ലക്നൗ: യുപിയിലെ ബുണ്ടേല്‍ഖണ്ഡ് മേഖല മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളെല്ലാം കണ്ണുവയ്ക്കുന്നിടമാണ്. ഝാന്സിയടക്കം മൂന്നു സീറ്റുകള്‍ ഇവിടെയുണ്ട്. അവയില്‍ ഇത്തവണ ഏറെ ശ്രദ്ധേയമായ അങ്കം ഝാന്സിയിലേതു തന്നെ. ബിജെപി സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന നേതാവ് ഉമാ ഭാരതിയുടെ വരവ് മണ്ഡലത്തെ ഇളക്കിമറിച്ചിരിക്കുന്നു. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമയുടെ വ്യക്തിപ്രഭാവം വോട്ടാക്കി മാറ്റാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. അങ്ങനെ സംഭവിച്ചാല്‍ പാര്‍ട്ടിയെ സംബന്ധിച്ച് ശക്തമായ തിരിച്ചുവരവാകും അത്.
1989 മുതല്‍ 99വരെ ബിജെപിയുടെ ഉരുക്കു കോട്ടയായിരുന്നു ഝാന്‍സി. എന്നാല്‍ പിന്നീടങ്ങോട്ട് സ്വാധീനം നഷ്ടപ്പെട്ടു. കഴിഞ്ഞ തവണ നാലാം സ്ഥാനത്തേക്കുവരെ പിന്തള്ളപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഉമയെപ്പോലെ പാരമ്പര്യവും വ്യക്തിത്വവുമുള്ള കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ ബിജെപി കളത്തിലിറക്കുന്നത്. നിലവിലെ എംപിയും കേന്ദ്ര സഹമന്ത്രിയുമായ കോണ്‍ഗ്രസിന്റെ പ്രദീപ് ജെയ്ന്‍ ആദിത്യയാണ് ഉമയുടെ പ്രധാന എതിരാളി. സമാജ് വാദി പാര്‍ട്ടിയുടെ ചന്ദ്രലാല്‍ സിങ് യാദവ്, ബിഎസ്പിയുടെ അനുരാധ ശര്‍മ്മ എന്നിവര്‍ മറ്റു പ്രമുഖ സ്ഥാനാര്‍ത്ഥികള്‍. എഎപിയുടെ അര്‍ച്ചനാ ഗുപ്തയും ഝാന്‍സിയില്‍ ഭാഗ്യം പരീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: