ഇന്ത്യയെ ആക്രമിക്കുമ്പോള്‍ 1965-ല്‍ പാക് ഫീല്‍ഡ് മാര്‍ഷല്‍ അയൂബ്ഖാന് സൈന്യത്തോട് പറഞ്ഞത് പ്രഭാതഭക്ഷണം ജയ്സാല്‍മീരില്‍, ഉച്ചയ്ക്ക് ജയ്പൂര്‍, വൈകിട്ട് ദല്‍ഹിയില്‍ അത്താഴം എന്നൊക്കെയായിരുന്നു. എന്നാല്‍ അതിര്‍ത്തിയില്‍ നിന്നും അധികമൊന്നും അകത്തേക്ക് കടക്കാനാവാതെ, വന്‍നാശനഷ്ടങ്ങള്‍ നേരിട്ട പാക് സൈന്യം ഇന്ത്യന്‍ സേനയോട് പരാജിതരായപ്പോള്‍ രാജാക്കന്മാരുടെ നാടെന്ന് വിശേഷിപ്പിക്കുന്ന രാജസ്ഥാന്റെ കരുത്ത് നാം കണ്ടു. ജനങ്ങളുടെ പിന്തുണ സൈനികവീര്യത്തെ വര്‍ദ്ധിപ്പിക്കുമല്ലോ.
ആയിരത്തിലധികം കിലോമീറ്റര്‍ പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന തന്ത്രപ്രധാന മേഖലയാണ് പഴയ രജപുത്താന റീജിയണ്‍. ചെറുതും വലുതുമായ 19 രാജ്യങ്ങളെ ഇന്ത്യാ യൂണിയന്റെ ഭാഗമാക്കി രൂപീകരിച്ച രാജസ്ഥാനാണ് രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനം. ജയ്പൂര്‍,ജോധ്പൂര്‍, ഉദയ്പൂര്‍,ആള്‍വാര്‍, ഭരത്പൂര്‍ തുടങ്ങിയ പ്രശസ്തമായ നാട്ടുരാജ്യങ്ങളെല്ലാം ഇന്ത്യാ യൂണിയന്റെ ഭാഗമായിക്കഴിഞ്ഞെങ്കിലും രാജസ്വാധീനത്തിന് ഇന്നും രാജസ്ഥാന് ജനതയുടെ മനസ്സില്‍ യാതൊരു കുറവുമില്ല. ജനാധിപത്യത്തിലേക്ക് മാറിയെങ്കിലും പലപ്പോഴും ജനങ്ങള്‍ ജയിപ്പിച്ച് ജനപ്രതിനിധികളാക്കിയത് രാജപരമ്പരയെ ആയതിനു കാരണവും മറ്റൊന്നല്ല.
ദേശീയ രാഷ്ട്രീയത്തിലും എക്കാലവും രാജസ്ഥാന് അതിന്റെ പ്രാധാന്യം നിലനിര്‍ത്തിയിട്ടുണ്ട്. സ്വാതന്ത്ര്യസമരകാലത്തും ഇന്ത്യാ വിഭജനകാലത്തുമെല്ലാം രാജ്യത്തിനനുകൂലമായ വികാരം മത്രമാണ് രാജസ്ഥാന് ജനതയുടെ മുഖമുദ്ര. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ ജനസംഘം നേതാവായിരുന്ന ഭൈരോണ്‍സിങ് ഷെഖാവത്ത് ഉള്‍പ്പെടെയുള്ളവര്‍ നിയമസഭയിലേക്ക് ജയിച്ചു കയറിയത് ദേശീയപ്രസ്ഥാനങ്ങളോടുള്ള ജനങ്ങളുടെ താല്‍പ്പര്യത്തെയാണ് കാണിക്കുന്നത്.
കോണ്‍ഗ്രസ് നേതാവ് മോഹന്‍ലാല്‍ സുഖാദിയ തുടര്‍ച്ചയായ 17 വര്‍ഷം ഭരിച്ച രാജസ്ഥാനില്‍ 1967ല്‍ ഷെഖാവത്ത് വന്‍ വിജയത്തോടെ മുഖ്യമന്ത്രിയായത് 65ലെ ഇന്തോ-പാക് യുദ്ധകാലത്തെ ജനസംഘത്തിന്റെയും ആര്‍എസ്എസിന്റേയും പ്രവര്‍ത്തനത്തെ ജനങ്ങള്‍ അംഗീകരിച്ചതിന്റെ തെളിവായിരുന്നു.
1971ലെ യുദ്ധവിജയത്തിന്റെ ആനുകൂല്യത്തില്‍ 72ല്‍ കോണ്‍ഗ്രസും വിജയിച്ചത് രാജസ്ഥാന്‍കാരുടെ ദേശീയതാ ഭാവത്തിന്റെ ഉദാഹരണം തന്നെ. തുടര്‍ന്ന് അടിയന്തിരാവസ്ഥക്കാലത്ത് ഹരിയാനയിലെ റോഹ്തക് ജയിലിലടച്ച ഷെഖാവത്ത് 1977ലെ തെരഞ്ഞെടുപ്പില്‍ 200ല്‍ 151 സീറ്റുനേടിയതും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന്റെ സഹതാപ തരംഗം മുന്‍നിര്‍ത്തി 84ല്‍ കോണ്‍ഗ്രസ് ഭരണത്തിലെത്തിയതും അയോധ്യാ സംഭവത്തില്‍ പിരിച്ചു വിടപ്പെട്ട ഷെഖാവത്ത് സര്‍ക്കാരിനെ 1993ല്‍ ജനങ്ങള്‍ വലിയ ഭൂരിപക്ഷത്തില്‍ തിരിച്ചെത്തിയതും രാജസ്ഥാന് ജനതയുടെ ദേശീയബോധത്തെ വ്യക്തമാക്കുന്നു.
അഴിമതി നിറഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്നും രാജ്യത്തെ രക്ഷിക്കണമെന്നാണ് കഴിഞ്ഞ നവംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവും ഗ്വാളിയോര്‍ റാണിയുമായ വസുന്ധര രാജ സിന്ധ്യ രാജസ്ഥാന്കാരോട് ആവശ്യപ്പെട്ടത്. മൃഗീയ ഭൂരിപക്ഷം നല്കി കോണ്‍ഗ്രസ് ഭരണത്തെ തൂത്തെറിഞ്ഞ് ബിജെപിയെ വീണ്ടും അവര്‍ അധികാരത്തിലെത്തിച്ചു. ഇനി ഏപ്രില്‍ 17, ഏപ്രില്‍ 24 തീയതികളില്‍ രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിക്കണമെന്ന ആവശ്യവുമായാണ് ബിജെപി രാജസ്ഥാന് ജനതയെ സമീപിച്ചിരിക്കുന്നത്. ദേശഹിതത്തിനായി എക്കാലവും ത്യാഗങ്ങള്‍ സഹിച്ച അതിര്‍ത്തിയിലെ ജനത ഈ വാക്കുകള്‍ തള്ളിക്കളയില്ലെന്ന് ഉറപ്പാണ്. അതുകൊണ്ടു തന്നെ രാജസ്ഥാനിലെ 25 ലോക്സഭാ സീറ്റുകളിലെയും സമ്പൂര്‍ണ്ണ വിജയമാണ് ബിജെപി ആഗ്രഹിക്കുന്നത്. മറുവശത്ത് കോണ്‍ഗ്രസാവട്ടെ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, കേന്ദ്രമന്ത്രി സി.പി. ജോഷി തുടങ്ങിയ നേതാക്കളുടെ ഗ്രൂപ്പ് യുദ്ധവും നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ ക്ഷീണവും കാരണം മികച്ച സ്ഥാനാര്‍ത്ഥികളെപ്പോലും കണ്ടെത്താനാവാതെ വിഷമവൃത്തത്തിലാണ്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: