന്ന് മമത വെല്ലുവിളിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥരെ സംബന്ധിച്ച തീരുമാനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കമ്മീഷന് കത്തയച്ചു.
പക്ഷേ, കത്ത് തള്ളിയ കമ്മീഷന് സ്വരം കടുപ്പിക്കുകയായിരുന്നു. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണങ്കില്‍ ചില മേഖലകളില്‍ വോട്ടെടുപ്പ് മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യേണ്ടിവരുമെന്ന് ഒരവസരത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിരുന്നു. ഇതെ തുടര്‍ന്നാണ് മമതയുടെ കീഴടങ്ങല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: