ന്യൂദല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ ബിജെപി അനുകൂല തരംഗം ശക്തമാകുന്നു. സാമൂഹ്യ, രാഷ്ട്രീയ, കലാ, സാംസ്ക്കാരിക രംഗങ്ങളിലെ പ്രമുഖര്‍ ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്നതോടെ മതേതര കക്ഷികളെന്ന് സ്വയം അവകാശപ്പെടുന്ന പാര്‍ട്ടികള്‍ പ്രതിസന്ധിയിലാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ ഉപേക്ഷിച്ച് നേതാക്കള്‍ പോയതോടെ ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും ന്യൂനപക്ഷമായി. ഇതോടെ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ഇവിടങ്ങളില്‍ ഭരണമാറ്റത്തിനും സാധ്യതയേറി.
എംപിയും ആത്മീയഗുരുവുമായ സത്പാല്‍ മഹാരാജ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെ ഉത്തരാഖണ്ഡ് സര്‍ക്കാരിന് വലിയ ഭീഷണിയാണ് ഉയര്‍ന്നിരിക്കുന്നത്. സത്പാല്‍ മഹാരാജിന്റെ ഭാര്യ അമൃത റാവത്ത് ഉള്‍പ്പെടെ പത്തോളം എംഎല്‍എമാരാണ് ബിജെപിയില്‍ ചേരാന്‍ തയ്യാറെടുത്തുനില്‍ക്കുന്നത്. നിലവില്‍ 70 അംഗ നിയമസഭയില്‍ 33 കോണ്‍ഗ്രസ് എംഎല്‍എമാരുടേയും മൂന്ന് ബിഎസ്പി എംഎല്‍എമാരുടേയും മൂന്ന് സ്വതന്ത്രരുടേയും ഉത്തരാഖണ്ഡ് ക്രാന്തിദള്ളിന്റെ ഒരംഗത്തിന്റേയും പിന്തുണയോടെയാണ് ഹരീഷ് റാവത്ത് മുഖ്യമന്ത്രിയായി തുടരുന്നത്. ബഹുഗുണയെ മാറ്റി റാവത്തിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു ശേഷം ഉത്തരാഖണ്ഡില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിസന്ധി രൂക്ഷമായിരുന്നു. ബഹുഗുണയോടും റാവത്തിനോടും എതിര്‍പ്പുള്ള എംഎല്‍എമാരാണ് സത്പാല്‍ മഹന്തിനൊപ്പം നില്‍ക്കുന്നത്. ബിജെപിക്ക് 30 എംഎല്‍എമാരാണുള്ളത്. പത്ത് എംഎല്‍എമാര്‍ രാജിവെയ്ക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 23 ആയി കുറയും.
ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്-ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച സര്‍ക്കാരും നേതാക്കളുടെ കൊഴിഞ്ഞുപോക്കിനേ തുടര്‍ന്ന് പ്രതിസന്ധിയിലാണ്. ജെഎംഎമ്മിലെ രണ്ടും കോണ്‍ഗ്രസിലെ ഒരു എംഎല്‍എയും രാജിവെച്ചിട്ടുണ്ട്. രണ്ടുപേര്‍ ബിജെപി ടിക്കറ്റിലും ഒരാള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റിലും ലോക്സഭയിലേക്ക് മത്സരിക്കുകയാണ്. ഇതോടെ 82 അംഗ നിയമസഭയില്‍ 79ല്‍ 40 അംഗങ്ങളുടെ മാത്രം പിന്തുണയാണ് സര്‍ക്കാരിനുള്ളത്. ജെഎംഎം(16),കോണ്‍ഗ്രസ്(12), ആര്‍ജെഡി(5),സ്വതന്ത്രര്‍(7) എന്നിവരാണ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത്. 18 സീറ്റുകളുള്ള ബിജെപിയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി.
ജെഎംഎം-കോണ്‍ഗ്രസ് സഖ്യത്തിലും വിള്ളലുകളുള്ളത് സര്‍ക്കാരിന്റെ നിലനില്‍പ്പിന് ഭീഷണിയാണ്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തിരക്കില്‍ സംസ്ഥാന രാഷ്ട്രീയത്തിലെ ഇത്തരം പ്രതിസന്ധികള്‍ മുതലെടുക്കുന്നത് ബിജെപിയുടെ രീതിയല്ലെന്ന് ബിജെപി നേതൃത്വം അറിയിച്ചു. നിലവില്‍ ഝാര്‍ഖണ്ഡിലെ 14 ലോക്സഭാ സീറ്റുകളിലേയും ഉത്തരാഖണ്ഡിലെ അഞ്ച് സീറ്റുകളിലേയും വിജയം മാത്രമാണ് ബിജെപിയുടെ മുന്നിലുള്ള ലക്ഷ്യമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള രാഷ്ട്രീയ സ്ഥിതിഗതികള്‍ രണ്ടു സംസ്ഥാനങ്ങളിലെ ഭരണതലത്തിലും മാറ്റങ്ങളുണ്ടാക്കിയേക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: