കൊച്ചി: കെപിഎംഎസിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച മറൈന്‍ ഡ്രൈവില്‍ നടക്കുന്ന കൊച്ചി കായല്‍ സമ്മേളന സ്മരണ ശതാബ്ദി സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വൈകിട്ട് നാലരയ്ക്ക് നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുഖ്യാതിഥിയാകും. അഞ്ച് ലക്ഷം പേര് സമ്മേളനത്തിനെത്തുമെന്നാണ് കരുതുന്നത്.
സമ്മേളനത്തില്‍ മോദിയെ പങ്കെടുപ്പിക്കുന്നതിനെതിരെ ചില കോണുകളില്‍ നിന്നും ഉയരുന്ന ഒറ്റപ്പെട്ട വിമര്‍ശനങ്ങള്‍ക്കെതിരെ വ്യക്തമായ മറുപടിയാണ് സംഘാടകര്‍ക്കുള്ളത്. പട്ടികജാതിക്കാര്‍ക്ക് ഏറെ ദോഷകരമായ രംഗനാഥമിശ്ര കമ്മീഷന് റിപ്പോര്‍ട്ട് തള്ളണമെന്ന് കെപിഎംഎസ് ആവശ്യപ്പെടുന്നു. എന്നാല്‍ കോണ്‍ഗ്രസും സിപിഎമ്മും റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന നിലപാടിലാണ്. ബിജെപി മാത്രമാണ് സഭക്കകത്തും പുറത്തും റിപ്പോര്‍ട്ടിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് സമ്മേളനത്തിന്റെ ഉദ്ഘാടനത്തിന് ബിജെപി ഭാവി പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാണിക്കുന്ന മോദിയെ ക്ഷണിച്ചതെന്ന് സംഘാടകര്‍ വ്യക്തമാക്കി. മോദി പിന്നോക്കക്കാരന് കൂടിയാണ്. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് സിപിഎം നേതാക്കളായ പി.രാജീവ് എംപിയേയും കെ.ചന്ദ്രന്‍പിള്ളയേയും ക്ഷണിച്ചുവെങ്കിലും മോദി പങ്കെടുക്കുന്നതുകൊണ്ട് അവരാരും വരാന്‍ തയ്യാറായില്ല. ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളെയും ക്ഷണിച്ചിരുന്നതാണ്. അവരും ഒഴിവായെന്ന് കെപിഎംഎസ് ഭാരവാഹികള്‍ പറഞ്ഞു.
ചരിത്ര സംഭവമാകുന്ന സമ്മേളനത്തിന് മറൈന്‍ ഡ്രൈവില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. മോദിയുടെ വരവ് അറിയിച്ചുകൊണ്ടുള്ള ഫഌക്സുകള്‍ നഗരത്തില്‍ നിറഞ്ഞുകഴിഞ്ഞു. സമ്മേളനത്തോട് അനുബന്ധിച്ച് ഇന്നലെ കായലില്‍ പ്രതീകാത്മക കായല്‍ സമ്മേളനം നടന്നു. കെപിഎംഎസിന്റെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നൂറോളം വനിതകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. 1913 ല്‍ നടന്ന കായല്‍ സമ്മേളനത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ കായലില്‍ വള്ളങ്ങള്‍ കൂട്ടികെട്ടിയാണ് സമ്മേളനം നടത്തിയത്.
സമ്മേളനത്തിന് മുന്നോടിയായി ഇന്ന് റോഡ് ഷോ നടത്തും. വൈകിട്ട് മൂന്നിന് കളമശ്ശേരിയില്‍ നിന്നും നൂറുകണക്കിന് വാഹനങ്ങള്‍ പങ്കെടുക്കുന്ന റോഡ് ഷോ വൈറ്റിലയില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: