ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ പാകത്തില്‍ തമിഴ്നാട്ടില്‍ ബിജെപിക്ക് വിശാല സഖ്യം. അഞ്ച് പാര്‍ട്ടികളുമായാണ് ബി ജെപി തെരഞ്ഞെടുപ്പ് കൂട്ടുകെട്ടുണ്ടാക്കിയിരിക്കുന്നത്. നടന് വിജയകാന്തിന്റെ ഡിഎംഡികെ (ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം), വൈക്കോയുടെ എംഡിഎംകെ (മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം). എസ്. രാംദോസിന്റെ പിഎംകെ (പാട്ടാളി മക്കള്‍ കക്ഷി) , കെഎംഡികെ (കോംഗ്കുനാടു മക്കള്‍ ദേശീയ കക്ഷി), ഐജെകെ (ഇന്ത്യന്‍ ജനനായക കക്ഷി) എന്നിവയാണവ.
ബിജെപിയുടെ നേതൃത്വത്തിലെ പുതിയ സഖ്യത്തോടെ തമിഴ്നാട്ടില്‍ വാശിയേറിയ ത്രികോണ മത്സരത്തിനു കളമൊരുങ്ങി.
ക്യാപ്റ്റന്‍ എന്നു വിളിപ്പേരുള്ള വിജയകാന്തിന്റെ ഡിഎംഡികെയ്ക്ക് വടക്കന്‍ ജില്ലകളിലും മധുരയിലെ ചില മേഖലകളിലും വന്‍ ജനസ്വാധീനമുണ്ട്. പിന്നോക്ക വാണിയര് സമുദായത്തിന്റെ പാര്‍ട്ടിയായ പിഎംകെയും വടക്കന്‍ ജില്ലകളില്‍ ശക്തമായ സാന്നിധ്യം അറിയിച്ചവരാണ്. വൈകോയുടെ വ്യക്തി പ്രഭാവവും ബിജെപിയുടെ ദേശീയ പാര്‍ട്ടി പദവിയുംകൂടി ചേരുമ്പോള്‍ മികച്ച ഫലങ്ങളുണ്ടാക്കാനാവുമെന്ന് വിശാല സഖ്യം വിലയിരുത്തുന്നു. ഇപ്പോഴത്തെ ധാരണ പ്രകാരം ഡിഎംഡികെ 14 സീറ്റുകളിലും ബിജെപിയും പിഎംകെയും എട്ടു സീറ്റുകളില്‍ വീതവും എംഡിഎംകെ ഏഴിടങ്ങളിലും മത്സരിക്കും. കെഎംഡികെ, ഐജെകെ എന്നിവര്‍ ഓരോ സീറ്റു വീതം പങ്കിട്ടെടുക്കും. ഇന്ത്യയ്ക്ക് ഇതു ചരിത്ര നിമിഷം. യുപിഎയില്‍ നിന്ന് വിഭിന്നമായി, രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവം നിലനിര്‍ത്തുന്നതില്‍ ബിജെപിക്ക് പ്രതിബദ്ധതയുണ്ട്, സഖ്യ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: