സുപ്രസിദ്ധ സോപാനസംഗീത കലാകാരനായ ഞരളത്ത് ഹരി ഗോവിന്ദന് ശ്രീശങ്കരന്റെ ജന്മഭൂമിയായ കാലടിയോട് ചേര്‍ന്നുള്ള കാഞ്ഞൂര്‍ ഫൊറോന പള്ളിയില്‍ സോപാനസംഗീതം അവതരിപ്പിക്കുകയുണ്ടായി. ഒരു ക്രൈസ്തവ പത്രപ്രവര്ത്തകന് തയ്യാറാക്കി നല്കിയ കാഞ്ഞൂര്‍ പുണ്യവാളന്റെ സ്തുതികള്‍ സോപാനസംഗീതത്തില്‍ പള്ളിയില്‍ അവതരിപ്പിക്കുകയായിരുന്നു.
ക്ഷേത്രാചാരമായ സോപാനസംഗീതം ഞരളത്ത് ഹരിഗോവിന്ദന് പുണ്യവാളനെ സ്തുതിച്ചുകൊണ്ട് അവതരിപ്പിച്ചുവെന്നത് അപകടകരമായ ഒരു ദിശാസൂചികയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഹിന്ദുക്കളുടെ ആചാരങ്ങള്‍ ക്രൈസ്തവര്‍ കാലാകാലങ്ങളിലായി പകര്‍ത്തി അവരുടേതാക്കി മാറ്റുക പതിവാണ്. തൃശൂരിലെ പല പള്ളികളിലും ആനയും അമ്പാരിയും കുടമാറ്റവും ഇപ്പോള്‍ സര്‍വ്വസാധാരണമാണ്. ഇതൊന്നും തൃശൂര്‍ പൂരത്തിന്റെ പകിട്ട് കുറക്കുന്നതല്ല. ചില പള്ളികളില്‍ ഇപ്പോള്‍ ക്രിസ്തു സഹസ്രനാമവും അഖണ്ഡനാമജപവും വരെ നടക്കുന്നു. ഹിന്ദു ആചാരങ്ങളുടെ ഈ ക്രൈസ്തവവല്ക്കരണത്തേക്കാള് അപകടകരമാണ് ഗുരുവായൂരില്‍ അടുത്തിടെ അരങ്ങേറിയ സംഭവം.
ജാതിയമായ പ്രശ്നങ്ങളാല്‍ ഞരളത്ത് ഹരിഗോവിന്ദന് ഗുരുവായുരമ്പലത്തില്‍ സോപാനസംഗീതം അവതരിപ്പിക്കുവാനാവില്ല. സോപാനസംഗീതത്തില്‍ ഹരിഗോവിന്ദനെ ലോകം അംഗീകരിക്കുമ്പോള്‍ തന്നെയാണ് ഈ ദുര്‍വിധിയെന്നോര്‍ക്കണം. ഗുരുവായൂരപ്പന്റെ മുന്നില്‍ സോപാനസംഗീതം അവതരിപ്പിക്കുവാനാകാത്ത ഹരിഗോവിന്ദന് കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സാക്ഷാല്‍ തൃക്കാലടിയപ്പന്റെ മുന്നില്‍ പാടി തന്റെ ദുഖം മറക്കുകയാണ് ചെയ്തത്. ഗുരുവായൂരിലെ അവഗണനയാണ് അദ്ദേഹത്തെ ഡിവൈഎഫ്ഐ പരിപാടികളിലേക്കും ഇപ്പോള്‍ പള്ളികളിലേക്കും എത്തിച്ചിരിക്കുന്നത് എന്നത് ഹിന്ദുസമൂഹം നേരിടുവാന്‍ പോകുന്ന വലിയ ഒരു പ്രശ്നത്തിലേക്കുള്ള ചൂണ്ടുവിരലാണെന്നത് പറയാതെവയ്യ.
ഹിന്ദുവിന്റെ അഭിമാനസ്തംഭങ്ങളാണ് ഗുരുവായൂരും ശബരിമലയും. ശബരിമലയിലെ ശ്രീധര്‍മ്മ ശാസ്താവിന് ആരോടും അയിത്തമില്ല. ഇരുമുടി കെട്ടുമേന്തി ആര്‍ക്കുവേണമെങ്കിലും പതിനെട്ടാപടി ചവിട്ടി ഹരിഹരസുതനെ ദര്‍ശിച്ച് സായൂജ്യം നേടാം. എന്നാല്‍ ഗുരുവായൂരില്‍ നിന്നും വരുന്ന കഥകള്‍ ഹിന്ദുസമൂഹത്തിന് ശുഭകരമല്ല. പട്ടികജാതിക്കാരനായ ഇലത്താളം കലാകാരന് കല്ലൂര്‍ ബാബുവിനെ പഞ്ചവാദ്യത്തില്‍ പങ്കെടുക്കുന്നതിന് വിലക്കിയ സംഭവം ഗുരുവായൂരിനെ വീണ്ടും വിവാദച്ചുഴിയിലാക്കിയിരിക്കുകയാണ്. ഈ ജാതി വിവേചനത്തിനെതിരെ ശക്തമായ നടപടികള്‍ എടുക്കാതെ ഒരു അന്വേഷണ കമ്മീഷനെ വച്ച് മുഖം രക്ഷിക്കുവാനുള്ള നീക്കം മാത്രമാണ് ദേവസ്വം ബോര്‍ഡ് നടത്തിയിരിക്കുന്നത്. തങ്ങള്‍ ഇപ്പോള്‍ പ്രശ്നത്തില്‍ ഒരു നിലപാട് എടുത്താല്‍ മറുഭാഗം എതിരാകും എന്നതുകൊണ്ട് വിരമിച്ച ഒരു ജഡ്ജി അനേഷിച്ച് റിപ്പോര്‍ട്ട് തരട്ടെയെന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്റെത്. അങ്ങനെ ഒരു അന്വഷണം നടന്ന് റിപ്പോര്‍ട്ട് കിട്ടിയാലും റിപ്പോര്‍ട്ട് പഠിക്കലും മറ്റുമായി വീണ്ടും സമയം നീട്ടിക്കൊണ്ട് പോകാം. ഇതിനിടെ ചെയര്‍മാന്റെ കാലാവധിയും പൂര്‍ത്തിയാകും എന്ന ഒരു ലക്ഷ്യം മാത്രമാണ് അന്വേഷണ കമ്മീഷനെ വെയ്ക്കുന്നതിന് പിന്നിലുള്ള തന്ത്രം. പ്രശ്നങ്ങളുണ്ടാകുമ്പോള്് അവ പരിഹരിക്കുവാന്‍ ശ്രമിക്കാതെ തങ്ങളുടെ തല്പര്യം സംരക്ഷിക്കുവാനായി മാറി നില്ക്കുന്ന ദേവസ്വം ബോര്‍ഡിന്റെ നിലപാട് ഹിന്ദുക്കളെ ശിഥിലീകരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമാവും. ഉയര്‍ന്നുവരുന്ന ജാതീയപ്രശ്നങ്ങള് സമചിത്തതയോടെ പരിഹരിക്കുവാനായില്ലെങ്കില്‍ ഹിന്ദുവിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടാം. പറവൂര്‍ ശ്രീധരന് തന്ത്രികളുടെ മകനായ രാകേഷ് തന്ത്രികള്‍ക്ക് പോലും ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ പൂജിക്കുവാനായി സുപ്രിംകോടതി വരെ പോകേണ്ടി വന്ന ചരിത്രവും നമ്മുടെ മുന്നിലുണ്ട്.
സവര്‍ണ്ണമേധാവികള്‍ തങ്ങളുടെ തല്പര്യങ്ങള്ക്ക് വേണ്ടി ചമച്ച ആചാരങ്ങളും ജാതിഭ്രഷ്ടുമെല്ലാം രാജകീയഅധികാരത്തിന്റെ ധര്മ്മദണ്ഡുകൊണ്ടാണ് പരിഹരിക്കപ്പെട്ടിട്ടുള്ളത്. ഒരു തന്തിയുടെയും തല്പര്യത്തിനനുസരിച്ചായിരുന്നില്ല സാമൂഹ്യമാറ്റങ്ങള്‍ ഉണ്ടായിട്ടുള്ളത്. സാമൂഹ്യമാറ്റങ്ങള്‍ക്കെതിരെ മുഖം തിരിഞ്ഞ് നിന്നവര്‍ക്കും പിന്നീടത് അംഗീകരിക്കേണ്ടി വന്നിട്ടുണ്ട്.
ഈയടുത്ത കാലത്ത് തൃപ്രയാര്‍ ക്ഷേത്രത്തില്‍ ഗുരുദേവ ചരിതം കഥകളിക്ക് തന്ത്രി വിലക്കേര്‍പ്പെടുത്തിയപ്പോള്‍ തന്ത്രിയുടെ അധികാരത്തില്‍ കൈകടത്താന്‍ ആവില്ലെന്ന് പറഞ്ഞ് കൈകഴുകുകയായിരുന്നു ദേവസ്വം ബോര്‍ഡ് ചെയ്തത്. അവര്‍ണ്ണരെന്ന് വിളിക്കപ്പെടുന്ന ഹിന്ദുക്കള്‍ക്കെതിരെയുള്ള ജാതി ഭ്രഷ്ടിനെതിരെ സവര്‍ണ്ണ സമൂഹത്തില്‍ നിന്നു തന്നെ നാവോത്ഥാന വിപ്ലവങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ചരിത്രത്തില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊള്ളുവാനും നമുക്കാവണം.
1925 മാര്‍ച്ച് മാസത്തില്‍ വൈക്കം സത്യഗ്രഹം കൊടുമ്പിരിക്കൊണ്ടിരിക്കുന്നവേളയിലെ മഹാത്മജിയുടെ സന്ദര്‍ശനം ചരിത്രമാണ്. യാഥാസ്ഥിതികരുടെ നേതൃത്വം വഹിച്ചിരുന്ന ഇണ്ടംതുരുത്തി നമ്പ്യാതിരിയെന്ന ജന്മി ഉണ്ടാക്കിയ പ്രമാണങ്ങളെല്ലാം കള്ളപ്രമാണമാണെന്നും തട്ടിപ്പാണെന്നും മഹാത്മാഗാന്ധിജിക്ക് പരിഭാഷപ്പെടുത്തികൊടുത്തത് പിന്നീടി ആഗമാനന്ദസ്വാമികളായി മാറിയ കൃഷ്ണന് നമ്പ്യാതിരിയെന്ന ചെറുപ്പക്കാരനായിരുന്നു. അയിത്തത്തിന്റെ മഹത്വത്തെപ്പറ്റിയും ചാതുര്‍വര്‍ണ്യത്തിന്റെ അലംഘനീയതയെപ്പറ്റിയും പ്രതിപാദിക്കുന്നതായി ചൂണ്ടിക്കാട്ടിയ ശാങ്കരസ്മൃതി എന്ന ഗ്രന്ഥത്തിന് ശങ്കരാചാര്യരുമായി യാതൊരു ബന്ധവുമില്ലെന്നും ഇതെരു കള്ളപ്രമാണമാണെന്നും ഇതിലെ പലശ്ലോകങ്ങള്ക്കും വ്യാകരണ പിശകുപോലുമുണ്ടെന്നും യാഥാസ്ഥികര്‍ക്ക് സമ്മതിക്കേണ്ടിവന്നു. അങ്ങനെ ഗാന്ധിജിക്ക് മുമ്പില്‍ തട്ടിക്കൂട്ടിയ പ്രമാണങ്ങള്‍ തകര്‍ന്നടിയുകയായിരുന്നു.
ഈ കാലഘട്ടത്തിലും അയിത്തവും ജാതിഭ്രാന്തുമായി നടക്കുന്ന തന്ത്രിമാരുടെ അധികാരങ്ങള്ക്കൊരു ലക്ഷമണരേഖ വരക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. പൂജയുടെ കാര്യങ്ങള്‍ക്കല്ലാതെ ഹിന്ദുസമൂഹത്തെ ഭിന്നിപ്പിക്കുന്ന ഇവരുടെ നിലപാടുകളും ആചാരങ്ങളും തള്ളിക്കളയേണ്ടിയിരിക്കുന്നു. ഗുരുവായൂരും തൃപ്രയാറുമെല്ലാം ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ ഹിന്ദുസമൂഹം പരിഹരിച്ച് മുന്നോട്ട് പോകേണ്ടതാണ്. ദേവസ്വം ബോര്‍ഡുകള്‍ക്കും ഭരണാധികാരികള്‍ക്കും എന്നും ഹിന്ദു സമൂഹം ഭിന്നിച്ച് നില്ക്കുവാനാണ് ഇഷ്ടം. അതുകൊണ്ട് തന്നെ അവരില്‍ നിന്നും യാതൊരു നീതിയും പ്രതീക്ഷിക്കേണ്ടതില്ല. അതുകൊണ്ട് തന്നെ ഹിന്ദു സമൂഹത്തിലെ അസമത്വങ്ങള്‍ ഇല്ലാതാക്കുവാന്‍ ഇനിയും രംഗത്തിറങ്ങാന്‍ വൈകിയാല്‍ നാം വിഭജിതമാകമെന്ന് സംശയമില്ല. പ്രത്യേകിച്ച് ജാതിചിന്ത ഏറ്റവും രൂഢമൂലമായിരിക്കുന്ന ഈ കാലഘട്ടത്തില്‍.
എന്‍.പി.സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: