കോണ്‍ഗ്രസിന്റെ കോട്ടയായിരുന്നു മധ്യപ്രദേശ്. 1956 മുതല്‍ 77 വരെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെമാത്രം ഭരണത്തിലെത്തിച്ച സംസ്ഥാനം. അടിയന്തരാവസ്ഥയ്ക്കുശേഷം രണ്ടരവര്‍ഷം ജനതാപാര്‍ട്ടിക്ക് ഭരണത്തിലേറാന്‍ കഴിഞ്ഞെങ്കിലും വീണ്ടും കോണ്‍ഗ്രസിന്റെ കുത്തക സംസ്ഥാനമായി മാറി. 1990ല്‍ ബിജെപി ആദ്യമായി അധികാരത്തില്‍ വന്നെങ്കിലും അയോധ്യ പ്രശ്നത്തിന്റെ പേരില്‍ പിരിച്ചുവിട്ടു. അതിനുശേഷവും കോണ്‍ഗ്രസിന് അനുകൂലമായിട്ടായിരുന്നു മധ്യപ്രദേശിലെ ജനവിധി.
എന്നാല്‍ 2004-ല്‍ ഉമാഭാരതിയുടെ നേതൃത്വത്തില്‍ അത്യുജ്വല വിജയം പിടിച്ചടക്കിയശേഷം ബിജെപിയുടെ സ്വന്തം സംസ്ഥാനമായി മാറി മധ്യപ്രദേശ് ഉമാഭാരതിക്കുശേഷം മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്ത ശിവരാജ്സിംഗ് ചൗഹാന് തുടര്‍ച്ചയായി മൂന്നുതവണ ഈ പദവിയിലെത്തി റിക്കാര്‍ഡും സ്വന്തമാക്കി. ശിവരാജ്സിംഗ് ചൗഹാന് എന്ന ബിജെപിയുടെ ജനകീയ മുഖവും ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങളുടെ ചിട്ടയായ സംഘടനാപ്രവര്‍ത്തനവും ലോക്സഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും എന്ന ചിന്തയിലാണ് ബിജെപി നേതൃത്വം. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 230-ല്‍ 165 സീറ്റും സ്വന്തമാക്കാന്‍ കഴിഞ്ഞതിന്റെ ചൂട് ആറും മുമ്പാണ് ലോക്സഭാ തെരഞ്ഞെടുപ്പ് എന്നതും ബിജെപിക്ക് ഗുണം ചെയ്യും.
ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനു തന്നെയായിരുന്നു 1996 വരെ മേല്‍കൈ. 96ല്‍ ആകെയുള്ള 40 സീറ്റില്‍ 27 സ്ഥലത്തും ജയിച്ച് ബിജെപി ആധിപത്യം പുലര്‍ത്തി. തുടര്‍ന്നു നടന്ന നാലു തെരഞ്ഞെടുപ്പിലും ബിജെപിയ്ക്ക് തന്നെയായിരുന്നു കൂടുതല്‍ ലോക്സഭാ സീറ്റുകള്‍. 2004ല്‍ സംസ്ഥാനവിഭജനത്തെ തുടര്‍ന്ന് ആകെയുള്ള ലോക്സഭാ സീറ്റുകളുടെ എണ്ണം 40ല്‍ നിന്ന് 29 ആയി കുറഞ്ഞിരുന്നു. 2004ല്‍ അതില്‍ 25 നേടിയത് ബിജെപിയാണെങ്കില്‍ കഴിഞ്ഞതവണ സീറ്റ് അല്‍പ്പം കുറഞ്ഞത് 16.
2004ലെ വിജയം കുറച്ചുകൂടി മെച്ചപ്പെടുത്തി ആവര്‍ത്തിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. തെരഞ്ഞെടുപ്പ് സര്‍വേകള്‍ നല്കുന്ന സൂചനകള്‍ ഇത് സാധ്യമാകുമെന്ന ചിത്രമാണ്.
തകര്‍ന്ന കുത്തക തിരിച്ചുപിടിക്കുക അസാധ്യമെങ്കിലും തൂത്തെറിയപ്പെടാതിരിക്കാന് കഴിയുമോ എന്നതാണ് കോണ്‍ഗ്രസ് നോക്കുന്നത്. 1984ല്‍ എല്ലാ സീറ്റും നേടി സമ്പൂര്‍ണ വിജയം കോണ്‍ഗ്രസ് നേടിയിരുന്നു. അതിനി അസാധ്യമെന്ന് അവര്‍ക്കറിയാം. എന്നാല്‍ മുഴുവന്‍ സീറ്റും ബിജെപിക്ക് കിട്ടുന്നത് തടയിടുകയെങ്കിലും വേണ്ടമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമി എന്ന വിശേഷണവുമായി നാലുമാസം മുന്‍പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുക എന്നതാണ് ബിജെപിയുടെ ആഗ്രഹം. സെമി ഫൈനലില്‍ ബിജെപി മധ്യപ്രദേശില്‍ ജയിക്കും എന്നതില്‍ അന്ന് ആര്‍ക്കും സംശയമുണ്ടായിരുന്നില്ല.
ശിവരാജ്സിംഗ് ചൗഹാന്റെ ഹാട്രിക് വിജയം ഉറപ്പിച്ചാണ് പ്രതിപക്ഷമായ കോണ്‍ഗ്രസുപോലും പ്രചരണത്തിനിറങ്ങിയത്. സീറ്റിന്റെ കാര്യത്തില്‍ മാത്രമായിരുന്നു തര്‍ക്കം. ഫലം വന്നപ്പോള്‍ പാര്‍ട്ടി പ്രതീക്ഷിച്ചതിലും സര്‍വ്വേഫലങ്ങള്‍ പ്രവച്ചിച്ചതിനേക്കാളും കൂടുതല്‍ സീറ്റുമായി ബിജെപി തിളങ്ങി.
മികച്ച സംഘടനാ സംവിധാനത്തോടെ എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ച ബിജെപിയും ഗ്രൂപ്പ് വഴക്കില്‍ തമ്മിലടിച്ച് തകര്‍ന്ന കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടത്തില്‍ ഏറെ നിര്‍ണായകമായത് ശിവരാജ് സിംഗ് ചൗഹാന്റെ വ്യക്തിത്വവും ഭരണനേട്ടവുമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. മധ്യപ്രദേശില്‍ ചൗഹാന് തന്നെയായിരുന്നു താരം എന്നു പറഞ്ഞാലും തെറ്റില്ല. എല്ലാവരേയും പൂര്‍ണമായി തൃപ്തരാക്കി ഭരിക്കാനാകില്ല. അതിനാല്‍ ഭരിക്കുന്ന സര്‍ക്കാറിനെതിരെ ജനവികാരം ഉണ്ടാകുക എന്നത് സാധാരണമാണ്. ജനാധിപത്യപ്രക്രിയയായ തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുകയും ചെയ്യും. പക്ഷേ ബിജെപിയുടെ ഹാട്രിക് വിജയത്തിനു തടയിടാനുള്ള ഭരണവിരുദ്ധവികാരമൊന്നും മധ്യപ്രദേശില്‍ ഉണ്ടായില്ല എന്നതുതന്നെയാണ് ചൗഹാന് ഭരണത്തിന്റെ വലിയ നേട്ടം
കോണ്‍ഗ്രസിന്റെ ദുര്‍ഭരണവും ബിജെപിയുടെ സദ്ഭരണവും തമ്മില്‍ തന്നെയായിരുക്കും ഇത്തവണയും പോരാട്ടം. ദ്വിഗ് വിജയ് സിംഗിന്റെ നേതൃത്വത്തില്‍ മധ്യപ്രദേശിനെ കോണ്‍ഗ്രസ് ഭരിച്ചുമുടിച്ചതിന്റെ ഓര്‍മ്മകള്‍ പതിറ്റാണ്ടു പിന്നിട്ടിട്ടും ജനം മറന്നില്ല എന്നത് ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാക്കും. ഒപ്പം കഴിഞ്ഞ 10 വര്‍ഷമായി ബിജെപി ഭരണത്തില്‍ സംസ്ഥാനം നേടിയ അഭൂതപൂര്‍വമായ പുരോഗതിയും.
വികസനത്തിന്റെ എല്ലാമേഖലകളിലും വലിയ മാറ്റം കൊണ്ടുവരാന്‍ ബിജെപിക്ക് കഴിഞ്ഞു. അടിസ്ഥാന സൗകര്യം, പൊതുഭരണം, ജനസേവനം, കൃഷി തുടങ്ങിയ മേഖലകളിലോക്കെ അഭൂതപൂര്‍വമായ പുരോഗതിയാണുണ്ടായത്. 2003 വരെ സംസ്ഥാനത്തിന്റെ വളര്‍ച്ചാനിരക്ക് നെഗേറ്റെവ് ആയിരുന്നെങ്കില്‍ കഴിഞ്ഞവര്‍ഷം 10 നു മുകളിലാണ്. സര്‍ക്കാര്‍ ചെയ്ത നല്ലകാര്യങ്ങളുടെ പേരിലാണ് ജനങ്ങളോടു വോട്ടു ചോദിച്ചത്. വികസനത്തിന്റെ ഗുണഫലം അനുഭവിച്ചവരോട് പ്രചരണത്തിനിറങ്ങാന്‍ ബിജെപി ആവശ്യപ്പെട്ടു. പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലാത്ത ആയിരങ്ങള്‍ പ്രചരണത്തിനിറങ്ങി.
സംസ്ഥാനത്തെ മികച്ച ഭരണത്തിനൊപ്പം നരേന്ദ്രമോദി തരംഗവും കോണ്‍ഗ്രസിന്റെ അഴിമതിയും ഒക്കെ ബിജെപിക്ക് ഒരു സമ്പൂര്‍ണ വിജയം സമ്മാനിച്ചേക്കാം.
വിജയം അകലെയാണെങ്കിലും തമ്മിലടിക്ക് കോണ്‍ഗ്രസില്‍ കുറവൊന്നുമില്ല. ദ്വിഗ്വിജയ് സിംഗ്, കമല്‍നാഥ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരൊക്കെ ഓരോ പ്രസ്ഥാനങ്ങളായിട്ടാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ആള്‍ക്കൂട്ടം എന്നുപോലും വിശേഷിപ്പിക്കാന്‍ കഴിയാത്തതലത്തില്‍ കോണ്‍ഗ്രസിന് തകര്‍ച്ചയാണിവിടെ.
ഉത്തര്‍പ്രദേശിന്റെ അതിര്‍ത്തി മണ്ഡലങ്ങളില്‍ ബിഎസ്പിയും എസ്പിയും സാന്നിധ്യം അറിയിക്കുന്നുവെങ്കിലും ലോക്സഭയിലേക്ക് ആളെ ജയിപ്പിക്കുക എളുപ്പമല്ല.
1951ലെ തെരഞ്ഞെടുപ്പില്‍ 7 കമ്മ്യുണിസ്റ്റുകാരെ ലോക്സഭയിലേക്ക് പറഞ്ഞയച്ച മധ്യപ്രദേശില്‍ ഇടതുപാര്‍ട്ടികള്‍ തകര്‍ന്നടിഞ്ഞ് ചരിത്രത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. നേടാന്‍ ഒന്നുമില്ലെങ്കിലും സിപിഎം-സിപിഐ പോര് ഇവിടെ ചിരിക്ക് വക നല്‍കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: