തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണരംഗം സജീവമായതോടെ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ ഇടതു-വലതുമുന്നണികള്‍ സമ്മര്‍ദ്ദത്തില്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ശശിതരൂരും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ബെന്നറ്റ് ഏബ്രഹാമുമാണ് ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാതെ പ്രതിസന്ധിയിലായത്. ഇരുമുന്നണികളിലുമുണ്ടായിരിക്കുന്ന ആശയക്കുഴപ്പവും പ്രതിസന്ധിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാലിന് ഏറെ ഗുണം ചെയ്യുന്നുണ്ട്.
രണ്ടാം തവണയും തിരുവനന്തപുരത്തെ സമ്മതിദായകരെ സമീപിക്കുന്ന ശശിതരൂരിന് താന്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളെ കുറിച്ച് ഉറച്ച ശബ്ദത്തില്‍ ജനങ്ങളോട് പറയാന്‍ കഴിയുന്നില്ല. ഇതു കൂടാതെയാണ് ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങളുടെ സത്യാവസ്ഥ ബോധ്യപ്പെടുത്തുന്ന തരത്തില്‍ അന്വേഷണം നടന്നട്ടില്ലെന്നത് പ്രചരണത്തിനിടയില്‍ ഉയര്‍ന്നു വരുന്നത്. തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കാന്‍ മുന്‍കൈ എടുക്കുമെന്ന വാഗ്ദാനം നല്‍കിയാണ് 2009ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരത്തിനിറങ്ങിയത്. തിരുവനന്തപുരത്തെ ജനങ്ങള്‍ക്ക് അക്കാര്യത്തില്‍ വലിയ പ്രതീക്ഷയുമുണ്ടായിരുന്നു. യുപിഎ സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തിനിടയില്‍ രണ്ടു തവണ കേന്ദ്രമന്ത്രിയുമായ തരൂരിന് ഹൈക്കോടതി ബഞ്ചിന്റെ കാര്യത്തില്‍ ചെറുവിരലനക്കാന്‍ കഴിഞ്ഞില്ല. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്ന ഉറപ്പും തിരുവനന്തപുരത്തെ ജനങ്ങള്‍ക്ക് തരൂര്‍ നല്‍കിയിരുന്നു. വിഴിഞ്ഞം യാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ ഇന്ത്യയുടെ തന്നെ തുറമുഖ കവാടമായി അതുമാറുമായിരുന്നു. എന്നാല്‍ വിഴിഞ്ഞം തുറമുഖം വരരുതെന്ന് ആഗ്രഹിക്കുന്നവരുടെ കയ്യിലെ കളിപ്പാവയായി തരൂര്‍ മാറി. തൂത്തുക്കുടി തുറമുഖത്തിന് കേന്ദ്രസര്‍ക്കാര്‍ 75,000 കോടി രൂപ അനുവദിച്ചപ്പോള്‍ വിഴിഞ്ഞത്തിന് ബജറ്റില്‍ ഒരു പൈസയും വകകൊള്ളിച്ചില്ല. കഴിഞ്ഞ 5 വര്‍ഷം തിരുവനന്തപുരത്തെ സമ്മതിദായകര്‍ക്ക് തരൂര്‍ വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കിയതെന്നാണ് അദ്ദേഹത്തിനെതിരെ ഉയരുന്ന ആരോപണം. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനോ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനോ തരൂരിനു സമയമുണ്ടായിരുന്നില്ല. വ്യക്തിപരമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വിവാദങ്ങള്‍ പരിഹരിക്കുന്നതിനുമായിരുന്നു കൂടുതല്‍ സമയവും അദ്ദേഹം ചെലവഴിച്ചത്. മണ്ഡലത്തിലാകെ വികസന നേട്ടങ്ങളുടെ പേരില്‍ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോര്‍ഡുകളിലെ അവകാശങ്ങള്‍ പലതും പഞ്ചായത്തു തലത്തിലും നഗരസഭാതലത്തിലും ചെയ്തിട്ടുള്ളതും ചെയ്യേണ്ടതുമായ കാര്യങ്ങളാണ്. രണ്ടാം തവണയും വോട്ട് തേടി ജനങ്ങള്‍ക്ക് മുന്നിലെത്തുമ്പോള്‍ ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാതെ നിശബ്ദനാകുകയാണ് തരൂര്‍.
തിരുവനന്തപുരത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത് വളരെ വലിയ തലത്തിലുള്ള ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷമാണ്. സിപിഐയ്ക്ക് അനുവദിച്ച സീറ്റില്‍ ജില്ലാ ഘടകത്തിന് ഇഷ്ടമില്ലാത്ത സ്ഥാനാര്‍ത്ഥിയെയാണ് സംസ്ഥാന ഘടകം തീരുമാനിച്ചത്. മണ്ഡലത്തിലെ ഇടതുസീറ്റ് പേയ്മെന്റ് സീറ്റാണെന്ന ആരോപണവും ഉയര്‍ന്നു. സ്ഥാനാര്‍ത്ഥി ക്കു വേണ്ടി സിപിഐ നെട്ടോട്ടമോടുന്നതും പലരെയും സമീപിക്കുന്നതും ആദ്യഘട്ടത്തില്‍ വാര്‍ത്തയായി. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ബെന്നറ്റ് ഏബ്രഹാമിനെതിരെ ജില്ലാ ഘടകം ശക്തമായി നിലകൊണ്ടെങ്കിലും സംസ്ഥാന ഘടകത്തിന്റെ സമ്മര്‍ദ്ദത്തിനു മുന്നില്‍ അവര്‍ ക്ക് കീഴടങ്ങേണ്ടി വന്നു. പാരമ്പര്യവും പ്രവര്‍ത്തനപരിചയവുമുള്ള നിരവധി പേര് സിപിഐക്കുള്ളില്‍ തന്നെ ഉണ്ടായിട്ടും അവരെയെല്ലാം തഴഞ്ഞാണ് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാളെ സ്ഥാനാര് ത്ഥിയാക്കിയത്. സി.ദിവാകരന് എംഎല്‍എയുടെയും പാര്‍ട്ടി സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെയും പേര് സ്ഥാനാര്‍ത്ഥികളാകാന്‍ പരിഗണിച്ചിരുന്നു. എന്നാല്‍ പരാജയഭീതി മൂലം അവരിരുവരും പിന്മാറി. ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥിയെ കുറിച്ച് സിപിഎമ്മിലും അതൃപ്തിയേറെയാണ്. ബെന്നറ്റിനു വേണ്ടി പ്രചാരണത്തിനിറങ്ങണമോ എന്ന ആശയക്കുഴപ്പം ഇടതുമുന്നണിയിലാകെയുണ്ട്.
ഇരുമുന്നണികളിലെയും പ്രതിസന്ധിമുതലെടുത്തും തന്റെ വികസന കാഴ്ചപ്പാട് ജനങ്ങള്‍ക്കു മുന്നിലവതരിപ്പിച്ചുമാണ് ബിജെപി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാല്‍ മണ്ഡലത്തില്‍ പ്രചരണം നടത്തുന്നത്. വാജ്പേയ് സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ തിരുവനന്തപുരത്തും കേരളത്തിലൊട്ടാകെയും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ രാജഗോപാലിന്റെ വികസന ദാഹത്തിനും കാഴ്ചപ്പാടിനും തെളിവു നല്കുന്നു. ചെയ്ത വികസനത്തിന്റെ പേരില്‍ രാജഗോപാല്‍ വോട്ട് ചോദിക്കുമ്പോള്‍ ചെയ്യാത്ത വികസനത്തിന്റെ പേരിലാണ് തരൂര്‍ ജനങ്ങളെ സമീപിക്കുന്നത്. കേന്ദ്രത്തില്‍ ശക്തനായ ഭരണാധികാരിക്ക് കരുത്തുപകരാനുള്ള വോട്ടും രാജഗോപാല്‍ അഭ്യര്‍ത്ഥിക്കുന്നു.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: