ഇടതുവലതു മുന്നണികളിലെ ശൈഥില്യങ്ങള് ഇരുമുന്നണികള്‍ക്കും കോട്ടയം ലോക്സഭാമണ്ഡലം ബാലികേറാമലയാകുന്നു. 1952ലെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പു മുതല്‍ 2009ലെ തെരഞ്ഞെടുപ്പു വരെ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും കേരളാ കോണ്‍ഗ്രസിനെയും വിജയിപ്പിക്കുകയും പരാജയപ്പെടുത്തുകയും ചെയ്ത പാരമ്പര്യമാണ് കോട്ടയത്തിന്റേത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്തി യുഡിഎഫിലെ ജോസ് കെ. മാണി വിജയം കണ്ടെങ്കിലും ഇക്കുറി യുഡിഎഫിന്റെ സ്ഥിതി അത്ര ആശാവഹമല്ല. കേരളാ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് തമ്മിലടിയാണ് ഇക്കുറി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജോസ് കെ. മാണിക്ക് ഭീഷണിയാകുന്നത്.
സോളാര്‍ കേസിലും ടി.പി. ചന്ദ്രശേഖരന് വധക്കേസിലും അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും ഒരുഘട്ടത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തന്നെയും ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് അടക്കം വിമര്‍ശിച്ചതാണ് ജില്ലയിലെ കേരളാ കോണ്‍ഗ്രസ് – കോണ്‍ഗ്രസ് ബന്ധം വഷളാകാന്‍ ഇടയായത്. പി.സി. ജോര്‍ജിന്റെ വിമര്‍ശനത്തേക്കാളേറെ കേരളാ കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം. മാണി ഈ വിമര്‍ശനങ്ങള്‍ക്കു നേരെ മൗനം അവലംബിച്ചതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഏറെ വേദനിപ്പിച്ചത്. വിമര്‍ശനം അതിരുകടന്ന ഘട്ടത്തില്‍ കോട്ടയത്തെ വോട്ടറാണ് താനെന്ന് ഓര്‍ക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പരസ്യമായി പറയുകയും ഡിസിസി പ്രസിഡന്റ്അടക്കം അത് ഏറ്റുപറയുകയും ചെയ്തു. ഇരുവിഭാഗവും പരസ്പരം കോലം കത്തിക്കലും പ്രതിഷേധപ്രകടനങ്ങളും കയ്യാങ്കളിയും വരെ നടത്തിയിരുന്നു. കോണ്‍ഗ്രസിനെ ഏറെ വേദനിപ്പിച്ച കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്മാന് പി.സി.ജോര്‍ജ്ജിന് കോട്ടയം ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കോണ്‍ഗ്രസ് നേതൃത്വം മറുപടി നല്‍കിയെങ്കിലും പ്രവര്‍ത്തകര്‍ക്കിടയിലെ മുറിവുകള്‍ ഉണങ്ങിയിട്ടില്ലെന്നാണ് സൂചന.
കേരളാ കോണ്‍ഗ്രസ് – കോണ്‍ഗ്രസ് തര്‍ക്കത്തോടൊപ്പം തന്നെ റബ്ബര്‍ മേഖലയിലുണ്ടായ വിലത്തകര്‍ച്ചയും യുഡിഎഫിന് മണ്ഡലത്തില്‍ വെല്ലുവിളികളുയര്‍ത്തുന്നുണ്ട്.
സ്വന്തം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയും അദ്ദേഹത്തെ പിന്‍വലിച്ച് ഘടകകക്ഷി സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രചരണത്തിന് ഇറങ്ങേണ്ടി വരികയും ചെയ്യുന്ന ഗതികേടാണ് മണ്ഡലത്തില്‍ സിപിഎം പ്രവര്‍ത്തകരെ വലയ്ക്കുന്നത്. വോട്ടുകളുടെ എണ്ണം നോക്കിയാല്‍ മണ്ഡലത്തില്‍ നാലക്കം തികയാന്‍ പോലും അംഗബലമില്ലാത്ത ജനതാദള്‍ എസ്സിന് പ്രത്യേക സാഹചര്യത്തില്‍ സീറ്റു നല്‍കേണ്ടിവന്നതാണ് എല്‍ഡിഎഫ് മുന്നണിക്കുള്ളിലെ വൈഷമ്യം. യുഡിഎഫിനെ 1984, 1998, 1999, 2004 എന്നീ വര്‍ഷങ്ങളില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിലെ അഡ്വ. കെ. സുരേഷ് കുറുപ്പ് പരാജയപ്പെടുത്തിയിരുന്നു. പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിലും സ്വന്തം സ്ഥാനാര്‍ത്ഥിക്ക് സ്വന്തം ചിഹ്നത്തില്‍ വോട്ടുചെയ്യാന്‍ തയ്യാറെടുത്തിരുന്ന സിപിഎം അണികള്‍ക്ക് നേതൃത്വത്തിന്റെ അടവുനയം ഇപ്പോഴും ദഹിച്ചിട്ടില്ല. തെരഞ്ഞെടുപ്പു രംഗത്ത് സജീവമാണെന്നു വരുത്തുമ്പോഴും പരമാവധി വോട്ടുകള്‍ സമാഹരിക്കാന്‍ മുന്‍കാലങ്ങളില്‍ കാട്ടിയ ശുഷ്കാന്തി ഇപ്പോഴില്ലെന്ന് പ്രാദേശിക നേതാക്കളടക്കം രഹസ്യമയി സമ്മതിക്കുന്നുമുണ്ട്.
റബര്‍ വിലത്തകര്ച്ചയടക്കമുള്ള മണ്ഡലത്തിലെ സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളേറ്റെടുത്ത് സംസ്ഥാന സെക്രട്ടറി പിണറായി വിജയനടക്കം മണ്ഡലത്തിലെത്തി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കി ഒരുക്കിയെടുത്ത മണ്ണില്‍ ഘടകകക്ഷിക്ക് വിളകൊയ്യാനുള്ള അവസരം ഒരുക്കിയതാണ് സിപിഎം പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുന്നത്.
കെ.ജി. മധുപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: