തൃശൂര്‍: ടി.പി. ചന്ദ്രശേഖരന് വധത്തിന് പിന്നാലെ നവാസിനെ അറുകൊലചെയ്തതിലും സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ പിടിയിലായതോടെ തെരഞ്ഞെടുപ്പ് രംഗത്ത് സിപിഎമ്മിന് അടിതെറ്റുന്നു.
ടി.പി. ചന്ദ്രശേഖരന്റെ വധത്തില്‍ നിന്നും തലയൂരാനാവാതെ നട്ടംതിരിയുന്നതിനിടയിലാണ് പെരിഞ്ഞനത്ത് പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം ക്വട്ടേഷന്‍ സംഘം അറുകൊല നടത്തിയത്. ടി പിയെ വധിച്ചത് പാര്‍ട്ടിയില്‍ നിന്നും പോയി ആര്‍എംപി ഉണ്ടാക്കി കുലംകുത്തിയായതിനാണെങ്കില് പെരിഞ്ഞനത്ത് പാര്‍ട്ടി അനുഭാവിയായ നവാസിനെ കൊന്നതിനെക്കുറിച്ച് എന്തെങ്കിലും പറയാന്‍ പോലും സഖാക്കള്ക്കാവുന്നില്ല. ഈ ദാരുണ സംഭവത്തിലെ പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഇന്നസെന്റിനോട് പലരും ചോദിക്കുന്നെങ്കിലും മറുപടി പറയാനാവുന്നില്ല. ഈ മേഖലയില്‍ നടന്ന സ്ഥാനാര്‍ത്ഥി പര്യടനങ്ങളില്‍ ആളു കുറഞ്ഞത് സ്ഥാനാര്‍ത്ഥിയേയും പാര്‍ട്ടി നേതൃത്വത്തെയും അങ്കലാപ്പിലാക്കിയിരിക്കുകയാണ്.
ക്വട്ടേഷന്‍ സംഘം പാര്‍ട്ടി ഓഫീസില്‍ എത്തിയതിനും കൊലപാതകത്തിന് ശേഷം ഇവിടെ ഒരു രാത്രി തങ്ങിയതിനും ശാസ്ത്രീയമായ തെളിവുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ക്വട്ടേഷന്‍കാരുമായി പാര്‍ട്ടി ബന്ധപ്പെട്ടതിനും തെളിവുകളുണ്ട്. സാക്ഷികളല്ല ശാസ്ത്രീയ തെളിവുകളാണ് അന്വേഷണോദ്യോഗസ്ഥര്‍ സമ്പാദിച്ചിരിക്കുന്നത്. ക്വട്ടേഷന്‍ സംഘത്തെ താമസിപ്പിച്ചതും സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിലായിരുന്നു. കൊലപാതകത്തിന്റെ സൂത്രധാരന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാമദാസായിരുന്നു. പാര്‍ട്ടി ഓഫിസില്‍ രക്തക്കറ കണ്ടെത്തിയതിനെക്കുറിച്ച് ഒന്നും പറയാനാവാതെ സിപിഎമ്മിന് തലകുനിക്കേണ്ടിവന്നു. കൊലപാതകത്തില്‍ പങ്കെടുത്ത് പരിക്കേറ്റ ഒരാളെ രാത്രി മുഴുവനും ഓഫീസില്‍ സംരക്ഷിച്ചുവെന്നതിന്റെ വിശ്വസനീയമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇത്തരമൊരു നീക്കം സിപിഎമ്മും പ്രതീക്ഷിച്ചില്ല. ആയുധങ്ങളും ഈ പരിസരത്തുനിന്നു കണ്ടെടുത്തോടെ പാര്‍ട്ടിക്ക് മറുപടിപോലും പറയാന്‍പറ്റാത്ത അവസ്ഥയായി മാറി.
തെരഞ്ഞെടുപ്പു കാലത്തു പാര്‍ട്ടി ഓഫിസ് മൂന്നു മണിക്കൂര്‍ പോലീസ് റെയ്ഡ് ചെയ്തിട്ടും ലോക്കല്‍ സെക്രട്ടറിയെ കയ്യാമംവച്ചു പെതുജനമധ്യത്തില്‍ ക്രിമിനലുകള്‍ക്കൊപ്പം നടത്തിയിട്ടും സിപിഎമ്മിന് പ്രതിഷേധത്തിന്റെ ചെറു മുരള്‍ച്ചക്കു പോലും കഴിഞ്ഞില്ല. ഹര്‍ത്താലില്ല, പന്തംകൊളുത്തി പ്രകടനമില്ല, പോലീസ് സ്റ്റേഷന് മാര്‍ച്ചില്ല. മൂന്നു ദിവസം കഴിഞ്ഞ് ഏരിയാ സെക്രട്ടറി ഇറക്കിയ പത്രക്കുറിപ്പു മാത്രമാണ് ശക്തമായ പ്രതിഷേധം. തൊട്ടടുത്ത ദിവസം ഒരു പ്രകടനം നടത്തിയെങ്കിലും അതു പേരിനു മാത്രമായി പോയി.
പെരിഞ്ഞനത്തെ കൊലപാതകത്തോട് കൂടി സിപിഎം രാഷ്ട്രീയപരമായും അല്ലാതെയും പൂര്‍ണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. അന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യവും ബിജെപിയും മറ്റും ഉന്നയിച്ച് കഴിഞ്ഞു. കൊലപാതകത്തിന്റെ ഗൂഢാലോചന യിലെ ഉന്നതനേതൃത്വത്തെ ഇതിലൂടെ മാത്രമെ പൂറത്ത് കൊണ്ട് വരാനാകുകയുള്ളു. ഒപ്പം തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്കിത് വന്‍ തിരിച്ചടിയാവുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: