ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ ജനപ്രിയ ഭാഗ്യക്കുറി ടിക്കറ്റുകളുടെ വില വര്‍ധനവ് വില്പനക്കാരെ പ്രതിസന്ധിയിലാക്കി. വികലാംഗരും മറ്റ് മാരക രോഗങ്ങള്‍ക്ക് അടിമകളായവരും പട്ടിണിപ്പാവങ്ങളുമായ ഭാഗ്യക്കുറി വില്പനക്കാര്ക്ക് സര്‍ക്കാരിന്റെ വിചിത്രമായ നടപടി കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഭാഗ്യക്കുറികളുടെ വില 20 രൂപയില്‍ നിന്ന് 30 രൂപയായി വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് വില്പന മൂന്നിലൊന്നായി കുറഞ്ഞിരിക്കുകയാണെന്ന് വില്പനക്കാര് പറയുന്നു.
ഞായറാഴ്ചകളില്‍ നറുക്കെടുക്കുന്ന പൗര്‍ണമി തിങ്കളാഴ്ചകളിലെ വിന്‍വിന്‍, ബുധനാഴ്ചകളിലെ അക്ഷയ, വെള്ളിയാഴ്ചകളില്‍ നറുക്കെടുക്കുന്ന ഭാഗ്യനിധി എന്നീ ഭാഗ്യക്കുറികളുടെ വിലയാണ് 10 രൂപ വീതം വര്‍ധിപ്പിച്ചത്. എന്നാല്‍ സമ്മാനത്തുക വര്‍ധിപ്പിച്ചിട്ടുമില്ല. മുമ്പ് ദിവസം 75-100 ടിക്കറ്റുകളുടെ ശരാശരി വില്പന നടത്തിയിരുന്ന സാധാരണക്കാരായ വില്പനക്കാര്ക്ക് നിലവില്‍ ഇതിന്റെ മൂന്നിലൊന്ന് ടിക്കറ്റുകള്‍ പോലും വില്ക്കാന് കഴിയുന്നില്ല. രാപകല്‍ അലഞ്ഞാലും ഒരുദിവസം 200 രൂപ പോലും വരുമാനം ലഭിക്കാത്ത ദുസ്ഥിതിയിലാണ്. എന്നാല്‍ വന്‍കിട കുത്തക ഏജന്റുമാരെയും വില്പനക്കാരെയും ഇത് കാര്യമായി ബാധിച്ചിട്ടില്ല.
ആഴ്ചയില്‍ ഒരു നറുക്കെടുപ്പ് എന്ന രീതി മാറ്റി എല്ലാദിവസവും നറുക്കെടുപ്പ് ആക്കിയപ്പോള്‍ അന്യസംസ്ഥാന ലോട്ടറികളെയും ഒറ്റ നമ്പര്‍ ലോട്ടറി അടക്കമുള്ള വ്യാജ ലോട്ടറികളെയും പടികടത്താന്‍ സാധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ ഭാഗ്യക്കുറികളുടെ വില്പന 45 ലക്ഷം രൂപയായി വര്‍ധിക്കുകയും ചെയ്തിരുന്നു.
നിലവില്‍ ടിക്കറ്റ് വില്പന വളരെയേറെ കുറഞ്ഞു. നേരത്തെ ഏഴ് സീരീസിലുള്ള ഒരേ നമ്പര്‍ ടിക്കറ്റുകള്‍ വില്പനക്കാര്ക്ക് ലഭിച്ചിരുന്നു. ഇത് നിര്‍ത്തലാക്കി ഒരു നമ്പറിലുള്ള ഒരു സീരിസ് ടിക്കറ്റുകള്‍ മാത്രം ഒരു ജില്ലയില്‍ നല്കിയാല് മതിയെന്ന തീരുമാനവും വില്പനയെ ബാധിച്ചതായി വില്പനക്കാര് പറയുന്നു.
അടുത്തുതന്നെ വ്യാഴാഴ്ചകളില്‍ നറുക്കെടുക്കുന്ന 40 രൂപയുടെ ധനശ്രീ ടിക്കറ്റുകളുടെ വില 50 രൂപയായി വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്. കൂടാതെ 40 രൂപയുടെ ‘പ്രതീക്ഷ’ ടിക്കറ്റ് ഒഴിവാക്കി കാരുണ്യ പ്ലസ് എന്ന 50 രൂപയുടെ ടിക്കറ്റ് നടപ്പാക്കാനും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. സാധാരണക്കാരായ ലക്ഷക്കണക്കിന് ഭാഗ്യക്കുറി വില്പനക്കാരുടെ താല്പര്യം സംരക്ഷിക്കാതെ ധനവകുപ്പ് തീരുമാനങ്ങള്‍ അടിച്ചേല്പിക്കുകയാണ്. എല്ലാ ഭാഗ്യക്കുറി ടിക്കറ്റുകളുടെയും വില 20 രൂപയായി നിജപ്പെടുത്തി സമ്മാനഘടന പരിഷ്ക്കരിക്കണമെന്നും വില്പനക്കാര് ആവശ്യപ്പെടുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: