തൃശ്ശൂര്‍ ജില്ലയിലെ പാലിയേക്കര ടോള്‍ പ്ലാസക്കുസമീപം ആമ്പല്ലൂര്‍ ജംഗഷനില്‍ 2012 ഫെബ്രുവരിയിലെ ഒരു സായാഹ്നം. പതിനായിരങ്ങള്‍ കൂടിനില്ക്കുന്നു. ഒരു സമരപോരാട്ടത്തിനുള്ള തയ്യാറെടുപ്പ്. കുങ്കുമ ഹരിതപതാകയുമായി ഉച്ചത്തിലുള്ള മുദ്രാവാക്യങ്ങള്‍ മുഴങ്ങി. ദേശീയപാത മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന സമരഭടന്മാര്. മുന്‍നിരയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, ജനറല്‍ സെക്രട്ടറിയും ഇപ്പോള്‍ തൃശ്ശൂര്‍ ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ കെ.പി. ശ്രീശന്, അന്ന് ജില്ലാ പ്രസിഡന്റായിരുന്ന ചാലക്കുടി മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ.ബി. ഗോപാലകൃഷ്ണന്, ജനറല്‍ സെക്രട്ടറിയും ഇപ്പോഴത്തെ ജില്ലാ പ്രസിഡന്റുമായ എ. നാഗേഷ് എന്നിവര്‍ക്കൊപ്പം മുന്‍നിരയില്‍ വനിത. കഴിഞ്ഞ ഒന്നരപതിറ്റാണ്ടിലേറെക്കാലമായി കേരളത്തിന്റെ സാംസ്ക്കാരിക പ്രസ്ഥാനങ്ങളിലും സമരമുഖങ്ങളിലും നിറഞ്ഞ സാന്നിധ്യവും ഇപ്പോള്‍ ബിജെപിയുടെ പാലക്കാട് ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രനായിരുന്നു അത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച സമരപോരാട്ടമായ ടോള്‍പ്ലാസ മാര്‍ച്ച് ആമ്പല്ലൂര്‍ സെന്ററില്‍ നിന്നായിരുന്നു ആരംഭിച്ചത്. സമരക്കാരെ ടോള്‍ബൂത്തിന്റെ 500 മീറ്റര്‍ അകലെ പോലീസ് തടഞ്ഞു. മറ്റുസംഘടകളുടെ സമരത്തില്‍ നിന്ന് വ്യത്യസ്ഥമായി പോലീസിനെ കാണുമ്പോള്‍ വനിതാ സമരക്കാരെ പിന്നിലേക്കുമാറ്റുന്ന രീതിയില്‍ നിന്ന് വ്യത്യസ്ഥമായി പ്രവര്‍ത്തകര്‍ക്കൊപ്പം മുന്‍നിരയില്‍ നിന്ന് സമരവീര്യം പകര്ന്നുനല്കി അവര്‍ ഉറച്ചുനിന്നു. ചട്ടിത്തൊപ്പിയും പോര്‍ചട്ടയും ലാത്തിയുമായി പോലീസ് ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ പാഞ്ഞടുത്തു. സംസ്ഥാനപ്രസിഡന്റ് വി.മുരളീധരന് മൈക്ക് കെട്ടിയ ജീപ്പ്പിനുസമീപം ഉദ്ഘാടന പ്രസംഗം നടത്തുമ്പോഴായിരുന്നു പോലീസിന്റെ ഈ ആക്രമണം. ഈ സമയം സമരരംഗത്ത് മുന്നിലുണ്ടായിരുന്ന ശോഭ ഭയന്നോടിയില്ല. തന്റെ നേരെ ലാത്തിയുമായി വന്ന പോലീസുകാരോട് സമരത്തിന്റെ ആവശ്യം ആദ്യം പറഞ്ഞു. ഇതൊന്നും ചെവികൊള്ളാതെ ശോഭയെ തള്ളിയിട്ട് ലാത്തികൊണ്ട് തലക്കും ശരീരത്തിലും ക്രൂരമായി മര്‍ദ്ദിച്ചു. നിലത്തുകിടന്ന് വേദനകൊണ്ട് പുളഞ്ഞശോഭയെ ഏറെനേരം കഴിഞ്ഞാണ് ആശുപത്രിയില്‍ എത്തിച്ചത്.ഇരുപത് ദിവസത്തോളമാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അവര്‍ ചികിത്സയില്‍ കഴിഞ്ഞത്. ഇത്തരത്തില്‍ കേരളത്തില്‍ നടന്ന നിരവധി സമരങ്ങളില്‍ ശോഭാ സുരേന്ദ്രന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
അട്ടപ്പാടിയിലെ ഭൂസമരത്തില്‍ പങ്കെടുത്തതിന് പോലീസ് എടുത്ത കേസില്‍ കഴിഞ്ഞദിവസമായിരുന്നു ജാമ്യം ലഭിച്ചത്. അതുപോലെ പന്തല്ലൂര്‍ ക്ഷേത്രത്തിലെ സമരം, തെരുവോരത്ത് താമസിക്കുന്നവരുടെ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭം, കേരള മനസാക്ഷിയെ ഞെട്ടിച്ച സൗമ്യവധത്തിനുശേഷം ട്രെയിനുകളില്‍ സ്ത്രീകളുടെ സുരക്ഷക്കായി നടന്ന നിരവധി സമരങ്ങളിലെല്ലാം ഈ നാട്ടിന്‍പുറത്തുകാരിയുടെ നേതൃപാടവം ഉണ്ടായിരുന്നു. താന്‍ ഏറ്റെടുക്കുന്ന ഏതൊരുവിഷയവും ലക്ഷ്യപ്രാപ്തിയിലെത്തിക്കാന്‍ കഠിനപ്രയത്നം ചെയ്യുന്ന കേരളത്തിലെ അറിയെപ്പെടുന്ന വനിതാനേതാവുകൂടിയാണ് ശോഭ. 13-ാം വയസില്‍ ബാലഗോകുലത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്കുവന്ന ശോഭ യുവമോര്‍ച്ചയുടെയും ബിജെപിയുടെയും നിരവധിസ്ഥാനങ്ങളില് പ്രവര്‍ത്തിച്ചു. തെരഞ്ഞെടുപ്പ് രംഗത്തും അവരുടെ സാന്നിദ്ധ്യം വേറിട്ടുനില്‍ക്കുന്നതാണ്. രണ്ട് തവണ ഉപ തെരഞ്ഞെടുപ്പിലും രണ്ട് തവണ നിയമസഭയിലേക്കും മത്സരിച്ചു.
കെ. മുരളീധരനെന്ന രാഷ്ട്രീയ നേതാവിന്റെ രാഷ്ട്രീയജിവിതം തകിടം മറിക്കുന്നതില്‍ ശോഭയുടെ പങ്ക് ചെറുതല്ല. കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച് വൈദ്യുതിമന്ത്രിയായി മന്ത്രിസ്ഥാനം ഉറപ്പിക്കാന്‍ ഉപതെരഞ്ഞെടുപ്പിനെ നേരിട്ട മുരളീധരന് വടക്കാഞ്ചേരിയില്‍ മത്സരിക്കുമ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനായിരുന്നു. പ്രധാനമത്സരം സിപിഎമ്മിലെ മൊയ്തീനുമായിട്ടായിരുന്നെങ്കിലും ശോഭയുടെ സാന്നിദ്ധ്യം ഏറെയായിരുന്നു. ബിജെപിക്ക് ഏറെ സ്വാധീനം ഇല്ലാതിരുന്ന മണ്ഡലത്തില്‍ മത്സരിച്ച ശോഭ പാര്‍ട്ടിയുടെ വോട്ട് പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചു. ഇതിലൂടെ എല്ലാകാലവും യുഡിഎഫിനെ തുണച്ചിരുന്ന വടക്കാഞ്ചരി മണ്ഡലം കോണ്‍ഗ്രസിനെ കൈവിടുകയും ചെയ്തു. ലീഡറുടെ മകന് തോല്‍ക്കുകയും മന്ത്രി സ്ഥാനം രാജിവെക്കുകയും ചെയ്തു. കോണ്‍ഗ്രസ് വിട്ട് മുരളീധരന് ഡിഐസി എന്ന പാര്‍ട്ടി രൂപീകരിക്കേണ്ടി വന്നു. (പിന്നീട് ഏറെ വര്‍ഷങ്ങള്‍ക്ക്ശേഷം മുരളീധരന് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി). അതുപോലെ തന്നെ എറണാകുളത്ത് നടന്ന ഉപതെരഞ്ഞെടുപ്പിലും യുഡിഎഫിലെ ഡൊമനിക് പ്രസന്റേഷനെ നേരിടാന്‍ പാര്‍ട്ടി നിയോഗിച്ചതും ശോഭയെയായിരുന്നു. അവിടെയും ബിജെപിയുടെ വോട്ട് വര്‍ദ്ധിപ്പിച്ചാണ് ശോഭമടങ്ങിയത്. പൊന്നാനി, പുതുക്കാട് നിയമസഭ മണ്ഡലങ്ങളില്‍ മത്സരിച്ച് അവിടെയും പാര്‍ട്ടിയുടെ ശക്തമായ സാന്നിദ്ധ്യം അറിയിച്ചു. പൊന്നാനിയില്‍ എല്‍ഡിഎഫിലെ പാലൊളി മുഹമ്മദ്ക്കുട്ടിയും പുതുക്കാട് സി.രവീന്ദ്രനാഥും,കെ.പി.വിശ്വനാഥനുമായിരുന്നു എതിരാളികള്‍. ഇപ്പോള്‍ പാലക്കാട് മണ്ഡലത്തില്‍ ജനവിധി തേടുമ്പോള്‍ ശോഭ തികഞ്ഞ ആത്മ വിശ്വാസത്തിലാണ്. വടക്കാഞ്ചേരി മണലിത്തറ സ്വദേശി കൃഷ്ണന്റെയും കല്ല്യണിയുടെയും മകളാണ്. ബിജെപി മലബാര്‍ മേഖല വൈസ്പ്രസിഡന്റ് കെ.കെ. സുരേന്ദ്രനാണ് ഭര്‍ത്താവ്.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: