ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിലെ മൂന്നു പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കിയതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്കിയ പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. ശാന്തന്, മുരുകന്, പേരറിവാളന് എന്നിവരുടെ വധശിക്ഷ ഫെബ്രുവരി 18നാണ് സുപ്രീംകോടതി ജീവപര്യന്തമായി ഇളവു ചെയ്തത്.
ദയാഹര്‍ജിയില്‍ തീര്‍പ്പ് കല്പിക്കാന് 11 വര്‍ഷത്തെ കാലതാമസം ഉണ്ടായി എന്നു ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ വിധി. കേസ് വിപുലമായ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെന്നുമായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കഴിഞ്ഞ ഫെബ്രുവരി 18നാണ് മുരുകന്, ശാന്തന് പേരറിവാളന് എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചത്.
ദയാഹര്‍ജി തീര്‍പ്പാക്കുന്നതില്‍ അനന്തമായ കാലതാമസം ഉണ്ടായാല്‍ ശിക്ഷ ഇളവ് ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് പി സദാശിവം അധ്യക്ഷനായ ബെഞ്ച് ജനുവരി 21ന് വിധിച്ചിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചത്. നേരത്തെ രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളില്‍ ആരെയും വിട്ടയക്കരുതെന്ന് സുപ്രീംകോടതി തമിഴ്നാട് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: