എല്ലാ വര്‍ഷവും ഫെബ്രുവരി 2 ലോക തണ്ണീര്‍ത്തട ദിനമായി ലോകമെമ്പാടും, ഐക്യരാഷ്ട്രസംഘടനയുടെ ആഹ്വാനമനുസരിച്ച് ആചരിച്ചുവരികയാണ്. 1971 ല്‍ കാസ്പിയന്‍ കടലിന്റെ തീരത്ത് ഇറാനിലെ റംസാറില്‍ ഫെബ്രുവരി 2 ന് നടന്ന കണ്‍വെന്‍ഷന്റെ ഓര്‍മ്മ പുതുക്കലാണിത്. 1997 മുതലാണ് ഈ ദിനം ലോക തണ്ണീര്‍ത്തട ദിനമായി ആചരിക്കുന്നതിന് തുടക്കമിട്ടത്.
ഇന്ത്യയടക്കം 195 രാജ്യങ്ങളെങ്കിലും റാംസാര്‍ കരാറില്‍ ഒപ്പിട്ടിട്ടുണ്ട്. തണ്ണീര്‍ത്തടങ്ങളും കൃഷിയും തമ്മിലുള്ള അഭേദ്യമായ ബന്ധം കണക്കിലെടുത്ത് 2014 ല്‍ കൃഷിയും കുടുംബവും ചേര്‍ന്ന കുടുംബകൃഷിയെന്നതാണ് ഐക്യരാഷ്ട്ര സംഘടനയുടെ ആപ്തവാക്യമായി തെരഞ്ഞെടുത്തിട്ടുള്ളത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയോടെയാണ് ലോകമെമ്പാടും നെല്‍വയലുകളും കോള്‍പാടങ്ങളും തടാകങ്ങളും കായലുകളും കുളങ്ങളും ചതുപ്പുകളും മറ്റ് ജലസ്രോതസ്സുകളും രൂപമാറ്റം വരുത്തി മനുഷ്യന് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് വെള്ളപ്പൊക്കം, ജൈവവൈവിധ്യനാശം, ഭക്ഷ്യസുരക്ഷാപ്രശ്നങ്ങള്‍ എന്നിവ ലോകമെമ്പാടും ഉടലെടുക്കുന്നതിനും കാരണമായതിന്റെ പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്ര സംഘടന ഇറാനിലെ റംസാറില്‍ തണ്ണീര്‍ത്തട കണ്വെന്ഷന് സംഘടിപ്പിച്ചത്.
തണ്ണീര്‍ത്തടങ്ങള്‍ പ്രകൃതി കനിഞ്ഞുനല്കിയ പ്രകൃതിരമണീയമായ കാഴ്ചയാണ്. ഒരു പ്രദേശത്തെ വെള്ളപ്പൊക്കം തടയുന്നതില്‍ തണ്ണീര്‍ത്തടങ്ങള്‍ക്ക് വലിയ പങ്കാണുള്ളത്. വെള്ളത്തിന്റെ ശുദ്ധി നിലനിര്‍ത്തുന്നതില്‍ തണ്ണീര്‍ത്തടങ്ങള്‍ അവിഭാജ്യഘടകങ്ങളാണ്. അവ അസംഖ്യം സസ്യ-ജന്തു-ജീവജാലങ്ങള്‍ക്ക് ആവാസവ്യവസ്ഥ പ്രദാനം ചെയ്യുന്നു. മത്സ്യങ്ങളുടെയും വന്യജീവികളുടെയും പക്ഷികളുടെയും പ്രജനന കേന്ദ്രങ്ങളാണ് തണ്ണീര്‍ത്തടങ്ങള്‍. തണ്ണീര്‍ത്തടങ്ങള്‍ എന്നെന്നേക്കുമായി അസ്തമിക്കുമ്പോള്‍ അസംഖ്യം ജീവജാലങ്ങള്‍ക്ക് വംശനാശം സംഭവിക്കും. ദേശാടനപക്ഷികളുടെ പറുദീസയാണ് തണ്ണീര്‍ത്തടങ്ങള്‍.
പ്രാദേശിക കാലാവസ്ഥ ജീവസന്ധാരണത്തിന് അനുയോജ്യമല്ലാതാകുമ്പോള് ചൈനയില്‍നിന്നും സൈബീരിയയില്‍നിന്നും ആസ്ട്രേലിയയില്‍നിന്നും ഹിമാലയത്തില്‍നിന്നും എണ്ണമറ്റ ഇനം പക്ഷികളാണ് ദേശാടനത്തിന് ഇറങ്ങുന്നത്. ലോകത്തിലെ ആദിവാസികുടികളുടെ ജീവിതാശ്രയമാണ് തണ്ണീര്‍ത്തടങ്ങള്‍. അവര്‍ക്ക് ഉപജീവനവും കുടിവെള്ളവും എല്ലാം തണ്ണീര്‍ത്തടങ്ങളാണ്. തണ്ണീര്‍ത്തടങ്ങള്‍ ഉണങ്ങിവരണ്ടാല്‍ കാര്‍ഷികമേഖല തകരും. അതുകൊണ്ടുതന്നെ ഒരു നാടിന്റെ ഭക്ഷ്യസുരക്ഷയും തണ്ണീര്‍ത്തട നിലനില്‍പ്പും അന്യോന്യം ബന്ധപ്പെട്ട് കിടക്കുന്നു. ബോട്ടിംഗ്, നീന്തല്‍, പക്ഷിനിരീക്ഷണം, പ്രകൃതിപഠനം, ഗവേഷണം എന്നിവക്കെല്ലാം തണ്ണീര്‍ത്തടങ്ങള്‍ അവസരം ഒരുക്കുന്നു. വന്യജീവികളുടെ ഒരു പ്രദേശത്തെ വാസത്തിനും വനത്തിന്റെ നിലനില്‍പ്പിനും തണ്ണീര്‍ത്തടങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.
നദീതട സംസ്കാരം രൂപപ്പെട്ടതിന് മിക്കവാറും തണ്ണീര്‍ത്തടങ്ങള്‍ വഹിച്ച പങ്ക് അവര്‍ണ്ണനീയമാണ്. മത്സ്യം, ഞണ്ട്, ചെമ്മീന്‍ എന്നീ കൃഷികള്‍ക്ക് തണ്ണീര്‍ത്തടങ്ങള്‍ നല്കുന്ന സ്വാഭാവിക പിന്തുണ വളരെ വലുതാണ്. ഇത് ലോകമെമ്പാടും സ്ത്രീകളടക്കം തൊഴില്‍ ലഭിക്കുന്നതിന് കാരണമാകുന്നുണ്ട്. ജലത്തിലെ മാലിന്യ ശുദ്ധീകരണം, ധാതുലവണ ചംക്രമണം, സംരക്ഷണം എന്നിവക്കെല്ലാം തണ്ണീര്‍ത്തടങ്ങള്‍ ഉപയോഗപ്രദമാണ്. മിക്കവാറും ജലജീവികളുടെ പ്രജനനകേന്ദ്രങ്ങളാണ് തണ്ണീര്‍ത്തടങ്ങള്‍. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു കേരളത്തിലെ തണ്ണീര്‍ത്തടങ്ങളുടെ ഭംഗി കണ്ട് ഇന്ത്യയിലെ പൂന്തോട്ട സംസ്ഥാനമെന്നാണ് കേരളത്തെ വിളിച്ചത്. ഭാരതത്തിലെ പക്ഷികളില്‍ അഞ്ചിലൊന്ന് കേരളത്തിലെ തണ്ണീര്‍ത്തടങ്ങളുമായി ബന്ധപ്പെട്ടാണ് ജീവിക്കുന്നത്. ഇന്ത്യയിലെ 27403 തണ്ണീര്‍ത്തടങ്ങളില്‍ 23444 ഉള്‍നാടന്‍ തണ്ണീര്‍ത്തടങ്ങളും 3959 തണ്ണീര്‍ത്തടങ്ങള്‍ തീരദേശ തണ്ണീര്‍ത്തടങ്ങളുമാണ്. നമ്മുടെ രാജ്യത്തെ 70 ശതമാനം തണ്ണീര്‍ത്തടങ്ങളും നെല്‍കൃഷിക്കാണ് ഉപയോഗിക്കപ്പെടുന്നത്. പ്രാദേശിക കാലാവസ്ഥയില്‍ വ്യതിയാനം ഉണ്ടാക്കാതെ നിലനിര്‍ത്തുന്നതില്‍ പാടശേഖരങ്ങള്‍ക്ക് വലിയ പങ്കുണ്ട്. നമ്മുടെ തീരദേശ തണ്ണീര്‍ത്തടങ്ങള്‍ക്ക് 6750 ചതുരശ്ര കി.മീ വിസ്തീര്‍ണ്ണമുണ്ട്. ഇതില്‍ കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ പശ്ചിമബംഗാളിലെ സുന്ദര്‍ബന്‍ മേഖലയിലാണ് 80 ശതമാനവും. തമിഴ്നാട്ടിലെ പോയിന്റ് കലിമര്, കേരളത്തിലെ അഷ്ടമുടി കായല്‍, ശാസ്താംകോട്ട കായല്‍, വേമ്പനാട്ട് കോള്തടാകം, ആന്ധ്രയിലെ കൊല്ലേരുതടാകം എന്നിവയാണ് തെക്കേ ഇന്ത്യയിലെ പ്രധാന തണ്ണീര്‍ത്തടങ്ങള്‍.
ഇന്ത്യയിലെ തണ്ണീര്‍ത്തടങ്ങളില്‍ വെറും 50 ശതമാനം മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. കയ്യേറ്റം, നികത്തിയെടുക്കല്‍, നഗരവല്‍ക്കരണം, വൃഷ്ടിപ്രദേശ വനനശീകരണം, സുസ്ഥിരമല്ലാത്ത വികസനപദ്ധതികള്‍, മലിനീകരണം, സ്വദേശ-വിദേശ കളകളുടെ കടന്നുകയറ്റം, കണ്ടല്‍ നശീകരണം, നദികളിലെ ക്രമാതീതമായ തടയണ നിര്‍മ്മാണം, അണക്കെട്ട് നിര്‍മ്മാണം, നദികള്‍ ഗതിമാറ്റി ഒഴുക്കിവിടല്‍ എന്നിവയെല്ലാം തണ്ണീര്‍ത്തട നാശത്തിന് കാരണമായിട്ടുണ്ട്.
കേരള സംസ്ഥാനത്ത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ശ്രദ്ധക്കുറവും നിയമങ്ങള്‍ നടപ്പാക്കുന്നതിലെ അനാസ്ഥയും അഴിമതിയുമാണ് തണ്ണീര്‍ത്തട നാശത്തിന് കാരണമായിട്ടുള്ളത്. കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും കാര്ഷികസൗഹൃദമല്ലാത്ത സര്‍ക്കാരുകളും ഉദ്യോഗസ്ഥ നിഷ്ക്രിയത്വവും നമ്മുടെ തണ്ണീര്‍ത്തട നാശത്തിന് കാരണമായി. അശാസ്ത്രീയമായ നഗരവല്‍ക്കരണവും ഭൂമി കച്ചവടവസ്തുവായതും മുതല്‍മുടക്കുകാരനെ പ്രീണിപ്പിക്കാന്‍ ഹെക്ടറുകണക്കിന് നിലം നികത്തുവാന്‍ അനുവാദവും നിയമത്തില്‍ ഇളവും നല്കുകവഴി സര്‍ക്കാര്‍ തന്നെയാണ് കേരളത്തിലെ തണ്ണീര്‍ത്തട നാശത്തിന്റെ ഒന്നാം പ്രതി. ദീര്‍ഘവീക്ഷണമില്ലായ്മയും സ്വജനപക്ഷപാതവും സര്‍ക്കാര്‍ സംവിധാനങ്ങളുടെ അനാസ്ഥയും കെടുകാര്യസ്ഥതയും നിയമലംഘനങ്ങള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കലും വികസനപദ്ധതികളുടെ പേരില്‍ നല്കുന്ന അനധികൃത ഇളവുകളും കേരളത്തിലെ പാടശേഖരങ്ങള്‍ക്ക് രൂപാന്തരം വരുത്തുന്നതിനും തണ്ണീര്‍ത്തടങ്ങള്‍ അപ്രത്യക്ഷമാകുന്നതിനും കാരണമായി. ലക്ഷ്യബോധമില്ലാത്ത സര്‍ക്കാരുകളും ഇഛാശക്തിയില്ലാത്ത രാഷ്ട്രീയ നേതാക്കളുമാണ് സംസ്ഥാനത്തെ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും അനിയന്ത്രിതമായി രൂപാന്തരപ്പെടുത്തുന്നതിനും വന്‍തോതില്‍ പരിവര്‍ത്തനപ്പെടുത്തുന്നതിനും കാരണക്കാരായിട്ടുള്ളത്. സംസ്ഥാനത്തെ കാര്‍ഷിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും പാരിസ്ഥിതിക വ്യവസ്ഥയുടെ സുസ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്നതിനുവേണ്ടി നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുകയും അവ പരിവര്‍ത്തനപ്പെടുത്തുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നത് നിയന്ത്രിക്കുന്നതിനുമായി 2008 ല്‍ കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ ആക്ട് 20 കേരള നിയമസഭ പാസാക്കുകയും ഗവര്‍ണര്‍ അംഗീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. ഈ നിയമത്തിലെ പ്രധാന നിര്‍ദ്ദേശം കൃഷിയോഗ്യമായ നെല്‍വയലിന്റെയും തണ്ണീര്‍ത്തടത്തിന്റെയും വിശദവിവരം ഉപഗ്രഹചിത്രത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡോ കേന്ദ്ര-സംസ്ഥാന ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളോ തയ്യാറാക്കിയിട്ടുള്ളതോ തയ്യാറാക്കുന്നതോ ആയ ഭൂപടങ്ങളുടെ സഹായത്തോടെ ഡാറ്റാ ബാങ്ക് തയ്യാറാക്കുകയെന്നതാണ്. പ്രസ്തുത ഡാറ്റാബാങ്കില്പ്പെടുന്ന സ്ഥലങ്ങളുടെ വിസ്തൃതിയും സര്‍വ്വേ നമ്പറും നിര്‍ണയിക്കുന്ന വിവരങ്ങള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥയുമുണ്ട്. എന്നാല്‍ വിവിധ സ്ഥലങ്ങളിലെ ഡാറ്റാബാങ്ക് തയ്യാറാക്കല്‍ 2008 നുശേഷം അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഇനിയും പൂര്‍ണമായിട്ടില്ല.
പൂര്ണമായതുതന്നെ അപാകതകള്‍ നിറഞ്ഞതും അബദ്ധപഞ്ചാംഗവുമാണ്. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും ഡാറ്റാബാങ്ക് നിര്‍മ്മാണത്തില്‍ കാണുവാന്‍ സാധിക്കും. വ്യക്തമായും തണ്ണീര്‍ത്തട നിര്‍വചനത്തില്‍പ്പെടുന്ന സ്ഥലങ്ങളെയും ഈ നിയമത്തിന്റെ പരിധിയില്‍പ്പെടുന്ന ജലസ്രോതസ്സുകളെയും ഇതില്‍നിന്നും ഒഴിവാക്കുന്നതിനുള്ള പരിശ്രമങ്ങളാണ് കഴിഞ്ഞ അഞ്ച്വര്‍ഷവും നടന്നത്. നിയമപ്രകാരം രൂപീകൃതമായ പ്രാദേശികതല നിരീക്ഷണസമിതികള്‍ പലതും നോക്കുകുത്തികളും രാഷ്ട്രീയ അതിപ്രസരംമൂലം അഴിമതി നിറഞ്ഞതുമായി.
നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും മണ്ണിട്ടുനികത്തുവാന്‍ അവസരം ഒരുക്കിക്കൊടുക്കുന്ന സമിതികളായിട്ടാണ് പ്രാദേശിക സമിതികള്‍ പ്രവര്‍ത്തിക്കുന്നത്.
സംസ്ഥാന സമിതി ഇതിന് മൗനാനുവാദവും നല്കിവരുന്നു. നിശ്ചിത വര്‍ഷത്തിന് മുമ്പ് നികത്തിയ കൃഷിഭൂമികള്‍ക്ക് ഫൈനടച്ചാല്‍ കരഭൂമി സ്റ്റാറ്റസ് മാറ്റിനല്‍കുന്നതിനുള്ള നിയമ ഭേദഗതി വരുത്തുവാനുള്ള തിരക്കിലാണ് സര്‍ക്കാര്‍. ഇത് നിയമം അസാധുവാക്കുന്നതിന് തുല്യമാണ്. വേലി തന്നെ വിളവ് തിന്നുന്നതിന് സമാനവും. താല്‍ക്കാലിക ലാഭത്തിനും അശാസ്ത്രീയവും സുസ്ഥിരവുമല്ലാത്ത വികസനത്തിന് വേണ്ടി ജനനന്മയാണ് ലക്ഷ്യമെന്ന വ്യാജേന സര്‍ക്കാര്‍ 2008 ലെ കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ ആക്ടില്‍ മാറ്റം വരുത്തുന്നത് റാംസാര്‍ കരാര്‍ ലംഘനവുമാണ്.
ജനുവരി മാസത്തില്‍ തന്നെ ഇക്കൊല്ലം സംസ്ഥാനം വരള്‍ച്ചയുടെ പിടിയില്‍ അമര്‍ന്നിരിക്കയാണ്. അരിക്കാണെങ്കില്‍ തീവിലയുമാണ്. സംസ്ഥാന സര്‍ക്കാര്‍ തണ്ണീര്‍ത്തട സംരക്ഷണവും നെല്‍വയല്‍ സംരക്ഷണവും നടപ്പിലാക്കാതെയും റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് ഒത്താശ നല്കുന്ന നയം സ്വീകരിക്കുന്നതിനാലുമാണ് ഇങ്ങനെ സംഭവിക്കുന്നത്. പശ്ചിമഘട്ടം ഇടിച്ചുതകര്‍ത്ത് കായലുകളും കുളങ്ങളും നെല്‍വയലുകളും ചതുപ്പുകളും പുഴയോരങ്ങളും നികത്തുന്നത് തുടരുകയാണ്.
കേരളത്തിലെ ജനങ്ങളെ മുഴുവന്‍ കബളിപ്പിച്ചുകൊണ്ടും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനെ തെറ്റിദ്ധരിപ്പിച്ചും സര്‍ക്കാര്‍ ഓഹരിയെടുക്കുന്ന ആറന്മുള വിമാനത്താവള പദ്ധതിയുമായി സ്വകാര്യ ഏജന്‍സി മുന്നേറുകയാണ്.
സംസ്ഥാനത്തെ നിയമവാഴ്ച ചോദ്യം ചെയ്യുന്ന നടപടികളാണ് സംസ്ഥാന പരിസ്ഥിതി വകുപ്പ് സെക്രട്ടറി ചെയ്യുന്നതെന്ന പരാതി ജനങ്ങള്‍ ഉന്നയിച്ചു കഴിഞ്ഞു. കോടതികളെപ്പോലും തെറ്റിദ്ധരിപ്പിക്കുന്ന നിലപാടുകള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂട്ടുനില്‍ക്കുന്ന പദ്ധതിയായി ആറന്മുള വിമാനത്താവള പദ്ധതി മാറിയിരിക്കുന്നു എന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. പദ്ധതിക്കായി തോടുകളും പാടശേഖരങ്ങളും ജലസ്രോതസ്സുകളും കുന്നിടിച്ച് നികത്തിയിരിക്കുന്നു. തണ്ണീര്‍ത്തട സംരക്ഷണത്തിന് പ്രാധാന്യം നല്കുന്ന ഏതെങ്കിലും സര്‍ക്കാരിന് അന്താരാഷ്ട്ര കരാര്‍ ലംഘിച്ച് ഇത്തരം പ്രവൃത്തികള്‍ നടത്താനാകുമോ? തണ്ണീര്‍ത്തട സംരക്ഷണം അധരവ്യായാമമാക്കി ഒരുപക്ഷേ കേരള മുഖ്യമന്ത്രി ഇന്ന് തട്ടുതകര്‍പ്പന്‍ പ്രസംഗം കാച്ചിയേക്കാം. തണ്ണീര്‍ത്തട സംരക്ഷണത്തിന് ഒരു പ്രാധാന്യവും നല്‍കാതെ അധികാരത്തിലേറിയതിനുശേഷം കേരളം ഭരിക്കുന്ന ഒരു സര്‍ക്കാരില്‍നിന്നും ഇത്രയൊക്കെയെ പ്രതീക്ഷിക്കുവാന്‍ ജനങ്ങള്‍ക്കാകൂ.
ഐക്യരാഷ്ട്ര സംഘടന ആഹ്വാനംചെയ്ത കുടുംബകൃഷിക്ക് മുന്തിയ പ്രാധാന്യം നല്കിയ കേരള സര്‍ക്കാര്‍ അന്താരാഷ്ട്ര റാംസാര്‍ ഉടമ്പടി പാലിക്കണം. കേരളത്തിന്റെ പ്രകൃതിരമണീയത കാത്തുസൂക്ഷിക്കുവാനും വരുംതലമുറക്ക് കൂടി അവകാശപ്പെട്ട പാടശേഖരങ്ങളും തണ്ണീര്‍ത്തടങ്ങളും എന്തുവിലകൊടുത്തും സംരക്ഷിക്കുവാനുമുള്ള നടപടികളാണ് ഈ സര്‍ക്കാരില്‍നിന്നും ലോക തണ്ണീര്‍ത്തട ദിനത്തില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. തണ്ണീര്‍ത്തട സംരക്ഷണം ഭക്ഷ്യസുരക്ഷക്കുവേണ്ടിയാകണം.
ഡോ.സി.എം.ജോയി
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: