രാഷ്ട്രീയത്തില്‍ സാമ്യവാദം, സംഘടനാ പ്രവര്‍ത്തനത്തില്‍ കാര്‍ക്കശ്യം, സ്വന്തം കര്‍മ്മ ക്ഷേത്രമായ സാഹിത്യത്തില്‍ ഇക്കിളിപ്പെടുത്തുന്ന ഭാവാവിഷ്കാരത്തില്നിന്നും ഇരുത്തം വന്ന ആഖ്യാന കൗശലത്തോളമെത്തിയ വളര്‍ച്ച, വിശ്വാസത്തില്‍ അജ്ഞേയതാ വാദത്തില്‍നിന്നു തുടങ്ങി കടുത്ത ഗുരുവായൂരപ്പ ഭക്തിയിലെത്തുന്ന സമീപനം-ഉണ്ണിക്കൃഷ്ണന് പുതൂരിനെക്കുറിച്ച് ഒറ്റ നോട്ടത്തില്‍ ഒരു സഹൃദയന് തോന്നാവുന്ന അഭിപ്രായമായിരിക്കും ഇത്.
രാഷ്ട്രീയത്തിലെ സാമ്യവാദം അദ്ദേഹം വളര്‍ന്ന ദരിദ്രമായ ചുറ്റുപാടിന്റെ പ്രതികരണമായിരിക്കാം. സംഘടനാ പ്രവര്‍ത്തനം അദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന ഗുരുവായൂര്‍ ദേവസ്വത്തിലെ ജോലികള്‍ക്കിടയില്‍ നേരിടേണ്ടിവന്ന ഒട്ടും തൃപ്തികരമല്ലാത്ത അനുഭവങ്ങളായിരിക്കാം.
സാഹിത്യകാരനായ ഉണ്ണിക്കൃഷ്ണന് പുതൂര്‍ ഒരു കവിയായാണ് ഈ രംഗത്തു പ്രവേശിക്കുന്നത്. ധാരാളം കവിതകളും ചെറുകഥകളും അദ്ദേഹത്തിന്റേതായുണ്ട്. മലയാളത്തില്‍ തകഴിക്കും കേശവദേവിനും ഉറൂബിനും പൊറ്റെക്കാടിനും പിന്നാലേ വന്ന തലമുറയിലെ എഴുത്തുകാരനാണ് ഉണ്ണിക്കൃഷ്ണന് പുതൂര്‍. തന്റെ തലമുറയില്‍ എംടിയേയും മാധവിക്കുട്ടിയേയും ടി. പത്മനാഭനേയും പോലെയുള്ള, പ്രഗത്ഭരായ ഒട്ടേറെ എഴുത്തുകാരുടെ ഇടയിലാണ് ഉണ്ണിക്കൃഷ്ണന് പുതൂര്‍ നോവലിസ്റ്റായി പ്രത്യക്ഷപ്പെടുന്നത്.
ആഖ്യാന ഭംഗികൊണ്ടും ക്രാഫ്റ്റ്കൊണ്ടും ഒന്നിനൊന്നു മികച്ചവരായിരുന്നു അദ്ദേഹത്തിന്റെ തലമുറയിലെ മിക്ക എഴുത്തുകാരും. ഉണ്ണിക്കൃഷ്ണന് അതില്‍ ഭാഷയിലെ ലാളിത്യവും സമീപനത്തിലെ ആര്‍ജ്ജവവും കൊണ്ട് വേറിട്ടു നില്ക്കുന്നു. എന്നാല്‍ അദ്ദേഹം സഹൃദയരുടെ ശ്രദ്ധ പിടിച്ചു പറ്റിയത് അശ്ലീലത്തോളം എത്താവുന്ന തന്റെ രചനാ ശൈലിയാലാണത്രെ.
ആനപ്പക പോലുള്ള നോവലുകളിലും ചില കഥകളിലും ചില ഭാഗങ്ങള്‍ വീട്ടുകാരോടൊപ്പമിരുന്നു വായിക്കാന്‍ പറ്റാത്തവയെന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്. എനിക്കു തോന്നുന്നത് തന്റെ കാലഘട്ടത്തിലെ പ്രതിഭാ സമ്പന്നരായ എഴുത്തുകാരില്‍നിന്ന് വേറിട്ട് തന്റെ ശബ്ദം കേള്‍പ്പിക്കാന്‍ ആ ആഖ്യായികാകാരന്‍ പ്രയോഗിച്ച രചന തന്ത്രമായിരുന്നു അതെന്നാണ്.
ഗുരുവായൂരും പരിസരവുമാണ് ഉണ്ണിക്കൃഷ്ണന്റെ നോവലുകളുടെ ചുറ്റുപാട്. താന്‍ കണ്ടറിഞ്ഞ, താന്‍ അനുഭവിച്ച കാര്യങ്ങളും നേരിട്ടറിയാവുന്ന കഥാപാത്രങ്ങളുമാണ് ഉണ്ണിക്കൃഷ്ണന്റെ നോവലുകളിലും കഥകളിലും കാണുക. അവിഹിത ഗര്‍ഭവും രോഗപീഡയും മൃതശരീരങ്ങളും ഈ നോവലിസ്റ്റിന്റെ കഥകളില്‍ കാണാം.
ഇടത്തരം മനുഷ്യരാണ് കഥാപാത്രങ്ങള്‍. ഇടത്തരക്കാരന്റെ ദുരഭിമാനവും മാന്യത നിലനിര്‍ത്താനുള്ള വെപ്രാളവും ഒരിക്കലും മികച്ച നിലവാരത്തിലെത്താത്ത പ്രതിഭയും ഉണ്ണിക്കൃഷ്ണന് അതീവ ഹൃദ്യമായും കൗശലത്തോടെയും തന്റെ കൃതികളില്‍ ആവിഷ്കരിക്കുന്നു. കാപട്യത്തിനു ചെന്നെത്താനുള്ള അഭയകേന്ദ്രമായി ക്ഷേത്രങ്ങളെ കാണുന്ന സമൂഹവും ഇദ്ദേഹത്തിന്റെ കൃതികളില്‍ കാണാം.
ഈയൊരു സാഹചര്യം അമ്പതുകള്‍ക്കു ശേഷമുള്ള മലയാള കഥാ സാഹിത്യത്തില്‍ പുതിയതായിരുന്നില്ല. അതിനോടൊപ്പമാണ് നേരത്തേ ചൂണ്ടിക്കാട്ടിയ അശ്ലീല സ്പര്‍ശമുള്ള രചനാരീതി ഉണ്ണിക്കൃഷ്ണന് പരീക്ഷിച്ചത്. പല കേന്ദ്രങ്ങളിലും നിന്നു പരിഭവവും എതിര്‍പ്പുകളും ഉണ്ടായെങ്കിലും തന്റെ തലമുറയിലെ ശ്രദ്ധിക്കപ്പെടേണ്ട എഴുത്തുകാരന് എന്ന പ്രസിദ്ധി അദ്ദേഹം നേടിയെടുത്തത് സവിശേഷമായ ഈ രചനാ രീതികൊണ്ടാണ്.
എന്തും ആരോടും വെട്ടിത്തുറന്നു പറയുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്. ഇത് എംടിയേയും സുകുമാര്‍ അഴീക്കോടിനേയും പോലുള്ളവരുടെ ശത്രുത നേടിക്കൊടുത്തു.
ഗുരുവായൂര്‍ ദേവസ്വത്തിലെ ജീവനക്കാരനായിരുന്നെങ്കിലും ആദ്യകാലങ്ങളില്‍ സംഘടനാ പ്രവര്‍ത്തനത്തോടു കാണിച്ച ആത്മാര്‍ത്ഥത ഈശ്വരനോട് അദ്ദേഹം കാണിച്ചിരുന്നുവോ എന്നു സംശയമുണ്ട്. എന്നാല്‍, ‘വിധിയന്ത്രത്തിരിപ്പു’ കൊണ്ടാവാം, ഒടുവില്‍ തികഞ്ഞ ഈശ്വര ഭക്തനായി ഉണ്ണിക്കൃഷ്ണന് പുതൂര്‍ മാറുന്നതു കാണാം. ഗുരുവായൂരപ്പനു കുന്നിക്കുരു മാല തുടങ്ങിയ കൃതികള്‍ ആ ഈശ്വര ഭക്തിയുടെ തെളിവുകളത്രെ.
പരമഭാഗവതാനായ ആഞ്ഞം തിരുമേനിയോട് അടുത്തുനിന്ന ഭക്തന്മാരില് ഒരാളായിരുന്നു ഉണ്ണിക്കൃഷ്ണന് പുതൂര്‍. ആഞ്ഞത്തിന്റെ നല്ലൊരു ജീവചരിത്രം ഉണ്ണിക്കൃഷ്ണന് എഴുതിയിട്ടുണ്ട്. അവസാനകാലത്ത് ഈശ്വര സ്തുതിപരമായ കവിതകളും അദ്ദേഹം എഴുതി.
അങ്ങനെ തന്റെ സാമ്യവാദവും സംഘടനാ പ്രവര്‍ത്തനവും സാഹിത്യ പ്രവര്‍ത്തനവും എല്ലാം ഗുരുവായൂരപ്പനു സമര്‍പ്പിച്ചുകൊണ്ടാണ് അദ്ദേഹം ജീവിതത്തിന്റെ അവസാന നാളുകള്‍ പിന്നിട്ടത്.
മലയാളിക്കു മറക്കാനാവാത്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ച ഉണ്ണിക്കൃഷ്ണന് പുതൂര്‍ യഥാര്‍ത്ഥത്തില്‍ മാനസികമായും സാമൂഹികമായും സംഭവ ബഹുലമായ ജീവിതം നയിച്ച മറ്റൊരു കഥാപാത്രമായിരുന്നില്ലേ.
പി. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: