ന്യൂദല്‍ഹി: നരേന്ദ്ര മോദിയുള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ ലക്ഷ്യം വച്ചെത്തിയ നാലു ഭീകരര്‍ രാജസ്ഥാനില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ദല്‍ഹിയിലും പരിസരപ്രദേശങ്ങളിലും പോലീസ് റെയ്ഡുകള്‍ നടത്തി. കൂടുതല്‍ ഭീകരര്‍ ആക്രമണ പദ്ധതി ലക്ഷ്യമിട്ടെത്തിയിട്ടുണ്ടെന്ന വിവരങ്ങളുടെ പശ്ചാത്തലത്തിലാണ് റെയ്ഡ്. എന്നാല്‍ ബിജെപി നേതാക്കള്‍ക്കെതിരെ ഭീകരര്‍ ആക്രമണപദ്ധതി തയ്യാറാക്കിയിട്ടില്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി ആവര്‍ത്തിച്ചു പറയുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ദല്‍ഹിയിലെ ജാമിയ നഗറില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ക്ക് വേണ്ടി നടത്തിയ പോലീസ് റെയ്ഡിനെ ഒരു സംഘം തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായിട്ടുണ്ട്. ജാമിയ നഗറിലെ അബ്ദുള്‍ ഫസല്‍ എന്‍ക്ലേവില്‍ നിന്നും രണ്ടു യുവാക്കളെ ദല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ പിടികൂടിയതാണ് പ്രതിഷേധ കാരണം. പിന്നീട് ഇരുവരെയും വിട്ടയച്ചെങ്കിലും ചോദ്യം ചെയ്യുന്നതിനായി ആവശ്യമെങ്കില്‍ വീണ്ടും വിളിച്ചുവരുത്തുമെന്ന് പോലീസ് പറഞ്ഞു.
രാജസ്ഥാനില്‍ പിടിയിലായ ഭീകരില്‍ നിന്നും ഇവരുടെ ഫോണുകളിലേക്ക് കോളുകള്‍ വന്നതാണ് പോലീസിന്റെ സംശയത്തിന് കാരണമായത്. ഭീകരര്‍ ഇവരുടെ കൂടെ താമസിക്കാന്‍ തയ്യാറെടുത്തിരുന്നതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാക്കളെ ചോദ്യം ചെയ്യുന്നതിനായി ജാമിയാനഗറില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത് മുതലെടുക്കാന്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്.
രാജസ്ഥാനില്‍ പിടിയിലായ നാല് ഭീകരരെ ദല്‍ഹി പോലീസും രഹസ്യാന്വേഷണ ഏജന്‍സിയും വിശദമായി ചോദ്യം ചെയ്തു വരികയാണ്. പാക് പൗരനായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ കമാണ്ടര്‍ വഖാസ് കേരളത്തില്‍ ഒളിവില്‍ താമസിച്ചതിന്റെ വിശദ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് ദല്‍ഹി പോലീസ് വൃത്തങ്ങള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: