കോട്ടയം: ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം സംസ്ഥാനത്തുംനിലവില്വന്നു. ആര്‍എസ്പി(ബി), എല്‍ജെപി, കേരളാ കോണ്‍ഗ്രസ് നാഷണലിസ്റ്റ് എന്നീ പാര്‍ട്ടികളാണ് അംഗങ്ങള്‍. കേരളത്തിന്റെ വികസനത്തകര്ച്ചക്ക് കാരണക്കാരായ ഇടത്-വലത് മുന്നണികള്‍ക്കെതിരെയുള്ള ജനാധിപത്യ ബദലാണ് എന്‍ഡിഎ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
10 വര്‍ഷം ഭരിച്ച യുപിഎ എട്ടു ലക്ഷം കോടിരൂപയുടെ അഴിമതിനടത്തി. രാജ്യസുരക്ഷ പോലും അപകടത്തിലാക്കിയ സര്‍ക്കാരാണ് ഭരണം ഒഴിയാന്‍ പോകുന്നത്. രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് ഭരണത്തിന്റെ ബാക്കിപത്രം. കോണ്‍ഗ്രസ് വിരുദ്ധതയുടെ പേരില്‍ വോട്ട് നേടി കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണ നല്കുകിയ ഇടതുപക്ഷവും ഇന്ത്യയുടെ ഈ തകര്‍ച്ചക്ക് കാരണക്കാരാണ്.
പേരസ്പരം എതിര്‍ക്കുമ്പോള്‍തന്നെ രഹസ്യമായി സഹകരിക്കുന്ന സംവിധാനങ്ങളായി കേരളത്തിലെ മുന്നണികള്‍ മാറി. പരസ്പരം ഉയര്‍ത്തിയ അഴിമതി ആരോപണങ്ങളും വെല്ലുവിളികളും രഹസ്യ കരാറുകളിലൂടെ തമസ്ക്കരിക്കുന്ന ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ വക്താക്കളായി ഇവര്‍ മാറി. 1980 മുതല്‍ മാറി മാറി അധികാരത്തിലെത്തുന്ന ഇടത്-വലത് മുന്നണികള്‍ക്ക് ഒരേ നയപരിപാടികളാണ്. സംസ്ഥാനത്ത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ഒരു ശ്രമവും നടക്കുന്നില്ല. പദ്ധതികള്‍ പ്രഖ്യാപിക്കുണ്ടെങ്കിലും നടപ്പാക്കാനുള്ള ഇച്ഛാശക്തി കാട്ടുന്നതില്‍ ഇരു മുന്നണികളും പരാജയമാണ്, മുരളീധരന് പറഞ്ഞു.
ആര്‍എസ്പി(ബി) സംസ്ഥാന സെക്രട്ടറി എ.വി. താമരാക്ഷന്‍, എല്‍ജെപി സംസ്ഥാന അദ്ധ്യക്ഷന്‍ മെഹബൂബ് എം., കേരളാ കോണ്‍ഗ്രസ് നാഷണലിസ്റ്റ് ജനറല്‍ സെക്രട്ടറി കുരുവിള മാത്യൂസ്, പ്രസിഡന്റ് അഡ്വ: നോബിള്‍ മാത്യു, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ: എന്‍.കെ. നാരായണന് നമ്പൂതിരി, ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, സംസ്ഥാന സമിതി അംഗം പ്രൊഫ. ബി. വിജയകുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: