കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ ശക്തമായ ത്രികോണമത്സരത്തില്‍ ഇരു മുന്നണികളും നേരിടുന്നത് ശക്തമായ തിരിച്ചടികള്‍. 838 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കഴിഞ്ഞതവണ കഷ്ടിച്ചുകടന്നു കൂടിയ എം.കെ. രാഘവന് രണ്ടാമതൊരങ്കത്തിനൊരുങ്ങുന്നു. സ്ഥാനാര്‍ത്ഥി നിര്ണ്ണയത്തിനെത്തുടര്ന്നുണ്ടായ വിഭാഗീയതയില്‍ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കാന്‍ സിപിഎം ഇക്കുറി രംഗത്തിറക്കിയിരിക്കുന്നത് എ.വിജയരാഘവനെ. ബിജെപിയുടെ കരുത്തനായ നേതാവ് സി.കെ പദ്മനാഭന് രംഗത്തിറങ്ങിയതോടെ ഇരുമുന്നണികളും അങ്കലാപ്പിലായിരിക്കുന്നു.
ഡിവൈഎഫ്ഐ നേതാവ് അഡ്വ.പി.എ. മുഹമ്മദ് റിയാസ് കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായത് പാര്‍ട്ടിക്കുള്ളിലും ഡിവൈഎഫ്ഐയിലും വന്‍ എതിര്‍പ്പിനിടയാക്കിയിരുന്നു. സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന് തന്നെ കാരണം വിഭാഗീയതയാണെന്ന വിലയിരുത്തലുമുണ്ടായി. എന്നാല്‍ കോഴിക്കോട് ജില്ലയിലെ പ്രമുഖരായ നേതാക്കളെ മാറ്റിനിര്‍ത്തി വിജയരാഘവനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ എതിര്‍പ്പുകള്‍ ഇത്തവണയും ഉയര്‍ന്നിട്ടുണ്ട്. എളമരം കരീം, വി.വി.ദക്ഷിണാമൂര്‍ത്തി, എ.പ്രദീപ് കുമാര്‍ എന്നിവരുടെ പേരുകള്‍ ആണ് ജില്ലാ നേതൃത്വം നല്‍കിയിരുന്നത്. റെയില്വേപ്രശ്നത്തില് പാലക്കാട് എംപി എംബി രാജേഷിനെ പരസ്യമായി വിമര്‍ശിച്ച് രംഗത്തുവന്ന നേതാവിനെ കോഴിക്കോട്സ്ഥാനാര്ത്ഥിയാക്കിയത് തുടക്കത്തില്‍ തന്നെ ഇടതുപാളയത്തില്‍ കല്ലുകടിയുണ്ടാക്കിയിട്ടുണ്ട്.
ടി.പി.ചന്ദ്രശേഖരന് വധം മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാകുന്നതോടെ പാര്‍ട്ടി ഏറെ പ്രതിരോധത്തിലാവും. അക്രമരാഷ്ട്രീയത്തിനെതിരായ ജനവികാരം സിപിഎം സ്ഥാനാര്‍ത്ഥിയുടെ സാധ്യതകളെ ഏറെ മങ്ങലേല്‍പ്പിക്കുകയാണ്. ഏഴ് അസംബ്ലി നിയോജകമണ്ഡലങ്ങള്‍ ഉള്ള മണ്ഡലത്തില്‍ വിജയരാഘവന് പലയിടത്തും അപരിചതനാണെന്നതും എല്‍ഡിഎഫിന് തിരിച്ചടിയാകുന്നുണ്ട്. ഐഎന്എല്ലി ന്റെ പ്രതിഷേധം, എന്‍.സി.പിയിലെ ആഭ്യന്തര കലഹം,ആര്‍എസ്പിയുടെ കൊഴിഞ്ഞു പോക്ക്, സിപിഎമ്മിലെ വിഭാഗീയത എന്നിങ്ങനെ നിരവധി പ്രശ്നങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തെ പ്രതികൂലമായിബാധിക്കുന്നത്. ഗാഡ്ഗില്‍ -കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ സിപിഎം എടുത്ത നിലപാട് പാര്‍ട്ടിയുടെ പരമ്പരാഗത മേഖലകളില്‍ വന്‍ എതിര്‍പ്പുണ്ടാക്കിയിട്ടുണ്ട്. ശാസ്ത്രസാഹിത്യപരിഷത്തും ഡിവൈഎഫ്ഐ യിലെ ഒരുവിഭാഗവും പരസ്യമായി രംഗത്തുവന്ന് പാര്‍ട്ടിയുടെ നിലപാടിനെ ചോദ്യം ചെയ്തത് സിപിഎമ്മിന്റെ മുഖം മൂടി വലിച്ചുകീറുന്നതായിരുന്നു.
യുഡിഎഫിലും സ്ഥിതിഭദ്രമല്ല. എ ഗ്രൂപ്പിന് സ്വാധീനമുളള ജില്ലാനേതൃത്വത്തില്‍ ഐ ഗ്രൂപ്പിലെ ഒരു വിഭാഗം ഡിസിസി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ഒമ്പത് ജില്ലാ ഭാരവാഹികളാണ് എഗ്രൂപ്പിനെതിരെ ശക്തമായി രംഗത്തുവന്നത്. ഗ്രൂപ്പുവഴക്കില്‍ ബുദ്ധിമുട്ടുന്ന കോണ്‍ഗ്രസിനെതിരെ ഭരണവിരുദ്ധവികാരം ശക്തമായി ഉയര്‍ന്നുവന്നതും കോണ്‍ഗ്രസിനെ കുഴക്കുകയാണ്.
എം.പി.യുടെ പ്രകടനം ദയനീയപരാജയമാണെന്ന വിലയിരുത്തല്‍ മണ്ഡലത്തിലുടനീളം എം.കെ.രാഘവനെതിരായിരിക്കുകയാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളെല്ലാം ശിലാഫലകത്തിലൊതുങ്ങിയെന്ന വിമര്‍ശനത്തെ നേരിടാനാവാതെ കുഴങ്ങുകയാണ് സിറ്റിംഗ് എം.പി. ബേപ്പൂരിലെ കപ്പല്‍ രൂപകല്‍പ്പന കേന്ദ്രമായ നിര്‍ദ്ദേശ്, റെയില്വേസ്റ്റേഷന് അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തല്‍, മെഡിക്കല്‍ കോളജിനെ മികവിന്റെ കേന്ദ്രമാക്കല്‍ തുടങ്ങിയവയെല്ലാം പ്രാരംഭഘട്ടത്തില്ത്തന്നെയാണ്. കോംട്രസ്റ്റ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാത്തത് കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കളുടെ ഇടപെടല്‍ കൊണ്ടാണെന്ന ആരോപണത്തോടെ എം.പി പ്രതിക്കൂട്ടിലാവുകയാണ്. ദേശീയ രാഷ്ട്രീയ പ്രശ്നങ്ങളോ വിലക്കയറ്റമോ അഴിമതിയോ തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ മടിക്കുന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുമ്പുതന്നെ രാഷ്ട്രീയ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: