ഇറ്റാനഗര്‍: ദേശീയ വംശീയ വിരുദ്ധ ദിനമായി ജനുവരി 30 പ്രഖ്യാപിക്കണമെന്ന് ദല്‍ഹിയില്‍ കൊല്ലപ്പെട്ട നിദോ താനിയയുടെ കുടുംബം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് നിദോയുടെ കുടുംബാംഗങ്ങള്‍ പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു. നിദോയുടെ അച്ഛന് നിദോ പവിത്ര, അമ്മ മരീന മറ്റു ബന്ധുക്കള്‍ തുടങ്ങിയവര്‍ ഒപ്പിട്ട നിവേദനത്തില്‍ ഘാതകര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
തെക്കന്‍ ദല്‍ഹിയിലെ വ്യാപാര കേന്ദ്രത്തില്‍ കഴിഞ്ഞ ജനുവരി 30നാണ് വംശീയ അധിക്ഷേപത്തെ ചോദ്യം ചെയ്തതിന് ഒരു കൂട്ടം ആളുകളുടെ മര്‍ദ്ദനമേറ്റ് നിദോ താനിയ കൊല്ലപ്പെട്ടത്. വടക്കന്‍ അരുണാചലില്‍ നിന്നുള്ള ലോക്സഭാ എംപി തകം സഞ്ജോയിയോടൊപ്പമാണ് നിദോ താനിയയുടെ മാതാപിതാക്കള്‍ പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചത്. കേസ് സിബിഐ അന്വേഷിക്കണമെന്നും താനിയയ്ക്കെതിരെ അക്രമം നടന്നപ്പോള്‍ കേസെടുക്കാന്‍ മടിച്ച പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ പറയുന്നു. നിദോയുടെ ഓര്‍മയ്ക്കായി സ്മാരകം പണിയണമെന്നും ഇവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വംശീയതയ്ക്കെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വടക്ക് കിഴക്ക് സംസ്ഥാനങ്ങളുടെ സംസ്ക്കാരവും ചരിത്രവും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പാഠ്യവിഷയമാക്കണമെന്നും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തോട് ഇവര്‍ ആവശ്യപ്പെട്ടു. ഇത്തരം കേസുകളില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കാന്‍ ദല്‍ഹിയില്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കണം. ദല്‍ഹി പൊലീസിലേക്ക് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നായി ചുരുങ്ങിയത് 5000 പൊലീസുകാരെ നിയമിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. നിലവില്‍ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി കൊല്ലപ്പെട്ട ദിവസമായതിനാല്‍ ജനുവരി 30 രാജ്യം രക്തസാക്ഷിത്വ ദിനമായാണ് ആചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: