ആലപ്പുഴ: കടല്‍, കായല്‍ ഭൂമികള്‍ റിസോര്‍ട്ടുകാര്‍ക്ക് പതിച്ചു കൊടുക്കാന്‍ നടപടിക്രമങ്ങള്‍ ലംഘിച്ച റവന്യൂവകുപ്പ് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഭൂമി നല്കാന് തയ്യാറാകുന്നില്ല. പൊതുമേഖലാ സ്ഥാപനമായ ഹോമിയോ മരുന്ന് നിര്‍മാണ സ്ഥാപനമായ ഹോംകോ ആലപ്പുഴ കലവൂരിലെ പുറമ്പോക്ക് ഭൂമിക്കായി നാല് വര്‍ഷം മുമ്പ് അപേക്ഷ നല്‍കിയെങ്കിലും റവന്യൂവകുപ്പ് ഇതുവരെ പരിഗണിച്ചിട്ടില്ല.
ആലപ്പുഴ കലവൂരില്‍ അത്യാധുനിക പ്ലാന്റ് സ്ഥാപിക്കാനായി ഹോംകോ നേരത്തെ ഒരേക്കര്‍ 86 സെനൃ ഭൂമി വാങ്ങിയിരുന്നു. എന്നാല്‍ ഹൈവേ വികസനം വന്നതോടെ പ്ലാന്റിനായി വാങ്ങിയ ഭൂമിയില്‍ അന്‍പത് സെന്റോളം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് ഹോംകോ മാനേജ്മെന്റ് സമീപത്തെ സര്‍ക്കാര്‍ പുറമ്പോക്ക്ഭൂമി പതിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് 2010ല്‍ സര്‍ക്കാരില്‍ അപേക്ഷ നല്കി. പ്ലാന്റിന്റെ രൂപരേഖ അടക്കമുള്ളവ സര്‍ക്കാരിന് സമര്‍പ്പിക്കുകയും ഭൂമി ലഭിച്ചില്ലെങ്കില്‍ പ്ലാന്റ്നിര്മിക്കാന് സാധിക്കില്ലെന്ന് റവന്യൂവകുപ്പിനെ രേഖാമൂലം അറിയിക്കുകയും ചെയ്തു. 2014 മാര്‍ച്ച് അവസാനിക്കാറായിട്ടും സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനത്തിന്റെ അപേക്ഷയിന്മേല് തീര്‍പ്പ് കല്പ്പിക്കാന് റവന്യൂവകുപ്പ് തയാറായിട്ടില്ല.
പ്രശ്നം പരിഹരിച്ച് ഭൂമി വിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ഹോംകോ പലതവണ റവന്യൂവകുപ്പിനെ സമീപിച്ചെങ്കിലും സാങ്കേതിക തടസങ്ങള്‍ പറഞ്ഞ് മുഖം തിരിച്ചു. ഇതോടെ 200ല്‍ അധികം പേര്‍ക്ക് ജോലി ലഭിക്കാവുന്ന ഒരു സ്ഥാപനം നിര്‍മിക്കാനുള്ള ഹോംകോയുടെ തീരുമാനം റവന്യൂവകുപ്പ് അധികൃതരുടെ നടപടിയില്‍ നഷ്ടമായി. അതേസമയം, ഹോംകോ ആവശ്യപ്പെട്ട ഭൂമിക്ക് കിലോമീറ്ററുകള്‍ മാത്രം അകലെ സ്വകാര്യ റിസോര്‍ട്ട് ഉടമ തീരഭൂമിക്കായി അപേക്ഷ നല്കിയപ്പോള് ദിവസങ്ങള്ക്കുള്ളില്ഭൂമി റിസോര്‍ട്ടിന് കൈമാറാന്‍ മന്ത്രിതന്നെ തീരുമാനം എടുത്തു. അതും ജില്ലാ കളക്ടര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ പോലും അവഗണിച്ച്.
സ്വാധീനത്തിന് വഴങ്ങി റിസോര്‍ട്ടുകാര്‍ക്ക് ഭൂമി കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ പൊതുമേഖലാ സ്ഥാപനത്തിന്റെ വികസനത്തെ സര്‍ക്കാര്‍ തന്നെ അട്ടിമറിച്ചു എന്നതാണ് വിരോധാഭാസം. ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ റിസോര്‍ട്ടുകാര്‍ക്ക് ഭൂമി നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ തല്‍ക്കാലത്തേക്ക് മരവിപ്പിച്ചെങ്കിലും ഹോംകോയ്ക്ക് ഭൂമി നല്കാന് നടപടിയെടുക്കാതെ ഒളിച്ചുകളി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: